ബംഗളൂരു: നഗരത്തിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ വിസ സ്റ്റാറ്റസ്, എഫ്.ആർ.ആർ.ഒ വിശദാംശങ്ങൾ എന്നിവയുടെ പരിശോധന പൊലീസ് ആരംഭിച്ചു. എല്ലാ ഡെപ്യൂട്ടി പൊലീസ് കമീഷണർമാരും പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയില്‍ സജീവമായി പങ്കാളികളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പൊതുജനങ്ങൾക്ക് അസൗകര്യം നേരിടാതിരിക്കാന്‍ തത്സമയ നിരീക്ഷണത്തിലൂടെയും ഫീൽഡ് വെരിഫിക്കേഷൻ രീതികളിലൂടെയും പരിശോധനകൾ നടത്തും. വീട്ടുടമകൾ അവരുടെ കെട്ടിടത്തില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ വിസ, എഫ്.ആർ.ആർ.ഒ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ തങ്ങളുടെ അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ നൽകണം.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുകയോ ശരിയായ രേഖകളില്ലാതെ താമസിക്കുകയോ ചെയ്യുന്ന വിദേശികളെ കണ്ടെത്തി അവർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്. ആവശ്യമെങ്കിൽ നാടുകടത്തൽ നടപടി സ്വീകരിക്കും.
നഗരത്തിൽ ക്രമസമാധാനം നിലനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ്ങിന്‍റെ ഓഫിസിൽനിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ പൗരന്മാർക്കെതിരെയും പരിശോധന നടത്തും. സംശയാസ്പദമായ സാഹചര്യത്തില്‍ വിദേശ പൗരന്മാരെ കണ്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് വീട്ടുടമകളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.