തിരുവനന്തപുരം: കാഴ്ച ഇന്‍ഡീ ഫിലിം ഫെസ്റ്റ് (KIFF) 2017െൻറ ആദ്യ സമാന്തര ഫിലിം ഫെസ്റ്റിവലിന് തിരശ്ശീല വീണു. ഡിസംബര്‍ എട്ടിന് ആരംഭിച്ച ചലച്ചിത്രമേളയില്‍ മലയാളമടക്കം ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലുള്ള 14 ഫീച്ചര്‍ സിനിമകളും നാല് ഡോക്യുമെൻററി ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
‘ഷിപ് ഓഫ് തെസ്യൂസ്’ എന്ന സിനിമയുടെ സംവിധായകൻ ആനന്ദ് ഗാന്ധിയായിരുന്നു മേള ഉദ്ഘാടനം ചെയ്തത്. ഷാനവാസ് നരണിപ്പുഴയുടെ ‘കരി’ ഫീച്ചർ സിനിമയോടു കൂടി ആരംഭിച്ച മേളയുടെ അവസാന ദിവസം ജീവ കെ.ജെയുടെ ‘റിക്ടര്‍ സ്കെയില്‍’, ഡോണ്‍ പാലത്തറയുടെ ‘വിത്ത്’, രാഹുല്‍ ജെയിന് നിർമിച്ച ‘മെഷീന്‍സ്’ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഓരോ സിനിമയുടെ പ്രദര്‍ശനത്തിനുശേഷവും പ്രേക്ഷകരും സംവിധായകരും തമ്മിലുള്ള മുഖാമുഖവും നടന്നു.
360 ഡിഗ്രി സങ്കേതത്തില്‍ മുംബൈയിലെ മെസെസ് കള്‍ചറല്‍ ലാബ് നിർമിച്ച എട്ട് വിര്‍ച്വല്‍ റിയാലിറ്റി സിനിമകളുടെ പ്രദര്‍ശനമായിരുന്നു കിഫ് ചലച്ചിത്രമേളയുടെ മറ്റൊരു പ്രത്യേകത. വിര്‍ച്വല്‍ റിയാലിറ്റി സിനിമകളുടെ നിര്‍മാണവും അനുഭവവും പ്രമേയമാക്കി മെസസ് ലാബിെൻറ ഉപജ്ഞാതാവും സംരംഭകനുമായ ആനന്ദ് ഗാന്ധി സെമിനാര്‍ നടത്തി. സംവിധായകരും അഭിനേതാക്കളും പ്രേക്ഷകരും പങ്കെടുത്ത പാനല്‍ ഡിസ്കഷന്, കോഫീ ചാറ്റ്, സംവിധായിക ശ്രീബാല കെ. മേനോന് മോഡറേറ്ററായ ചര്‍ച്ച തുടങ്ങിയവ സംഘടിപ്പിച്ചു.
സമാന്തര സിനിമകള്‍ നിർമിക്കപ്പെടുന്നുണ്ടെന്ന് കൂടുതല്‍ പേര് അറിയണമെങ്കില്‍ അത്തരം സിനിമകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയോ അവാര്‍ഡ് ലഭിക്കുകയോ ചെയ്യണമെന്ന് സനല്‍കുമാര്‍ ശശിധരന് അഭിപ്രായപ്പെട്ടു. ബദല്‍ സിനിമകള്‍ വിതരണം ചെയ്യാൻ ബദല്‍ വിതരണ സാധ്യതകള്‍ കണ്ടെത്തേണ്ടതുണ്ട്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്ന കാലത്ത് സെന്‍സര്‍ ബോര്‍ഡിെൻറ വെട്ടി മുറിക്കലുകളെയും നീക്കങ്ങളെയും സിനിമാ നിര്‍മാതാക്കള്‍ ചെറുക്കുകയേ തരമുള്ളൂവെന്നും ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘ലയേഴ്സ് ഡൈസി’െൻറ പ്രദര്‍ശനത്തോടെയായിരുന്നു കിഫ് ചലച്ചിത്രമേള സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.