ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം 'മിണ്ടിയും പറഞ്ഞും' സണ്‍ എന്‍.എക്സ്.ടി ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ഫെബ്രുവരി 6 മുതൽ സ്ട്രീമിങ് ആരംഭിച്ചു. വൈകാരികമായ സത്യസന്ധതക്കും പക്വതക്കും ദേശീയതലത്തിൽ അംഗീകാരം നേടിയ ഒരു ഇമോഷണൽ ഡ്രാമയായിരുന്നു മിണ്ടിയും പറഞ്ഞും.
അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘ദി ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയം, ക്ഷമ, പറയാതെ പോകുന്ന വികാരങ്ങൾ എന്നിവയാണ് കേന്ദ്രബിന്ദുവായി സ്വീകരിച്ചിരിക്കുന്നത്.
യു.എ.ഇയിൽ ജോലിചെയ്യുന്ന സനലും, കേരളത്തിൽ താമസിക്കുന്ന ലീനയും തമ്മിലുള്ള ബന്ധമാണ് കഥയുടെ അടിസ്ഥാനം. ദൂരം കാരണം പിരിഞ്ഞ് ജീവിക്കേണ്ടി വരുന്നുണ്ടെങ്കിലും വികാരപരമായി ഒരേ മനസ്സിൽ സഞ്ചരിക്കുന്ന രണ്ടുപേർ തമ്മിലുള്ള അടുപ്പവും ബന്ധം നിലനിർത്തുന്നതിന് വേണ്ടിയുള്ള അവരുടെ വിട്ടുവീഴ്ചകളും ദൈനംദിന നിമിഷങ്ങളും വളരെ ശക്തമായ വികാര നിമിഷങ്ങളാൽ സമ്പന്നമാക്കിയാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. സാഹചര്യങ്ങൾ കൊണ്ട് രണ്ടു കോണുകളിലായി പിരിഞ്ഞു താമസിക്കേണ്ടി വന്ന ആളുകൾക്ക് പെട്ടെന്ന് കണക്ട് ആകുന്ന നിരവധി നിമിഷങ്ങൾ ഈ ചിത്രത്തിലുണ്ട്.
ലൂക്കാ, മാരിവില്ലിൻ ഗോപുരങ്ങൾ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ സംവിധായകൻ അരുൺ ബോസ് തൻറെ ട്രേഡ് മാർക്ക് ആയ കഥ പറച്ചിൽ രീതിയിൽ ഇമോഷണൽ ഡീറ്റൈലിങ്ങിന് കൂടുതൽ പ്രാധാന്യം കൊടുത്തും പ്രകടനങ്ങൾക്ക് ഒരുപാട് സാധ്യത നൽകിയും ആണ് കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ തലത്തിൽ തന്നെ മികച്ച അഭിപ്രായമാണ് സിനിമ നേടിയത്. ടൈംസ് ഓഫ് ഇന്ത്യ സിനിമയ്ക്ക് 3.5/5 റേറ്റിംഗ് നൽകിയപ്പോൾ ദി ഹിന്ദു ചിത്രത്തെ വിശേഷിപ്പിച്ചത് ‘ബന്ധങ്ങളിലേക്കുള്ള ആഴത്തിലുള്ള യാത്ര’ എന്നായിരുന്നു. ദ ഹോളിവുഡ് റിപ്പോർട്ടർ ചിത്രത്തെ പ്രശംസിച്ചത് ‘ചിത്രം കഥാപാത്രങ്ങളുടെ പ്രണയത്തിലേക്ക് നമ്മളെയും കൊണ്ടുപോയി’ എന്ന് പറഞ്ഞായിരുന്നു. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായാണ് സിനിമ കണക്കാക്കപ്പെടുന്നത്.
സണ്‍ എന്‍.എക്സ്.ടി നിലവിൽ ദേശീയതലത്തിൽ തന്നെ വലിയ ഒരു ശതമാനം കാണികൾ ഉള്ള ഒ.ടി.ടി പ്ലാറ്റ്ഫോമാണ്. 4000 ത്തിൽ അധികം സിനിമകളും, 44ലധികം ലൈവ് ടിവി ചാനലുകളും, അടക്കം ഏഴിലധികം ഭാഷകളിലായാണ് പ്ലാറ്റ്ഫോം വ്യാപിച്ചു കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.