ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലി ചിത്രം ‘പത്മാവതി’യുടെ റിലീസ് തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ചലച്ചിത്രങ്ങളുടെ പ്രദർശനം സംബന്ധിച്ച വിഷയത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് പൊതുതാൽപര്യ ഹരജി കോടതി തള്ളിയത്. സിനിമ പ്രദർശിപ്പിക്കണോ തടയണമോയെന്നത് തീരുമാനിക്കേണ്ടത് സെൻസർ ബോർഡാണ്. സെൻസർ ബോർഡിെൻറ ചുമതലയിൽ കൈകടത്തുന്നില്ലെന്നും തീരുമാനം വരുന്നതിന് മുമ്പ് വിധി പറയാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചിത്രം രജപുത്ര രാജ്ഞി പത്മിനിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് അഭിഭാഷകൻ എം.എൽ ശർമ്മ വാദിച്ചു. സെൻസർ ബോർഡ് അനുമതി ലഭിക്കുന്നതിന് മുമ്പ് ചിത്രത്തിലെ ഗാനരംഗങ്ങൾ ഉൾപ്പെടെയുള്ളവ റിലീസ് ചെയ്തത് നിയമവിരുദ്ധമാണെന്നും ശർമ്മ ചൂണ്ടിക്കാട്ടി.
പത്മാവതിക്ക് നേരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചിത്രത്തിന്‍റെ റിലീസിങ് മാറ്റിവെച്ചിരുന്നു. ഡിസംബർ ഒന്നിനാണ് റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന് സെൻസർ ബോർഡിന്റെ അംഗീകാരം വൈകാതെ ലഭിക്കുമെന്നണ് പ്രതീക്ഷയിലാണ് നിർമാതാക്കൾ. ഇതിനിടെ ചിത്രത്തിലെ നായികയായ ദീപികക്കെതിരെ വധഭീഷണിയും ഉയർന്നു. സിനിമയിൽ നായികയായ ദീപിക പദുകോണിനെ ജീവനോടെ കത്തിക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നാണ് അഖില ഭാരതീയ ക്ഷത്രിയ മഹാസഭ (എ.ബി.കെ.എം) യുവജന വിഭാഗം നേതാവ് ഭുവനേശ്വർ സിങ് പ്രതിഷേധ യോഗത്തിൽ കൊലവിളി നടത്തിയത്.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മിനിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക പദുകോൺ റാണി പത്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്, അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിക്കുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.