കോഴിക്കോട്: സോളിഡാരിറ്റി സംഘടിപ്പിക്കുന്ന നാലാമത് യൂത്ത്സ്പ്രിങ് ഫിലിം ഫെസ്റ്റിവൽ ശനിയാഴ്ച തുടങ്ങി. 21, 22, 23 തീയതികളില്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിനുമുന്നില്‍ പ്രത്യേകം തയാറാക്കിയ ‘ബ്ളാക് സ്ക്വയര്‍’ മൈതാനിയിലാണ് ഫെസ്റ്റിവല്‍. ‘അണ്‍ പ്ളഗ് റേസിസം’ എന്നതാണ് പ്രമേയം. ശനിയാഴ്ച രാവിലെ 10 ന് പ്രദര്‍ശനം ആരംഭിക്കും. മൂന്നു ദിവസങ്ങളിലായി ഡോക്യുമെന്‍ററി, ഷോര്‍ട്ട്ഫിലിം, മ്യൂസിക് വിഡിയോ വിഭാഗത്തില്‍ മത്സരചിത്രങ്ങളും ഫെസ്റ്റിവല്‍ പ്രമേയത്തിലുള്ള ഫീച്ചര്‍ ഫിലിമുകളും ഡോക്യുമെന്‍ററി ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഇന്ത്യ അണ്‍ മാസ്ക്ഡ്, കൊളാഷ്, ഫെസ്റ്റിവല്‍ ഡയറക്ടറേഴ്സ് ഫിലിം, റെസ്ട്രോപക്ടീവ് എന്നീ പാക്കേജുകളിലായി എട്ട് ഫീച്ചര്‍ ഫിലിമുകളും അഞ്ച് ഡോക്യുമെന്‍ററി ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
21ന് വൈകീട്ട് അഞ്ചുമണിക്ക് പ്രമുഖ ഡോക്യുമെന്‍ററി സംവിധായകനും ആക്ടിവിസ്റ്റുമായ രാകേശ് ശര്‍മ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ മധു ജനാര്‍ദനന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഉദ്ഘാടനചിത്രം ഷാനവാസ് നരണിപുഴ സംവിധാനം ചെയ്ത ‘കരി’ പ്രദര്‍ശിപ്പിക്കും. 22ന് വൈകീട്ട് നാലിന് മുഹ്സിന്‍ പരാരി സംവിധാനം ചെയ്ത ‘ഫെണറല്‍ ഓഫ് നേറ്റിവ് സണ്‍’ മ്യൂസിക് വിഡിയോ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിക്കും.
അഞ്ചിന് ‘അണ്‍പ്ളഗ് റേസിസം’ എന്ന വിഷയത്തില്‍ തുറന്ന ചര്‍ച്ച കെ.ഇ.എന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ ‘അമീബ’ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ മനോജ് കാനെ, ചിത്രത്തിന്‍െറ അണിയറപ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കും.
23ന് രാവിലെ 11ന് രാകേഷ് ശര്‍മ സംവിധാനം ചെയ്ത ‘ആഫ്റ്റര്‍ ഷോക്: ദ റഫ് ഗൈഡ് ടു ഡെമോക്രസി’ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പങ്കെടുക്കും. വൈകീട്ട് നാലിന് ‘സ്റ്റുഡന്‍റ്സ് ഹഡ്ല്‍; യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഫാഷിസം’ എന്ന തലക്കെട്ടില്‍ നടക്കുന്ന വിദ്യാര്‍ഥി കൂട്ടായ്മയില്‍ ജെ.എന്‍.യു, ഡല്‍ഹി യൂനിവേഴ്സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി, ഇഫ്ലു, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ ഐ.ഐ.ടി തുടങ്ങിയ കാമ്പസുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്യും. നഹാസ് മാള മോഡറേറ്ററായിരിക്കും.
23ന് വൈകീട്ട് ആറിന് സമാപനസമ്മേളനം പ്രമുഖ കവിയും ചലച്ചിത്രകാരനുമായ ഗൗഹര്‍ റാസ ഉദ്ഘാടനം ചെയ്യും. ടി. ശാക്കിര്‍ അധ്യക്ഷത വഹിക്കും. ജൂറി ചെയര്‍പേഴ്സന്‍ പി. ബാബുരാജ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നാറ്റ്പാക് അവാര്‍ഡ് നേടിയ അബു ഷഹദ് ഇമോന്‍ സംവിധാനം ചെയ്ത ‘ജലാല്‍ സ്റ്റോറി’ പ്രദര്‍ശിപ്പിക്കും. മധു ജനാര്‍ദനന്‍, പി. ബാബുരാജ്, മിര്‍സാദ് റഹ്മാന്‍, സി.എം. ശരീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.