കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിെൻറ ജാമ്യ ഹരജി സർക്കാറിെൻറ നിലപാടിന് വേണ്ടി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കേസിലെ ഗൂഢാലോചന ചുമത്തി അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്നും കൂടുതൽ തടങ്കൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് എന്ന പി. ഗോപാലകൃഷ്ണൻ കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച ഹരജി പരിഗണിച്ചപ്പോൾ സർക്കാറിെൻറ നിലപാടറിയിക്കാൻ അഞ്ചുദിവസം അനുവദിക്കണമെന്ന് സിംഗിൾ ബെഞ്ചിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ബോധിപ്പിച്ചു. എന്നാൽ, ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കണമെന്ന ആവശ്യമാണ് ദിലീപിെൻറ അഭിഭാഷകൻ ഉന്നയിച്ചത്.
ഗൂഢാലോചന കേസിൽ 11ാം പ്രതിയാക്കപ്പെട്ട ദിലീപിെൻറ ജാമ്യാപേക്ഷ അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് ജാമ്യഹരജിയിൽ ദിലീപ് അവകാശപ്പെടുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗൂഢാലോചനയൊന്നുമില്ലെന്ന് മുഖ്യപ്രതി പൾസർ സുനിയുെട അറസ്റ്റിന് പിന്നാലെ പൊലീസ് വ്യക്തമാക്കിയിരുന്നു. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതു ശരിവെക്കുകയും ചെയ്തതാണ്. ഇതിനു ശേഷം പൊലീസ് പലതവണ തന്നെ ചോദ്യം ചെയ്തു. ഇതിനിടെ, തെൻറ സിനിമ ജീവിതം നശിപ്പിക്കാൻ നടക്കുന്ന ഗൂഢാലോചന സംബന്ധിച്ച് പരാതി നൽകുകയും ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കാതെ നിരവധി കവർച്ച, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ ഉൾപ്പെട്ട ഒന്നാം പ്രതിയുടെ മൊഴി വിശ്വാസത്തിലെടുത്താണ് തന്നെ പ്രതിചേർത്തിരിക്കുന്നത്.
ഒന്നാം പ്രതിയുമായി തനിക്ക് ബന്ധമുണ്ടെന്നത് ആരോപണം മാത്രമാണ്. റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന 19 സംഭവങ്ങളിൽ ഭൂരിഭാഗവും താനുമായി ബന്ധപ്പെട്ടതല്ല. തന്നെ ഇതിൽ കുടുക്കാൻ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളയാളല്ലെന്ന് മാത്രമല്ല, ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൂടിയാണ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് കരുതുന്നില്ലെന്ന് ഇരയായ നടിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പണം ആവശ്യപ്പെട്ട് ജയിലിൽനിന്ന് സുനി എഴുതിയ കത്ത് വ്യാജമാണെന്നും തന്നെ ഭീഷണിപ്പെടുത്തിയാണ് എഴുതിച്ചതെന്നും സഹ തടവുകാരനും വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പ്രോസിക്യൂഷെൻറ ആക്ഷേപം. ഇരയായ നടിയെയും നടി മഞ്ജു വാര്യരെയും കേസിൽ എ.ഡി.ജി.പി ചോദ്യം ചെയ്തിരുന്നു. തനിക്ക് സ്വാധീനിക്കാൻ കഴിയുന്നവരല്ല ഇവർ. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് റൂറൽ എസ്.പിതന്നെ പറഞ്ഞിട്ടുണ്ട്. പൊലീസ് ദുരുപയോഗം ചെയ്യാതിരിക്കാൻ താൻ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ േഫാണുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ കുട്ടികൾ വിഡിയോ ഗെയിം കളിക്കാൻ ഉപയോഗിച്ചിരുന്ന ടാബ് മാത്രമാണ് പിടിച്ചെടുത്തത്. അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നത്.
ഇത്തരം കുറ്റങ്ങൾ നിസ്സാരമായി കാണാനാവില്ലെന്ന സന്ദേശം സമാനമനസ്സ്കർക്ക് നൽകണമെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യ ഹരജി തള്ളിയത്. കുറ്റക്കാരനാണെന്ന മുൻവിധിയോടെയുള്ള ഇൗ നിരീക്ഷണം നീതീകരിക്കാനാവാത്തതാണ്. തടവിൽ തുടരുന്നത് തനിക്കും സിനിമ ലോകത്തിനും വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. സിനിമ നടനെന്ന നിലയിൽ സുപരിചിതനായ തനിക്ക് നിയമത്തെ വെട്ടിച്ച് നടക്കാനാവില്ല. ഇൗ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.