മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമാണ് ഫഹദ് ഫാസിലിന്റെ ആവേശം. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു. ഏകദേശം 154 കോടിയാണ് ചിത്രം സമാഹരിച്ചത്. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവ് സംവിധാനം ചെയ്ത ചിത്രത്തിന് അന്യാഭാഷളിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
ഫഹദ് ഫാസിൽ ഇപ്പോൾ തന്റെ ആദ്യ തെലുങ്ക് ചിത്രമായ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' ന്റെ തിരക്കിലാണ്. കൈനിറയെ പ്രോജക്റ്റുകളുമായി മുന്നോട്ട് പോകുന്നതിനിടയിൽ താരം തന്റെ സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആവേശകരമായ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. 2024ൽ പുറത്തിറങ്ങിയ ആവേശം വലിയ വിജയമാണ് നേടിയത്. അതിലെ രംഗ എന്ന ഗുണ്ടാ നേതാവായുള്ള ഫഹദിന്റെ പ്രകടനം ആരാധകർക്കിടയിൽ വൻ തരംഗമായിരുന്നു.
അടുത്തിടെ നടന്ന ഒരു ചടങ്ങിൽ വെച്ച് ആവേശം 2 ഔദ്യോഗികമായി സംഭവിക്കുമെന്ന് ഫഹദ് സ്ഥിരീകരിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗം 2027ലോ 2028ലോ ആരംഭിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ നിന്ന് ബെംഗളൂരുവിൽ പഠിക്കാനെത്തുന്ന ബിബി, അജു, ശാന്തൻ എന്നീ കുട്ടികളിലൂടെയാണ് ഫഹദിന്റെ കഥാപാത്രമായ രംഗ ചിത്രത്തിലെത്തുന്നത്.
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദിനൊപ്പം ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
നിലവിൽ ജിത്തു മാധവൻ ആവേശം സംവിധായകൻ നിലവിൽ സൂര്യയെ നായകനാക്കി തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഫഹദിനും തെന്നിന്ത്യൻ പ്രോജക്റ്റുകൾ പൂർത്തിയാക്കേണ്ടതുണ്ട്. ഈ ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം ഫഹദും ജിത്തു മാധവനും വീണ്ടും ഒന്നിക്കുന്നതോടെ രംഗണ്ണന്റെ രണ്ടാം വരവ് സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.