മുംബൈ: ചരിത്രമായ മീടൂ കാമ്പയിനെതിരെ വിവാദ പ്രസ്താവനയുമായി പ്രശസ്ത സീരിയൽ താരം ശിൽപ ഷിൻഡെ. ബോളിവുഡിൽ പീഡനങ്ങളില്ലെന്നും എല്ലാം ഉഭയകക്ഷി സമ്മതത്തോടെയുള്ള സംഭവങ്ങളാണെന്നുമാണ് ശിൽപ ഷിൻഡെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ശിൽപയുടെ പ്രതികരണം ബോളിവുഡിൽ വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മുൻ ബിഗ്ബോസ് ജേതാവ് കൂടിയാണ് ശിൽപ.
‘നിങ്ങൾക്കെന്നാണ് മോശമായ അനുഭവം ഇൻഡസ്ട്രിയിൽ നിന്നും ഉണ്ടായത്, അന്ന് തന്നെ പ്രതികരിക്കണമായിരുന്നു. കാലങ്ങൾ കഴിഞ്ഞ് അതിനെ കുറിച്ച് ഒച്ചവെക്കുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല. ആരും നിങ്ങളുടെ ഭാഗം കേൾക്കില്ല. വിവാദം മാത്രമേ ഉണ്ടാവുകയുള്ളൂ. പീഡനം നേരിട്ട സമയത്ത് തന്നെ പ്രതികരിക്കുന്നതിന് ആത്മബലം വേണമെന്നും അവർ പറഞ്ഞു.
ബോളിവുഡ് സിനിമാ മേഖല മോശമല്ല, അതേസമയം അത്ര നല്ലതുമല്ല. എല്ലാ തൊഴിലിടങ്ങളിലും ഇത്തരം പ്രശ്നങ്ങൾ നടക്കുന്നുണ്ട്. എന്തിനാണ് എല്ലാവരും ചേർന്ന് ബോളിവുഡ് ഇൻഡസ്ട്രിയുടെ പേര് ഇങ്ങനെ കളങ്കപ്പെടുത്തുന്നത് എന്നറിയില്ല. ഇവിടെയുള്ള എല്ലാവരും മോശം എന്നാണോ...? ഒരിക്കലുമല്ല... ഇതെല്ലാം ‘നിങ്ങളോട് ഒരാൾ എങ്ങനെയാണോ പെരുമാറുന്നത് അതിനോട് നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിന് അനുസരിച്ചിരിക്കും.
ബോളിവുഡിൽ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. ഒന്നും നിർബന്ധിതമായി നടക്കുന്നില്ല. എല്ലാം പരസ്പര സമ്മതത്തോടുകൂടിയാണ്. നിങ്ങൾ തയാറല്ലെങ്കിൽ അവിടെ നിന്ന് മാറി നിന്നാൽ പോരെ -ഷിൽപ കൂട്ടിച്ചേർത്തു.
ഹോളിവുഡിൽ തുടക്കമിട്ട മീടൂ കാമ്പയിൽ തനുശ്രീ ദത്തയുടെ ആരോപണങ്ങളോടെയാണ് ബോളിവുഡിൽ ചൂടുപിടിക്കുന്നത്. ശേഷം മുൻനിര സംവിധായകരുടെയും നടൻമാരുടെയും പേരിൽ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. പ്രശസ്ത സംവിധായകൻമാരായ സുഭാഷ് കപൂർ, സാജിദ് ഖാൻ എന്നിവരാണ് ഏറ്റവും ഒടുവിൽ പീഡനാരോപണങ്ങളിൽ പെട്ടിരിക്കുന്നത്.
ശിൽപയുടെ വിവാദ പ്രതികരണത്തിന് നടിമാരുടെ ഭാഗത്ത് നിന്നുമുള്ള മറുപടികൾക്ക് കാത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.