‘ഉദ്യാന ബില്‍’പുനഃപരിശോധിക്കും -കർണ്ണാടക മുഖ്യമന്ത്രി
ബംഗളൂരു: നഗരത്തിലെ ഉദ്യാനങ്ങളുടെ ഒരു ഭാഗം അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിവാദ ബിൽ സർക്കാർ പുനഃപരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിർദ്ദിഷ്ട ബില്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച ലാൽബാഗിൽ ആയിരക്കണക്കിന് പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും ഒത്തുകൂടി പ്രതിഷേധിച്ചതിനെ തുടർന്നാണ് ശിവകുമാറിന്റെ തീരുമാനം.
ആഗസ്റ്റ് 24നാണ് കർണാടക സര്‍ക്കാര്‍ 'ഉദ്യാന സംരക്ഷണ നിയമ ഭേദഗതി ബിൽ' നിയമസഭയിൽ പാസാക്കിയത്. ഹോർട്ടികൾച്ചർ വകുപ്പിന് കീഴിലുള്ള ഏതൊരു ഉദ്യാനന്റെയും മൊത്തം വിസ്തൃതിയുടെ അഞ്ചു ശതമാനം വരെ അടിസ്ഥാന സൗകര്യങ്ങൾക്കോ ജനോപകാര പദ്ധതികൾക്കോ വേണ്ടി പാട്ടം, സമ്മാനം, കൈമാറ്റം, പണയം എന്നീ രീതിയില്‍ കൈമാറി ഉപയോഗിക്കാം എന്നതായിരുന്നു ബില്ലിലെ വിവാദ വ്യവസ്ഥ. സർക്കാർ വകുപ്പുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് മാത്രമേ ഉദ്യാന ഭൂമി കൈമാറാന്‍ അനുവാദമുള്ളൂ. ബില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെയും പൊതുജനങ്ങളുടെയും നിർദ്ദേശങ്ങൾക്ക് വില കല്‍പ്പിക്കുമെന്നും പൊതുജനങ്ങളുടെ താൽപ്പര്യം മുൻനിർത്തിയാണ് തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അധികാരത്തിലിരുന്നപ്പോൾ ഉപയോഗം മാറ്റിയ എല്ലാ ഉദ്യാന ഭൂമികളുടെയും വിവരങ്ങൾ പരസ്യമാക്കുമെന്നും ശിവകുമാർ പറഞ്ഞു. ലാൽബാഗിന് സമാനമായ രീതിയില്‍ അഞ്ച് ഉദ്യാനങ്ങള്‍ കൂടി നിർമിക്കുമെന്നും ബി.ജെ.പി സര്‍ക്കറിന്റെ ഭരണകാലത്ത് മെട്രോ സ്റ്റേഷനായി ലാല്‍ ബാഗ് ഭൂമി കയ്യേറിയപ്പോള്‍ ജനങ്ങള്‍ പ്രതികരിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.