ചമ്പൽക്കാടിനെ കിടുകിടെ വിറപ്പിച്ച കൊള്ളസംഘത്തിൻെറ നേതാവ് ഫൂലൻദേവിയെ ശേഖ ർ കപൂറിൻെറ ‘ബാൻഡിറ്റ് ക്യൂൻ’ എന്ന ചിത്രം കണ്ടവരാരും മറക്കില്ല. ആ ചിത്രത്തിൽ ഫൂലനായി അഭിനയിക്കുന്നതിനു പകരം, ജീവിച്ചുകാണിച്ച, തൻെറ ആദ്യ സിനിമയാണെന്നു വിശ്വസിക്കാൻ പ്രയാസമാവുംവിധം പൂർണതയിലെത്തിച്ച ഒരു അഭിനേതാവ് നമുക്കിടയിലുണ്ട്. ബോളിവുഡ് നടി സീമ ബിശ്വാസ്. ദീപ മെഹ്തയുടെ അന്താരാഷ്ട്ര പ്രശസ്തമായ ‘വാട്ടർ’ എന്ന സിനിമയിലെ ശകുന്തളക്കും ബോളിവുഡിലെ അതികായൻ സഞ്ജയ് ലീല ബൻസാലിയുടെ ആദ്യചിത്രം ‘ഖാമോഷി ദ മ്യൂസിക്കലി’ലെ ബധിരയും മൂകയുമായ അമ്മ ഫ്ലേവിക്കുമെല്ലാം ജീവൻ പകർന്നത് സീമ തന്നെ. 1993ൽ ആദ്യ ചിത്രമായ ‘ബാൻഡിറ്റ് ക്യൂനി’ലൂടെ തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ നിറഞ്ഞ കൈയടി നേടിയ സീമക്ക് അതിലും സുന്ദരമായൊരു നാടകാഭിനയ പൂർവകാലം പറയാനുണ്ട്.
ഫൂലൻ ദേവിയുടെ തിരജീവിതം അവർക്ക് 1994ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡുൾെപ്പടെ നേടിക്കൊടുത്തിരുന്നു. സ്വാഭാവിക അഭിനയത്തിലൂടെയാണ് സീമ തെൻറ കഥാപാത്രങ്ങളെ എക്കാലത്തും ഓർമിക്കാവുന്നതാക്കി മാറ്റുന്നത്. ‘വാട്ടറി’ലെ അഭിനയത്തിന് സംഗീത നാടക അക്കാദമി അവാർഡ്, ബെസ്റ്റ് ആക്ട്രസ് ജെനീ അവാർഡ് എന്നിവയും സ്വന്തമാക്കിയപ്പോൾ ‘ഖാമോഷി’, സീമക്ക് സമ്മാനിച്ചത് മികച്ച സഹനടിക്കുള്ള സ്ക്രീൻ അവാർഡ്. അമ്മവേഷങ്ങൾ ഏറെ ചെയ്തിട്ടുള്ള സീമ ഒരിക്കലും അമ്മയായി ടൈപ്കാസ്റ്റ് ചെയ്യപ്പെടാൻ ആഗ്രഹിക്കുകയോ അതിനനുവദിച്ചുകൊടുക്കുകയോ ചെയ്തില്ല, മറിച്ച് ചെയ്യുന്ന ഓരോ വേഷത്തിലും വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചു. ‘ഭൂത്’, ‘ഏക് ഹസീന ഥി’, ‘വിവാഹ്’, ‘ഹാഫ് ഗേൾഫ്രണ്ട്’ തുടങ്ങി ചെയ്ത വേഷങ്ങളിലെല്ലാം ഒരു സീമ ടച്ച് കൊണ്ടുവന്ന 2001ൽ ജയരാജിെൻറ ‘ശാന്ത’ത്തിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട അഭിനേത്രിയായി. ‘ഇട’മുൾെപ്പടെ വേറെയും മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളവതരിപ്പിച്ചിട്ടുണ്ട്. മാക്ട സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഡയറക്ടറായി സീമ ബിശ്വാസ് കൊച്ചിയിലെത്തിയപ്പോൾ മാധ്യമവുമായി സംസാരിച്ചിരുന്നു. അതിൻെറ പ്രസക്തഭാഗങ്ങൾ:
‘ബാൻഡിറ്റ് ക്യൂൻ’ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നുവെന്ന് ഒറ്റവാക്കിൽ പറയാം. എങ്ങനെയായിരുന്നു ‘ബാൻഡിറ്റ് ക്യൂനി’ൽ ഫൂലൻദേവിയാവുന്നത്?
ഞാൻ തിയറ്റർ ആർട്ടിസ്റ്റായിരുന്നു. പ്രമുഖ നാടകസംവിധായകർക്കൊപ്പം പ്രവർത്തിച്ചുവരുന്ന ഒരു നാടകകാരി. ഇതിനിടയിലാണ് ശേഖർ കപൂർ എെൻറ നാടകം കാണുന്നതും അദ്ദേഹത്തിെൻറ ചിത്രത്തിലേക്ക് എന്നെ കാസ്റ്റ്ചെയ്യുന്നതും. ‘ബാൻഡിറ്റ് ക്യൂൻ’ സ്ക്രിപ്റ്റ് വായിച്ചപ്പോൾ എനിക്ക് ഇഷ്ടം തോന്നി. എനിക്കു മാത്രമേ ഇതു ചെയ്യാനാവൂ എന്നൊരു ആത്മവിശ്വാസം എന്നെ പിടികൂടി. അതിനൊപ്പംതന്നെ യഥാർഥ ജീവിതത്തിൽ ഇത്രയേറെ പ്രയാസങ്ങളും ദുരിതങ്ങളും നേരിട്ട ഒരാളുടെ വൈകാരിക ജീവിതത്തെ ഞാൻ അവതരിപ്പിക്കണമല്ലോ എന്ന വെല്ലുവിളിയുമുണ്ട്. ഒരിക്കൽപോലും വിചാരിച്ചതല്ല, സിനിമയുടെ ഭാഗമാവുമെന്ന്. എെൻറ കാഴ്ചപ്പാടിൽ നടിമാരെല്ലാം സുന്ദരിമാരായിരുന്നു, ഗ്ലാമറസായിരുന്നു. സൗന്ദര്യമായിരുന്നു അവരുടെ നിർവചനം തന്നെ. എനിക്കതിൽ കോംപ്ലക്സോ വിഷമമോ ഒന്നും തോന്നിയിട്ടില്ല. എല്ലാവർക്കും ഒരു സിനിമാ നടിയാവാനാകില്ലല്ലോ എന്നായിരുന്നു വിചാരം. അതെൻെറ കപ് ഓഫ് ടീ അല്ലെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. അങ്ങനെയിരിക്കെ ‘ബാൻഡിറ്റ് ക്യൂൻ’ ചെയ്യാൻ തുടങ്ങി. അന്നേരം കരുതിയത് ഇതെൻെറ അവസാന ചിത്രമായിരിക്കുമെന്നാണ്. അതുകൊണ്ടുതന്നെ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നും ജീവിച്ചിരിക്കുന്ന കഥാപാത്രത്തോട് പൂർണനീതി ചെയ്യണമെന്നും നിർബന്ധമുണ്ടായിരുന്നു. അങ്ങനെ, ഞാൻ ഫൂലൻെറ ആത്മകഥ എൻെറ ശൈലിയിൽ മാറ്റിയെഴുതാൻ തുടങ്ങി. രണ്ടുമാസമാണ് ഇതിനായി മുന്നൊരുക്കം നടത്തിയത്. കേട്ടറിഞ്ഞതൊന്നും പോെരന്ന തീരുമാനത്തിലായിരുന്നു ഞാൻ. അങ്ങനെ അവരെഴുതിയ പുസ്തകം വായിച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും പോയി കണ്ടു. ഫൂലൻെറ ചെറിയ ചെറിയ ചലനങ്ങൾ, വേദന, വൈകാരിക പ്രകടനങ്ങൾ, ദുരിതങ്ങൾ തുടങ്ങിയവയെല്ലാം പലരിൽനിന്നായി ചോദിച്ചറിഞ്ഞു, അവയെല്ലാം സിനിമയിൽ ഉപയോഗിച്ചിട്ടില്ലെങ്കിൽപോലും. അവരുടെ ജീവിതം അടുപ്പമുള്ളവർ വിവരിക്കുമ്പോൾ, ഫൂലൻ പൊഴിച്ച കണ്ണുനീർ എനിക്ക് കാണാമായിരുന്നു. ഒരുപാടുപേരാൽ മാറിമാറി ബലാത്സംഗം ചെയ്യപ്പെടുന്ന ആ വേദനയൊക്കെ യഥാർഥമായിരുന്നല്ലോ എന്നോർത്തപ്പോൾ വളരെയധികം വിഷമം തോന്നി. ഫൂലൻ ഒരു അജൈവമാതൃകയായിരുന്നില്ല, ജീവിച്ചിരിക്കുന്ന വ്യക്തിയായിരുന്നു. ഫൂലൻെറ പോലെ വ്യവസ്ഥിതികളോട് പോരാടാനോ കലഹിക്കാനോ ഒന്നും നമുക്കിന്ന് പറ്റുന്നില്ല.
തയാറെടുപ്പുകളുടെ ഭാഗമായി ഫൂലൻ ദേവിയെ കാണാനായി ശ്രമിച്ചിരുന്നോ? അല്ലെങ്കിൽ പിന്നീടെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
സിനിമയുടെ തയാറെടുപ്പുകളുടെ ഭാഗമായി ഫൂലൻ ദേവി ജയിലിലായിരിക്കെ കാണാൻ ശ്രമിച്ചു. എന്നാൽ, മാധ്യമങ്ങൾക്കും മറ്റും ജയിലിൽ അവരെ കാണാനനുവാദമില്ലായിരുന്നു. പിന്നീട് സിനിമയുടെ സ്ക്രീനിങ് സമയത്ത് ഒരുതവണ മാത്രമാണ് ഫൂലനെ കാണുന്നത്. തീർത്തും സർപ്രൈസിങ്ങായ കണ്ടുമുട്ടലായിരുന്നു അത്. ഞാൻ സ്ക്രീനിങ്ങിനായി ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ ശേഖർ വന്നുപറഞ്ഞു, വരൂ, നിനക്കൊരു സർപ്രൈസ് കാത്തുവെച്ചിട്ടുണ്ടെന്ന്. അതൊരിക്കലും ഫൂലൻദേവി ആയിരിക്കുമെന്ന് കരുതിയില്ല, മറിച്ച് ശ്രീദേവി ആയിരിക്കുമോ എന്ന പ്രതീക്ഷയുണ്ടായിരുന്നു. കാരണം, അവരുടെ കഴിവിനെ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. ശേഖർ പറഞ്ഞ മുറിയിൽ ചെന്നപ്പോൾ അവിടെ സോഫയിൽ ഒരു സ്ത്രീ ഇരിക്കുന്നതു കണ്ടു. അവരെന്നോട് നമസ്തേ പറഞ്ഞു. അപ്പോഴാണ് ഞാനാകെ വിസ്മയിച്ചുപോയത്. ദൈവമേ, ഇത് ഫൂലൻ ദേവിയല്ലേ എന്ന്. ഞാൻ പറഞ്ഞു, നമസ്തേയല്ല. എനിക്ക് നിങ്ങളെ കെട്ടിപ്പിടിക്കണം, നിങ്ങളുടെ കാലുപിടിക്കണം. ഓഹ് ഇതൊരു വല്ലാത്ത നിമിഷമാണല്ലോ. നിങ്ങളുടെ നിശ്ചയദാർഢ്യം എന്നെ അമ്പരപ്പിക്കുന്നു. എനിക്കറിയില്ല നിങ്ങളുടെ ജീവിതത്തോട് എത്രമാത്രം നീതിപുലർത്തിയിട്ടുണ്ടെന്ന്... എന്നിങ്ങനെ ഞാൻ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അപ്പോളവരുടെ മറുപടി ഇതായിരുന്നു: ഏയ് ഒരിക്കലുമല്ല. ഞാൻ വിചാരിച്ചതിലും എത്രയോ ഉപരിയാണിത്.
എൻെറ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അതുതന്നെയാണ് പറയുന്നത്. വീട്ടുകാരും ബന്ധുക്കളുമെല്ലാം ഇതൊരു അഭിനേതാവിെൻറ അവതരണമാണല്ലോ എന്ന കാര്യം മറന്നു. അവരെല്ലാം വിചാരിച്ചത് അതെെൻറ ജീവിതംതന്നെയാണല്ലോ എന്നാണ്. ഞാനനുഭവിച്ചുപോന്ന വേദനയും കണ്ണീരും എനിക്ക് സീമയിലൂടെ കാണാനായി. നിങ്ങളുടെ മകൾ ഞാനനുഭവിച്ചത് ഏറെ സത്യമായാണ് പകർത്തിയതെന്ന് അവർ എെൻറ അമ്മയോടും പറഞ്ഞു. അവരുടെ വാക്കുകളായിരുന്നു എനിക്ക് ഈ ലോകത്തു കിട്ടിയ ഏറ്റവും വലിയ പുരസ്കാരവും അംഗീകാരവും. ഫൂലൻ നേരത്തേ ചിത്രം കണ്ടെങ്കിലും ഞങ്ങൾ രണ്ടുപേരും കൂടിയിരുന്ന് ഒരിക്കൽ കൂടി സിനിമ കണ്ടു. അന്നു കണ്ടതിനുശേഷം ഒരിക്കൽപോലും ഫൂലനെ കാണാനായിട്ടില്ല. പിന്നീട് അവരുടെ ജീവിതം കുറെയേറെ മെച്ചപ്പെട്ടു. എന്തായാലും ഒരു സുന്ദരമായ ജീവിതം അവർ അർഹിച്ചിരുന്നു.
‘ബാൻഡിറ്റ് ക്യൂൻ’ കരിയറിലുണ്ടാക്കിയ പ്രഭാവത്തെ കുറിച്ച്?
സിനിമ ഇറങ്ങിക്കഴിഞ്ഞശേഷം പുറത്തിറങ്ങി വല്ലതും വാങ്ങിക്കാനോ മറ്റോ പറ്റില്ലായിരുന്നു. അപ്പോഴേക്കും ഓരോരുത്തർ വന്ന് ചോദിക്കും, ഇത് ഫൂലൻദേവി ആയി അഭിനയിച്ച നടിയല്ലേ എന്ന്. പുറത്ത് ബസിലും ട്രെയിനിലും പോവുമ്പോൾ ആളുകൾ തിരിച്ചറിയുന്ന ഘട്ടത്തിൽ എങ്ങനെ പ്രതികരിക്കണമെന്നെനിക്കറിയില്ലായിരുന്നു. ഇന്നും ഈ പ്രശസ്തി, ഗ്ലാമർ, പബ്ലിസിറ്റി ഇതിനൊന്നും വലിയ പ്രാധാന്യം കൊടുക്കുന്നയാളല്ല ഞാൻ. എെൻറ കടമ കഥാപാത്രമായി ജീവിക്കുകയെന്നതാണ്. നാടകമാണേലും സിനിമയാണേലും ഒരു കഥാപാത്രം കഴിഞ്ഞ് മറ്റൊന്ന് ചെയ്യുക... അങ്ങനെയങ്ങനെ... ആ സിനിമ ഇറങ്ങിയപ്പോൾ അതിലെ നഗ്നതവിവാദമാണ് സിനിമക്ക് കൂടുതൽ പ്രചാരം നൽകിയത്. അതിലെനിക്ക് ചെറുതല്ലാത്ത വിഷമമുണ്ടായിരുന്നു. ഒരു കലാകാരിയെന്ന നിലക്ക് എെൻറ കർത്തവ്യമാണ് ഞാൻ നിർവഹിച്ചത്. എന്നിട്ടുമെന്തിനാളുകൾ ആ നഗ്നരംഗത്തെ കുറിച്ച് ചർച്ച ചെയ്യുന്നുവെന്നാണ് ഞാനേതു നേരവും ആലോചിച്ചത്. എന്തുകൊണ്ട് എെൻറ നടനശേഷിയെ ആരും വിലയിരുത്തുന്നില്ല. അത്ര മികച്ചൊരു സിനിമയിലെ ഒരു രംഗത്തെ മാത്രം മുൻനിർത്തി ആളുകൾ പറഞ്ഞുനടക്കുന്നതെന്താണെന്നായിരുന്നു ഉത്കണ്ഠയത്രയും. പിന്നെ പതിയെ പതിയെ ഞാനത് അംഗീകരിക്കാനും തുടങ്ങി. മുംബൈയിലെ പ്രശസ്തമായ റീഗൾ തിയറ്ററിലായിരുന്നു ചിത്രം ഇറങ്ങിയത്. ശേഖർ (സംവിധായകൻ ശേഖർ കപൂർ) പറഞ്ഞു: സീമ എന്തായാലും റിലീസിനു വരണം. ചിത്രം പ്രദർശിപ്പിച്ചശേഷം രാത്രി പത്തിനു വരൂ. അങ്ങനെ പടം കണ്ടു കഴിഞ്ഞയുടൻ കാണികളുടെ മുന്നിലേക്ക് ഞാൻ ഒരുവശത്തെ വാതിലിലൂടെ കയറിച്ചെന്നു. എല്ലാവരും എഴുന്നേറ്റ് കൈയടിക്കുകയായിരുന്നു. ശേഖർ പറഞ്ഞത് മുമ്പൊന്നും എെൻറ ചിത്രത്തിലെ നായികമാർക്ക് ഇത്രമേൽ കൈയടി കിട്ടിയില്ലെന്നാണ്. അദ്ദേഹം വാക്കുകളിലൂടെ കുറെ സമാശ്വാസം പകർന്നു.
നാടകത്തിൽ നമുക്ക് വളരെ പരിമിതമായ കാഴ്ചക്കാരാണുള്ളത്. എന്നാൽ, സിനിമയുടെ റേഞ്ച് വളരെ വിശാലമാണ്. എന്നാൽ, പ്രശസ്തിയുടെ ഭാരം ചുമക്കുന്നതിലും എനിക്ക് താൽപര്യമില്ലായിരുന്നു. ആളുകളുടെ മുന്നിൽ കെട്ടിയൊരുങ്ങി ഇരിക്കാനോ ഒരു സെലിബ്രിറ്റി പരിേവഷത്തിൽ ജാട കാണിക്കാനോ ഒന്നും ഇഷ്ടമല്ലായിരുന്നു. സഹപ്രവർത്തകർ പലരും പൊതുവേദികളിൽ ഹായ്, ഹൗ ആർ യൂ, മൈ ഗോഡ്് തുടങ്ങിയ പദപ്രയോഗങ്ങളോടെ പരസ്പരം പ്രകടിപ്പിക്കുമ്പോൾ എവിടെയെങ്കിലും ഒന്ന് സ്വസ്ഥമായിരിക്കാനായിരിക്കും എനിക്കാഗ്രഹം. വീട്ടിലോ മുറിയിലോ അടങ്ങിയൊതുങ്ങി ഇരിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ, നല്ല സിനിമകളും നല്ല നാടകങ്ങളുമെല്ലാം നല്ല പ്രദർശനങ്ങളും കാണുന്നതെനിക്കിഷ്ടമായിരുന്നു. നല്ല പാട്ടു കേൾക്കാനിഷ്ടമായിരുന്നു. കലയുമായി ബന്ധപ്പെട്ടതെല്ലാം ഇഷ്ടമായിരുന്നു. അതിനപ്പുറം ഒറ്റക്കിരിക്കാനാഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാൻ. പക്ഷേ, ‘ബാൻഡിറ്റ് ക്യൂൻ’ എനിക്ക് സമ്മാനിച്ച സൗഭാഗ്യങ്ങളെക്കുറിച്ച് പറയാതിരിക്കാനാവില്ലല്ലോ. ലോകത്തെങ്ങുമുള്ള അറിയപ്പെടുന്ന സംവിധായകരുടെയും അഭിനേതാക്കളുടെയും കൂടെയിരിക്കാനും സംവദിക്കാനുമെല്ലാം കഴിഞ്ഞത് വലിയ കാര്യമാണ്. സിനിമയെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതും അവരിൽനിന്ന് പുതിയ പാഠങ്ങൾ പഠിക്കുന്നതുമെല്ലാം ഏറെ സന്തോഷം നൽകുന്നതായിരുന്നു.
വ്യക്തിജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ഈ ചിത്രം ഉണ്ടാക്കിയത്?
ചിത്രീകരണത്തിനിടെ അമ്മ വിളിച്ചുപറഞ്ഞു, നീ സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന് പത്രത്തിൽ കണ്ടല്ലോ എന്ന്. അന്നേരം, ഞാനായിട്ട് അവരോട് പറഞ്ഞിട്ടില്ലായിരുന്നു. കുടുംബത്തിലെല്ലാവരും കലയുമായി അടുത്തുനിൽക്കുന്നവരാണ്, എല്ലാവരും വളരെ പുരോഗമന ചിന്താഗതിക്കാരാണ്. പക്ഷേ, പറയാതിരുന്നത് മറ്റൊന്നുംകൊണ്ടല്ല, എനിക്ക് അതു പുറത്തുപറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ചിലപ്പോളെങ്ങാനും ഞാൻ നന്നായി പ്രകടനം കാഴ്ചെവച്ചില്ലെങ്കിൽ സംവിധായകൻ എന്നെ ഒഴിവാക്കിയാലോ എന്ന ആശങ്ക എന്നെ ഭരിച്ചിരുന്നു. അങ്ങനെയെങ്ങാൻ ചെയ്താൽ എെൻറ മാതാപിതാക്കൾക്ക് അതുണ്ടാക്കുന്ന വിഷമം ചെറുതായിരിക്കില്ല. കാരണം, അവർ ആദ്യംതന്നെ അഭിമാനത്തോടെ നാട്ടുകാരോടു മുഴുവൻ പറഞ്ഞിട്ടുണ്ടാകും, ദേ ഞങ്ങടെ മകൾ സിനിമയിൽ അഭിനയിക്കുന്നു എന്ന്. അതുകൊണ്ടാണ് ഞാനായിട്ട് ആരോടും പറയാതിരുന്നത്. വളരെയധികം ആശങ്കയും ടെൻഷനുമെല്ലാം കൂടെ കൊണ്ടുനടക്കുന്ന വ്യക്തിയാണ് ഞാൻ. ഇന്നും അഭിനയിക്കുമ്പോൾ ആദ്യം അഭിനയിക്കുന്ന അതേ ആശങ്ക ഒപ്പമുണ്ടാകും. ഒരു വർക്ക് ചെയ്യുമ്പോൾ, അതിെൻറ എക്സൈറ്റ്മെൻറിനൊപ്പം ആശങ്കയും അലട്ടും. അത് സിനിമയാണെങ്കിലും നാടകമാണെങ്കിലുമതേ. സാധാരണയായി വളരെ കുറച്ചു കഴിക്കുന്നയാളാണ് ഞാൻ. ഒരു വർക്ക് കഴിഞ്ഞാലുടൻ ഭയങ്കരമായ വിശപ്പൊക്കെ തോന്നും, കൂടുതലായി എന്തെങ്കിലും കഴിക്കാൻ തോന്നും. വളരെയധികം സംസാരിക്കാൻ തോന്നും. സർഗാത്മകതക്കൊപ്പം സംഭ്രമവുമുണ്ടാകും എന്നാണ് എെൻറ ഒരു ചിന്താധാര. പക്ഷേ, ഇപ്പോൾ അത് ശീലമായിക്കഴിഞ്ഞു. ഒന്നും നമ്മൾ നിസ്സാരമായി എടുക്കരുത്. എല്ലാം ശരിയാവും, ഗംഭീരമാവും എന്ന ചിന്തയല്ല എനിക്ക്, കൂടുതൽ ചെയ്യാൻ എങ്ങനെ കഴിയും എന്ന തുടർച്ചയായ ചിന്തയാണ് എന്നെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നത്. അതുതന്നെ ചിന്തിച്ചുകൊണ്ടേയിരിക്കും ഞാൻ. ചിത്രം ഇറങ്ങുന്നതിനു മുമ്പ് തന്നെ ‘ബാൻഡിറ്റ് ക്യൂൻ’ ടോക്ക് ഓഫ് ദ ടൗൺ ആയിരുന്നു. പലരും പലതുമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. എന്നാൽ, അസമിലെ ഒരു പത്രക്കാരൻ എഴുതിയത് ബോളിവുഡിലെ പല സുന്ദരിമാരും നിരസിച്ച വേഷമായിരുന്നു ഫൂലൻ ദേവിയെന്ന്. വളരെ പാവപ്പെട്ട കുടുംബത്തിൽനിന്നും വരുന്നതുകൊണ്ടും വിരൂപയായതുകൊണ്ടുമാണ് സീമ ഈ വേഷം ചെയ്തതെന്നും ആ കഥയിലുണ്ടായിരുന്നു. എന്നാൽ, ശേഖർ പറഞ്ഞത് നിരവധി നടിമാർ അദ്ദേഹത്തോട് ഈ സിനിമ താൻ ചെയ്തോട്ടെ എന്നാവശ്യപ്പെട്ട് എത്തിയെന്നാണ്. എെൻറ സഹോദരി പറഞ്ഞു, ഈ വ്യാജപ്രചാരണത്തിെൻറ സത്യാവസ്ഥ നീ വിശദീകരിക്കണം എന്ന്. ഞാൻ ചോദിച്ചു; എന്തിന്? ആരോ ഒരാൾ എന്തോ എഴുതിയതിന് ഞാനെന്തിനു പ്രതികരിക്കണം. അയാൾക്ക് ഒരു ശ്രദ്ധയും ഞാൻ നൽകിയില്ല.
ഈ സിനിമ എെൻറ മാതാപിതാക്കളെ കാണിക്കണമെന്നും അവരുടെ പ്രതികരണം അറിയണമെന്നും ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങളെയെല്ലാം ഇരുത്തി ഞാനീ ചിത്രം കാണിച്ചു. എന്നാൽ, സ്വയം കണ്ണുപൊത്തിയ അവസ്ഥയായിരുന്നു എേൻറത്. കാരണം, സ്വന്തം പ്രകടനം കാണാൻ എനിക്ക് ആശങ്കയായിരുന്നു, നേരത്തേ കണ്ടതാണെങ്കിലും. അങ്ങനെ സിനിമ കണ്ടുകഴിഞ്ഞ ശേഷം എെൻറ അച്ഛൻ പറഞ്ഞു; മീരാ (അമ്മ), നീ എന്തൊക്കെ പറഞ്ഞാലും എെൻറ മകളെക്കുറിച്ച് വളരെയധികം അഭിമാനം തോന്നുന്നു. എെൻറ മകൾക്കു മാത്രമേ ഇങ്ങനെ ചെയ്യാനാവൂ എന്ന്. എനിക്ക് സന്തോഷവും അഭിമാനവും ഒക്കെ തോന്നി. അതിലെ ഒരു പൂർണ നഗ്നദൃശ്യമുണ്ടല്ലോ, അതേക്കുറിച്ച് ഇതുവരെയും എെൻറ മാതാപിതാക്കൾ ചോദിച്ചിട്ടില്ല, സീമാ നീ തന്നെയാണോ അത് ചെയ്തതെന്ന്. ഞാനവരോട് പറഞ്ഞിട്ടുമില്ല. എെൻറ കുടുംബം എെൻറ അമ്മയും അച്ഛനുമാണ്. എെൻറ സഹോദരങ്ങളാണ്. അവരാണ് എെൻറ ഏറ്റവും വലിയ പിന്തുണ. എനിക്ക് മറ്റൊരു കുടുംബമില്ല. ഇന്നും ഞാൻ അമ്മയുമായി ഏറെ കണക്ടഡാണ്.
ശേഖർ കപൂറിനൊപ്പമാണ് ആദ്യ ചിത്രം. അതേക്കുറിച്ചുള്ള ഓർമകൾ, അനുഭവങ്ങൾ എന്തൊക്കെയാണ്?
അദ്ദേഹത്തിെൻറ കൂടെയുള്ള സമയം ഒരു പഠനകാലമായിരുന്നു. ശേഖർ എന്നെ കാസ്റ്റ് ചെയ്യുമ്പോൾ പറഞ്ഞത് ഈ ചിത്രം നിെൻറ ചുമലിലാണെന്നാണ്. ‘‘ഞാൻ സീമയെ തിരഞ്ഞെടുത്തത് സീമയിലുള്ള വിശ്വാസംമൂലമാണ്’’ എന്നും സംവിധായകൻ പറഞ്ഞു. അതെന്നെ കൂടുതൽ ചിന്താകുലയാക്കി. ഓഹ്, ഈ ചിത്രം എെൻറ ചുമലിലാണല്ലോ. അപ്പോൾ, ഞാൻ പതിവിലും ഏറെ ജോലി ചെയ്യേണ്ടതുണ്ടല്ലോ എന്നായിരുന്നു ആലോചന. അങ്ങനെ ഞാൻ കൂടുതൽ മനുഷ്യചലനങ്ങളെ നിരീക്ഷിക്കാനും പകർത്താനും തുടങ്ങി. പലവിധ ചിന്തായാത്രകളിലൂടെയും മനസ്സ് കടന്നുപോയി. ശേഖറുമായി പലവിധ കാര്യങ്ങളും ഞാൻ എപ്പോഴും ചർച്ചചെയ്തുകൊണ്ടേയിരുന്നു. അദ്ദേഹം എപ്പോഴും എന്നെ ഓർമപ്പെടുത്താറുണ്ടായിരുന്നത് സിനിമ സിനിമയും നാടകം നാടകവുമാണെന്നായിരുന്നു, സിനിമ യഥാർഥ ജീവിതത്തെക്കാൾ 20 ഇരട്ടി വലുതാണെന്നായിരുന്നു. അതുകൊണ്ട് ഏറെ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞുതന്നു. നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ വളരെയധികം അന്തർമുഖിയായ വ്യക്തിത്വമായിരുന്നു. എന്നാൽ, ഈ ഒരു പ്രായത്തിൽ ഞാൻ തിരിച്ചറിയുന്നത് നമ്മൾ ചെയ്യുന്നത് സ്റ്റൈലൈസ്ഡ് നാടകമാണെങ്കിലും അബ്സ്ട്രാക്റ്റ് നാടകമാണെങ്കിലും നാം ആദ്യം റിയലിസ്റ്റിക്കായി ചിന്തിക്കണം. കാരണം, മനുഷ്യനാണ് ഇതിൽ അവതരിപ്പിക്കപ്പെടുന്നത്. മനുഷ്യന് ചിന്തയും ഹൃദയവും മനസ്സുമുണ്ട്. അതുകൊണ്ടുതന്നെ പഞ്ചേന്ദ്രിയങ്ങളെല്ലാം പ്രവർത്തിക്കണം എന്നായിരുന്നു പ്രകടനത്തെ സംബന്ധിച്ചിടത്തോളം എെൻറ നയം. ശേഖർ എന്തുകൊണ്ടിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നു എന്ന ചിന്ത എെന്ന അലട്ടി, എന്തിനാണെന്നറിയില്ല. പക്ഷേ, ചിത്രീകരണത്തിനുശേഷം അദ്ദേഹം വളരെയധികം സന്തോഷവാനായിരുന്നു.
ഞങ്ങളുടെ ടീമിലുണ്ടായിരുന്ന ഭൂരിഭാഗം പേരും നാടകരംഗത്തുണ്ടായിരുന്നവരാണ്. മിക്കവരും നേരത്തേ സിനിമകളിൽ ഒറ്റ ഷോട്ടിലും മറ്റും ഒതുങ്ങേണ്ടി വന്നവരാണ്. അതുകൊണ്ടുതന്നെ ഇത് ഇംപ്രൂവൈസേഷെൻറ വലിയൊരു അവസരമായിരുന്നു. ശേഖർ എനിക്ക് ഒരു കടുകുപൂവിനെപോലെയാണ് ഫൂലനെ കുറിച്ചുള്ള ബിംബം വിവരിച്ചുനൽകിയത്. ഒരു മനോഹരമായ, എന്നാൽ, പൊട്ടിത്തെറിക്കാവുന്ന പൂവാണല്ലോ കടുകുപൂവ്. ഫൂലൻ ഒരു പുഷ്പമായിരുന്നു. അവളൊരിക്കലും സാധാരണപോലെ ഒരു പെൺകുട്ടിയായിരുന്നില്ല. മുടിയിൽ ചുവന്ന റിബണൊക്കെ കെട്ടി, ആരെങ്കിലും പേരു വിളിച്ചാൽ യെസ് എന്നു വിളികേൾക്കാതെ, ഓഹ് എന്ന് ഒരു പ്രത്യേക താളത്തിൽ മറുപടി പറയുന്ന പെൺകുട്ടി. ഫൂലൻ ഒരു ശരിയായിരുന്നു. ഫൂലെൻറ ജീവിതവുമായി ബന്ധപ്പെട്ട നിരവധി വ്യക്തിപരമായ നിമിഷങ്ങളെക്കുറിച്ചും അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം ജീവിതത്തെക്കുറിച്ചും ശേഖർ വിവരിച്ചുതന്നിരുന്നു. ഞാൻ പറഞ്ഞുതന്നതെല്ലാം നീ പോക്കറ്റിൽ സൂക്ഷിച്ചോ, അഭിനയിക്കുന്ന വേളയിൽ അത് നൈസർഗികമായി വരികയാണെങ്കിൽ മാത്രം പുറത്തെടുത്താൽ മതി, ഒരിക്കലും നിർബന്ധപൂർവം പുറത്തെടുക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.
നിരവധി അമ്മവേഷങ്ങളിൽ സീമ രംഗത്തെത്തിയിട്ടുണ്ട്, അതിനെക്കാൾ മൂർച്ചയുള്ള ഫൂലൻ ദേവിയെപ്പോലുള്ള കഥാപാത്രങ്ങളായും. ഏതാണ് ഏറ്റവും കംഫർട്ടബിൾ?
അടിസ്ഥാനപരമായി ഞാനൊരു നാടക പ്രവർത്തകയാണ്. ചലനാത്മകതയിൽ വിശ്വസിക്കുന്നയാളാണ്. 90 വയസ്സുള്ള സ്ത്രീക്കുപോലും ഒമ്പതുവയസ്സുള്ള പെൺകുട്ടിയായി അരങ്ങിലെത്താം. കലയാണ് എെൻറ മതം. മാറ്റങ്ങളിലൂടെയാണ് കടന്നുപോവുന്നത്. അമ്മവേഷങ്ങൾ ഒരുപാടു ചെയ്്തിട്ടുണ്ട് എന്നതിനർഥം ഞാനനിത് മുൻഗണന നൽകുന്നുവെന്നല്ല. മറിച്ച്, സഹ അഭിനേതാവ്, പ്രമേയം, സംവിധായകൻ, തിരക്കഥ, കഥയുടെ പ്രാധാന്യം തുടങ്ങിയ ഘടകങ്ങളും ഇതിെൻറ ഭാഗമാണ്. ‘ബാൻഡിറ്റ് ക്യൂൻ’ കഴിഞ്ഞയുടനെയാണ് സഞ്ജയ് ലീല ബൻസാലി എന്നെ ‘ഖാമോഷി’യിലേക്കുവേണ്ടി വിളിക്കുന്നത്. അഭ്യുദയകാംക്ഷികൾ പലരും പറഞ്ഞു ആ വേഷം ചെയ്യരുതെന്ന്. എന്നാൽ എനിക്ക് കൂടുതൽ വളരേണ്ടിയിരിക്കുന്നു. ഞാനൊരു വിവാദഘടകമല്ല, അഭിനേത്രിയാണ്. അതുകൊണ്ടുതന്നെയാണ് ഞാൻ ‘ഖാമോഷി’ ചെയ്തത്. ഏത് അമ്മവേഷങ്ങൾ ചെയ്യണമെന്ന കാര്യം ഞാനാണ് തീരുമാനിക്കുന്നത്. ‘ബാൻഡിറ്റ് ക്യൂൻ’ ഞാനവതരിപ്പിച്ച ഒരു ജീവിതമാണ്, ‘ഖാമോഷി’യും അതുപോലെത്തന്നെ. ബധിരരായ മാതാപിതാക്കളെയാണ് അവതരിപ്പിക്കുന്നത്. സംഗീതത്തിെൻറ പശ്ചാത്തലത്തിലുള്ള ചിത്രം. ആംഗ്യഭാഷയുൾപ്പെടെയുള്ള വെല്ലുവിളികളുണ്ടായിരുന്നു. ‘വിവാഹി’ലെ പ്രതിനായിക വേഷം, ‘ഏക് ഹസീന ഥീ’യിലെ എ.സി.പിയുടെ റോൾ തുടങ്ങി വ്യത്യസ്തമായ പലതും ചെയ്തു. എല്ലാ കഥാപാത്രങ്ങളിലും ഒരു വേറിട്ടനിറം കണ്ടെത്താനാണ് ശ്രമിച്ചത്. ഒരു കഥാപാത്രത്തെയും മറ്റൊന്നുമായി താരതമ്യംചെയ്യാറില്ല. എല്ലാം പ്രധാനമായി തന്നെയേ കാണാറുള്ളൂ.
മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം എങ്ങനെയായിരുന്നു?
ചെറുപ്പകാലം മുതൽ മലയാള ചിത്രങ്ങൾ ഇഷ്ടമാണ്. ഞാൻ എണ്ണമറ്റയത്രയും മലയാള സിനിമകൾ കണ്ടിട്ടുണ്ട്. സംവിധായകൻ ജയരാജിനെക്കുറിച്ച് ഞാൻ കേട്ടിരുന്നു. അദ്ദേഹം വിളിച്ച് ‘ശാന്ത’ത്തെ കുറിച്ച് പറയുമ്പോൾ തന്നെ അതിെൻറ പ്രമേയത്തിന് ഏറെ പ്രാധാന്യമുള്ള കാലമായിരുന്നു. സി.പി.എമ്മിനും ആർ.എസ്.എസിനും ഇടയിലെ സംഘർഷം, അവരുടെ പരസ്പരം കൊന്നുതള്ളലുകൾ... അങ്ങനെയങ്ങനെ ഒരു വലിയ കാര്യം പറയുന്ന ചിത്രമാണത്. അന്നേരം, ഓഹ് ഞാനിതു ചെയ്താൽ അമ്മയായി ടൈപ്കാസ്റ്റ് ചെയ്യപ്പെടുമോ എന്നെനിക്കു ചിന്തിക്കാൻ പറ്റില്ല. എറണാകുളത്തു നടന്ന മാക്ട അന്താരാഷ്ട്ര വനിത ചലച്ചിത്രമേളയിൽ പങ്കെടുത്തതു തന്നെ ഒരു വനിതമേളയായതുകൊണ്ടും ജയരാജിൻെറ നേതൃത്വത്തിൽ നടത്തുന്നതുകൊണ്ടുമാണ്. സെൻസിറ്റിവായ വിഷയങ്ങൾ ഏറെ ലളിതമായി അവതരിപ്പിക്കുന്ന ജയരാജിൻെറ നിശ്ചയദാർഢ്യം അഭിനന്ദനാർഹമാണ്. കഴിഞ്ഞവർഷം ജയ റോസ് രാജ് സംവിധാനം ചെയ്ത ‘ഇടം’ എന്ന ചിത്രത്തിലെ അമ്മ വേഷവും വളരെയധികം അംഗീകാരങ്ങൾ നേടിത്തന്നു.
സൗന്ദര്യത്തിനും തൊലിവെളുപ്പിനും ഏറെ പ്രാധാന്യം നൽകുന്ന ചലച്ചിത്രമേഖലയിൽ ഡാർക്ക് സ്കിന്നഡായി അഭിനയിക്കുന്നതു വെല്ലുവിളിയായി തോന്നിയില്ലേ?
ഇന്ന് കാര്യങ്ങൾ കുറെക്കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഒരു ആറേഴു വർഷങ്ങളായി സൗന്ദര്യത്തിെൻറ പഴയ ഫോർമുലയൊക്കെ പോയിമറഞ്ഞിട്ട്. സൗന്ദര്യമെന്ന സങ്കൽപം ഇല്ലെന്നല്ല, അതവിടെത്തന്നെയുണ്ട്. പക്ഷേ, പഴയതുപോലെ അത്ര വ്യാപകമായി ഇല്ല. ഇന്ന് റിയലിസത്തിനാണ് കൂടുതൽ ഊന്നൽ. പ്രേക്ഷകരും കുറെക്കൂടി സെൻസിറ്റിവായിട്ടുണ്ട്. അവർ റിയലിസ്റ്റിക് ചിത്രങ്ങളിലെ അഭിനേതാക്കളെ സ്വന്തം ജീവിതവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അഭിനേതാക്കൾക്കും പ്രേക്ഷകർക്കും ഇടയിലെ അന്തരം കുറഞ്ഞുതുടങ്ങി. മുമ്പൊക്കെ കമേഴ്സ്യൽ ചിത്രങ്ങളിലെ ചേരുവകളിലൊന്നു മാത്രമായിരുന്നു പെൺ കഥാപാത്രങ്ങളെങ്കിൽ ഈയൊരു അഞ്ചാറുവർഷമായി അതും മാറിത്തുടങ്ങിയിട്ടുണ്ട്. ആ ഒരർഥത്തിൽ ‘ബാൻഡിറ്റ് ക്യൂൻ’ കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമയായിരുന്നു. 20/ 25 വർഷം മുമ്പ് ഈ ചിത്രം ചെയ്തത് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ കൂടുതലായി വന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ സ്ത്രീകളുടെ ഗ്ലാമറസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾപോലും അതിനൊരു വിഷയപ്രസക്തിയുണ്ടാവും. ഉദാഹരണത്തിന് ‘ഡേർട്ടി പിക്ചർ’. ‘രാം ലീല’ എന്ന ചിത്രത്തിൽ ആണിനെപ്പോെലത്തന്നെ പ്രാധാന്യം സ്ത്രീക്കുമുണ്ട്. അങ്ങനെയെത്രയോ ചിത്രങ്ങൾ. അതായത്, സ്ത്രീ കഥാപാത്രങ്ങളുടെ നിലനിൽപ്പിനെ സിനിമാലോകം അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന് ഭാവിയിൽ പ്രാതിനിധ്യം കൂടുകയല്ലാതെ കുറയില്ല.
‘വാട്ടർ’ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാതെ സംഭാഷണം പൂർണമാവുമെന്നു തോന്നുന്നില്ല?
‘വാട്ടർ’ എന്നിലെ അഭിനേതാവിനെ സംബന്ധിച്ചിടത്തോളം എക്സൈറ്റിങ് പ്രോജക്ട് ആയിരുന്നു. കാമറക്കു പിന്നിലെ അഭിനയപ്രക്രിയക്കപ്പുറം അതിനു മുമ്പുണ്ടായ തയാറെടുപ്പുകളെല്ലാം പ്രധാനമായിരുന്നു. ദീപാജി (ദീപ മെഹ്ത) എന്നെ വിളിച്ചത് ഇന്നും ഓർക്കുന്നുണ്ട്. സീമക്ക് ഈ സിനിമയുടെ ഭാഗമാവണമെന്നുണ്ടെങ്കിൽ, ഷൂട്ട് തുടങ്ങുന്നതിനും 20 ദിവസം മുമ്പ്് ശ്രീലങ്കയിലുണ്ടാവണം എന്നായിരുന്നു അവരുടെ വാക്കുകൾ. അത്രയും ദിവസങ്ങൾ സപ്തനക്ഷത്ര ഹോട്ടലിലെ എല്ലാ ചെലവുകളും വഹിച്ച് സിനിമയെക്കുറിച്ച് മാത്രം ചർച്ചചെയ്തും മാറ്റിയെഴുതിയും മുന്നൊരുക്കങ്ങൾ നടത്തിയുമാണ് ‘വാട്ടർ’ ചെയ്തത്. എല്ലാ സിനിമകളും ചെയ്യുമ്പോൾ ഞാനെെൻറ കഥാപാത്രത്തിെൻറ ആത്മകഥ സ്വയം എഴുതാറുണ്ട്. ഫൂലൻ ദേവി മുതൽ അങ്ങനെ ചെയ്യാറുണ്ടായിരുന്നു. ‘വാട്ടറി’ലെ ശകുന്തളയെയും ഞാനെഴുതി, എെൻറ കഥാപാത്രത്തെ കുറിച്ച് സംവിധായികയോട് സംസാരിക്കാനും ആവശ്യമായ നവീകരണങ്ങൾ നടത്താനും വേണ്ടുവോളം സ്വാതന്ത്ര്യവും സമയവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏറെ ആസ്വദിച്ചാണ് സിനിമ ചെയ്തത്. ‘വാട്ടറി’നെ സംബന്ധിച്ചിടത്തോളം മറ്റൊരു മനോഹരമായ അനുഭവം എൻെറ അമ്മക്കൊപ്പം സ്ക്രീൻ പങ്കിടാനായി എന്നതാണ്. സ്ത്രീസംവിധായകർക്ക് അഭിനേത്രികളുടെ വൈവിധ്യങ്ങളും വൈകാരിക ചിന്തകളും കൂടുതൽ മനസ്സിലാക്കാനാവുമെന്ന് ദീപാജിക്കൊപ്പം പ്രവർത്തിച്ചതിൽനിന്ന് എനിക്കു മനസ്സിലായി.
സിനിമാരംഗത്ത് 25 വർഷത്തിലേറെയായി, അതിലേറെ കാലം നാടകാഭിനയത്തിലും സജീവം. ഇന്ന് വിലയിരുത്തുമ്പോൾ സീമ ബിശ്വാസ് എവിടെയാണ് സ്വയം സ്ഥാപിക്കുന്നത്?
എനിക്ക് സ്വയം അളക്കാനറിയില്ല. ഞാൻ എൻെറ ക്രിയാത്മക ലോകത്ത് മുന്നോട്ടു മുന്നോട്ട് കുതിച്ചുകൊണ്ടേയിരിക്കുകയാണ്, അത് നാടകത്തിലാണെങ്കിലും സിനിമയിലാണെങ്കിലും. ഞാൻ വളരെയധികം അഭിലാഷങ്ങളൊന്നുമുള്ളയാളല്ല. അടിസ്ഥാനപരമായി ഞാൻ വളരെ ലജ്ജാലുവാണ്. ഒരിക്കലും ഒരു സിനിമയിലെ റോളിനായി ആരെയും സമീപിക്കാറില്ല. ഉദാഹരണത്തിന് ജയരാജ് എൻെറ ചിത്രങ്ങൾ കണ്ടിട്ടാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അല്ലാതെ, സർ എന്നെ നിങ്ങളുടെ സിനിമയിൽ അഭിനയിപ്പിക്കൂ എന്നും പറഞ്ഞ് ചെല്ലാനെനിക്കു കഴിയില്ല. അദ്ദേഹത്തിെൻറ കഥാപാത്രത്തിന് ഞാൻ അനുയോജ്യയാണെന്ന തോന്നലുണ്ടെങ്കിൽ അദ്ദേഹം എന്നെ വിളിക്കുകയാണ് ചെയ്യുക. അതൊരിക്കലും ഈഗോ അല്ല, എെൻറ മടിയാണ്. സംവിധായകൻ മനസ്സിൽ കാണുന്ന രൂപത്തെ ചിത്രീകരിക്കുകയാണ് അഭിനേതാവിെൻറ ധർമം. അതുകൊണ്ടുതന്നെ ഇനിയും ഒരു ഗംഭീര റോൾ ചെയ്യുകയെന്നൊന്നുമല്ല, ഇതുവരെ ചെയ്തതിൽ തന്നെ ഏറെ ഭാഗ്യം തോന്നുന്നുണ്ട്. ആരോഗ്യമുള്ളിടത്തോളം കാലം മരിക്കുന്നതുവരെ അഭിനയിക്കുക മാത്രമാണ് സ്വപ്നം.
ഇനിയും ചെയ്യാനവശേഷിക്കുന്ന റോളുകളെക്കുറിച്ച്?
എനിക്ക് അസാധ്യമാണെന്നു തോന്നുന്ന കഥാപാത്രങ്ങളെല്ലാം ചെയ്യാനാഗ്രഹമുണ്ട്. അതായത്, എനിക്ക് ചെയ്യാനോ എന്തിന് സങ്കൽപിക്കാനോ കഴിയാത്ത റോളുകളുണ്ടാവില്ലേ. ഉദാഹരണത്തിന്, ഇന്ദിര ഗാന്ധിയുടെ ജീവിതം സിനിമയിൽ അവതരിപ്പിക്കാനാരെങ്കിലും ആവശ്യപ്പെട്ടാൽ, ഞാൻ ആദ്യം ആലോചിക്കുക; ദൈവമേ, സീമ നിനക്കെങ്ങനെ ഇതു ചെയ്യാനാവും എന്നാണ്. പക്ഷേ, അത്തരം വെല്ലുവിളികൾ ഏറ്റെടുക്കുന്നതിലും ഒരു ത്രില്ലുണ്ട്. ആദ്യം ഇന്ദിര ഗാന്ധിയുടെ രൂപം കൈവരിക്കണമല്ലോ എന്നായിരിക്കില്ല ഞാൻ ചിന്തിക്കുക. മറിച്ച്, ആദ്യം ഇന്ദിരയെപോലെ ചിന്തിക്കുകയും പെരുമാറുകയും വേണം. ബൗദ്ധികമായ സ്വാംശീകരണമാണ് പ്രധാനം. ഇതൊരു ഉദാഹരണം മാത്രമാണേ. വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം മുന്നിലെത്തുമ്പോൾ ആ വെല്ലുവിളി മാത്രമല്ല, അമ്പരപ്പും അരക്ഷിതാവസ്ഥയുമെല്ലാം പിടികൂടും.
താങ്കളുടെ രാഷ്ട്രീയവും വിശ്വാസവും എന്താണ്?
ഞാനൊരു കലാകാരിയാണ്. മാനവികതയാണ് എൻെറ രാഷ്ട്രീയം. പല രാഷ്ട്രീയപാർട്ടികളും എന്നെ ടിക്കറ്റുമായി സമീപിച്ചിട്ടുണ്ട്. എന്നാൽ, കക്ഷി രാഷ്ട്രീയത്തിലേക്കിറങ്ങാൻ ഇതുവരെ ഒരു താൽപര്യവും തോന്നിയിട്ടില്ല. ഒരു കലാകാരിയെന്ന നിലക്ക് മനുഷ്യനെ അവതരിപ്പിക്കുകയാണ് എെൻറ ജീവിതലക്ഷ്യം. ജാതി, മത, ലിംഗ, വർണ ഭേദങ്ങളൊന്നുമില്ലാത്ത സമൂഹം ഉയർന്നുവരുകയാണെെൻറ സ്വപ്നം. ആര് മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്താലും അതെന്നെ അസ്വസ്ഥപ്പെടുത്തും. ഒരിക്കൽ, ഒരു നാലുവർഷം മുമ്പാണെന്നു തോന്നുന്നു. എെൻറ സ്വദേശമായ അസമിലെ ഗുവാഹതിക്കടുത്തുള്ള നഗരത്തിൽ ഒരു നാടകം അവതരിപ്പിച്ചു മടങ്ങവേ ഒരു ക്ഷേത്രത്തിൽ പശുവിെൻറ തല വെട്ടി കൊണ്ടുവന്നിട്ടിരിക്കുന്നു. അതേതുടർന്ന് വലിയൊരു കലാപമാണ് അവിടെയുണ്ടായത്. പിന്നീടൊരിക്കൽ ഒരു ക്ഷേത്രത്തിൽ 28 പോത്തുകളെ ബലിയർപ്പിച്ചതായി കണ്ടു. എനിക്ക് പരിചയമുള്ള രാഷ്ട്രീയ നേതാക്കളായിരുന്നു, വളരെ വിഷമത്തോടെ അവരോട് ഞാൻ ചോദിച്ചു എന്തിനാണിങ്ങനെ മിണ്ടാപ്രാണികളുടെ രക്തം ചിന്തുന്നതും ബലിനൽകുന്നതുമെല്ലാം. അപ്പോളവരുടെ മറുപടി പോത്ത് മൃഗമാണെന്നും പശുവാണ് ദൈവമെന്നുമായിരുന്നു. കേട്ടില്ലേ, പശു ദൈവം, ദൈവത്തിെൻറ പേരിലാണ് എല്ലാ കൊലപാതകങ്ങളും നടക്കുന്നത്. എന്നാൽ പോത്തിനെ ബലി കഴിപ്പിക്കാം. എന്തൊരു വൈരുധ്യം, അല്ലേ? കൊലപാതകം അതു മനുഷ്യനെയായാലും മൃഗങ്ങളെയായാലും എനിക്ക് ഉൾക്കൊള്ളാനാവില്ല. എല്ലാത്തരം അക്രമങ്ങളോടും വെറുപ്പാണ്.
വിശ്വാസത്തിലേക്കു വരുമ്പോൾ മനസ്സിൽ ഈശ്വരവിശ്വാസം കാത്തുസൂക്ഷിക്കുന്നയാളാണ് ഞാൻ. നടരാജനും സരസ്വതിയും ദുർഗയുമെല്ലാം പ്രിയപ്പെട്ട ദൈവങ്ങളാണ്. പക്ഷേ, അവരിലെ പോസിറ്റിവിറ്റിയെയാണ് ഞാൻ വിശ്വസിക്കുന്നതും സ്വാംശീകരിക്കുന്നതും. നമ്മൾ അമ്പലങ്ങളും പള്ളികളും ചർച്ചുകളുമെല്ലാം പണിയുന്നത് ആ പോസിറ്റിവിറ്റി ലഭിക്കാനാണ്. അവിടെ ആളുകളെ കൂട്ടാനാണ്. പള്ളിയിലോ അമ്പലത്തിലോ പോയി ആരും ദൈവമേ, എനിക്ക് ഇന്നയാളെ കൊല്ലാനുള്ള ശക്തി തരൂ എന്ന് പ്രാർഥിക്കാറില്ല. മറിച്ച്, ദൈവമേ എനിക്കും എെൻറ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുഗ്രഹം നൽകൂ എന്നാണ് നമ്മുടെ പ്രാർഥന. പോസിറ്റിവാണ് ഈശ്വര വിശ്വാസം. ഒരിക്കലും അന്ധവിശ്വാസിയല്ല. ഞാനഭിനയിക്കുമ്പോൾ ദൈവമെെൻറ കൂടെയുണ്ടെന്ന ഉറപ്പുതന്നെയാണ് എെൻറ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.