നസ്ലെനും മമിത ബൈജുവും തകർത്തഭിനയിച്ച 'പ്രേമലു' 2024ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. 'പ്രേമലു 2' ഉപേക്ഷിക്കാൻ നിർമാതാക്കൾ തീരുമാനിച്ചതായാണ് സൂചന. ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിന് പിന്നാലെ പ്രഖ്യാപിച്ച ഈ ചിത്രം വളരെ വലിയ കാൻവാസിൽ നിർമിക്കാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്.
പുറത്തുവരുന്ന അഭ്യൂഹങ്ങൾ പ്രകാരം സിനിമയുടെ അവസാന തിരക്കഥയിൽ നായകൻ നസ്ലെൻ തൃപ്തനല്ലെന്നും അതിനാൽ താരം പ്രോജക്റ്റിൽ നിന്ന് പിന്മാറിയെന്നുമാണ് പറയപ്പെടുന്നത്. ഇത് സംബന്ധിച്ച് നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. നിലവിൽ ഇവ വെറും അഭ്യൂഹങ്ങൾ മാത്രമാണ്. എന്നാൽ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് മമിത ബൈജു. ‘പ്രേമലു 2 ഇല്ല എന്നത് ഒഫീഷ്യലി ഞങ്ങൾക്ക് വന്നിട്ടില്ല. വാർത്തകൾ ഞാനും കണ്ടിരുന്നു. പക്ഷെ അത് എന്താണ് എന്ന് എനിക്ക് അറിയില്ല. ഒഫീഷ്യലി ഒന്നും അറിയാത്തതു കൊണ്ട് എനിക്ക് അതിൽ ഒന്നും പറയാൻ കഴിയില്ല’ മമിത പറഞ്ഞു. നേരത്തെ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു.
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ഈ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലുള്ള ഒരു റൊമാന്റിക് കോമഡി ഡ്രാമയായിരുന്നു. പ്രണയത്തിലും ജീവിതത്തിലും പരാജയപ്പെട്ടു നിൽക്കുന്ന സച്ചിൻ (നസ്ലിൻ), ഐ.ടി പ്രൊഫഷണലായ റീനുവിനെ (മമിത) പ്രണയിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുമ്പോഴും നസ്ലിനും മമിതയും തങ്ങളുടെ പുതിയ സിനിമകളുടെ തിരക്കിലാണ്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന മോളിവുഡ് ടൈംസ് 2025 മെയ് 15ന് പുറത്തിറങ്ങും. കൂടാതെ ആസിഫ് അലി ചിത്രം ടിക്കി ടാക്ക, സൂര്യയുടെ സൂര്യ 47, അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി ദ്യു എന്നിവയിലും നസ്ലിൻ വേഷമിടുന്നുണ്ട്. വിജയ് യുടെ ജനനായകൻ, ധനുഷിന്റെ കാര, സൂര്യ 46, നിവിൻ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ വലിയ പ്രോജക്റ്റുകളുടെ ഭാഗമാണ് മമിതയിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.