ന്യൂഡൽഹി: ചലച്ചിത്രതാരം നാനാ പടേക്കർ പത്തു വർഷം മുമ്പ് ഒരു ഗാന ചിത്രീകരണത്തിനിടെ തന്നെ ലൈംഗികമായി അപമാനിച്ചെന്ന നടി തനുശ്രീ ദത്തയുടെ ആരോപണത്തെ എതിർത്ത് നൃത്തസംവിധായകൻ ഗണേഷ് ആചാര്യ. അത്തരത്തിൽ യാതൊരു സംഭവവും നടന്നിട്ടില്ലെന്ന് ആചാര്യ പറഞ്ഞു.
താനും ചിത്രത്തിെൻറ ഭാഗമായിരുന്നു. പഴയ സംഭവമായതിനാൽ എല്ലാം കൃത്യമായി ഒാർത്തെടുക്കാൻ സാധിക്കുന്നില്ല. അന്ന് എന്തോ കാരണത്താൽ ചിത്രീകരണം മൂന്ന് മണിക്കൂർ തടസ്സപ്പെട്ടിരുന്നു. ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. എന്നാൽ തനുശ്രീ ദത്ത ആരോപിച്ച പോലുള്ള കാര്യങ്ങൾ നടന്നിട്ടില്ലെന്ന് തനിക്ക് സ്ഥിരീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രീകരണം നടക്കുന്നിടത്തേക്ക് നാനാപടേക്കർ രാഷ്ട്രീയക്കാരെ വിളിച്ചു വരുത്തിയെന്നത് തെറ്റായ പ്രസ്താവനയാണ്. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തിനങ്ങനെ ചെയ്യാനാവില്ല. വളരെ സഹായമനസ്കനായ അദ്ദേഹം കലാകാരൻമാരെ സഹായിക്കുന്ന വ്യക്തിയാണെന്നും ഗണേഷ് ആചാര്യ പറഞ്ഞു.
റിഹേഴ്സലിന് വിളിച്ചപ്പോൾ നാനാ പടേക്കറും ഗാനരംഗത്തുണ്ടെന്ന് താൻ പറഞ്ഞിരുന്നു. അന്ന് വാക്കാൽ അറിയിച്ച കാര്യമായതിനാൽ കരാറൊന്നും തെൻറ കൈയ്യിൽ ഇല്ല. ഗാനരംഗത്ത് മാന്യമല്ലാത്ത ചുവടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2009 ൽ പുറത്തിറങ്ങിയ ‘ഹോൺ ഒാകെ പ്ലീസ്’ എന്ന ചിത്രത്തിെൻറ സെറ്റിൽ വെച്ച് നായക നടനായിരുന്ന നാനാ പടേക്കർ തന്നെ അപമാനിച്ചുവെന്നായിരുന്നു സൂം ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ തനുശ്രീയുടെ വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.