താരങ്ങൾ ചാനൽ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഫിലിം ചേംബർ
കൊച്ചി: സിനിമ താരങ്ങൾ ടെലിവിഷൻ ചാനലുകളുടെ അവാർഡ് നിശകളിലും മറ്റ് സ്റ്റേജ് ഷോകളിലും പെങ്കടുക്കുന്നതിനെതിരെ ഫിലിം ചേംബർ രംഗത്ത്. സിനിമ സംപ്രേഷണാവകാശം സംബന്ധിച്ച ചാനലുകളുടെ പുതിയ നിലപാടിൽ പ്രതിഷേധിച്ച് താരങ്ങൾ ഇത്തരം പരിപാടികളിൽനിന്ന് പൂർണമായും വിട്ടുനിൽക്കണമെന്നാണ് ഫിലിം ചേംബറിെൻറ ആവശ്യം. തിങ്കളാഴ്ച കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ‘അമ്മ’ ഉൾപ്പെടെ പ്രധാന സിനിമ സംഘടനകളുമായി വിഷയം ചർച്ച ചെയ്യും.
ചിത്രീകരണം പൂർത്തിയാകും മുമ്പ് തന്നെ ന്യായമായ പ്രതിഫലം നൽകി മിക്ക സിനിമകളുടെയും സംപ്രേഷണാവകാശം ചാനലുകൾ വാങ്ങുന്ന രീതിയാണ് കാലങ്ങളായി ഉണ്ടായിരുന്നത്. എന്നാൽ, അടുത്തകാലത്ത് ഇത് അവസാനിപ്പിച്ചു. തിയറ്ററിൽ മികച്ച കലക്ഷൻ നേടുന്നതോ സൂപ്പർ താരങ്ങൾ അഭിനയിക്കുന്നതോ ആയ സിനിമകളുടെ സംപ്രേഷണാവകാശം മാത്രമേ ഇപ്പോൾ ചാനലുകൾ വാങ്ങാറുള്ളൂ. ഇതോടെ നൂറിലധികം സിനിമകളാണ് സംപ്രേഷണാവകാശം വിറ്റുപോകാതെ കിടക്കുന്നത്. ഇത് തങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയതായി നിർമാതാക്കളും വിതരണക്കാരും പറയുന്നു.
തങ്ങൾ നിർമിക്കുന്ന സിനിമകളിലൂടെ താരങ്ങളാകുന്നവരെ വെച്ച് സ്റ്റേജ് ഷോ നടത്തി വരുമാനമുണ്ടാക്കുന്ന ചാനലുകൾ സംപ്രേഷണാവകാശം വാങ്ങുന്നതിൽ കാണിക്കുന്ന വിവേചനം അനുവദിക്കാനാവില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്. ക്യൂബ്, യു.എഫ്.ഒ തുടങ്ങിയ ഡിജിറ്റല്‍ പ്രൊജക്ഷന് സംവിധാനങ്ങളും തങ്ങളെ ചൂഷണം ചെയ്യുന്നതായി ഇവർക്ക് പരാതിയുണ്ട്.
ചാനലുകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ താരങ്ങൾ പെങ്കടുക്കരുതെന്ന ആവശ്യം നിർമാതാക്കൾക്കിടയിൽനിന്ന് ഉയർന്നുവന്നിട്ടുണ്ടെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറും നിർമാതാവുമായ സുരേഷ്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. തിങ്കളാഴ്ചത്തെ യോഗത്തിൽ ‘അമ്മ’യുടെ നിലപാട് വ്യക്തമാക്കുമെന്ന് സെക്രട്ടറി ഇടവേള ബാബുവും അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.