കോഴിക്കോട്: ധർമസ്ഥല തിരോധാനക്കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ മലയാളി യുട്യൂബർ മനാഫിന് ഉഡുപ്പി പൊലീസിന്റെ നോട്ടീസും ലഭിച്ചു. മത സ്പർധ വളർത്തി എന്ന് കാണിച്ചാണ് ധർമസ്ഥ ആക്ഷൻ കമ്മിറ്റി അംഗം കൂടിയായ മനാഫിനോട് മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്.
അതേസമയം, താൻ മത സപർധ വളർത്തിയിട്ടില്ലെന്നും ഒരു യൂട്യൂബ് വിഡിയോക്ക് ലൈക്ക് അടിച്ചതിനാണ് കേസെടുത്തതെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. 'മല്ലു മാർട്ട്' എന്നയാളുടെ യൂട്യൂബ് വിഡിയോയുടെ താഴെയാണ് ലൈക്ക് അടിച്ചതെന്നും അതിനാണ് ഇത്ര വലിയ കേസെടുത്തതെന്നും മനാഫ് പറഞ്ഞു.
ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ ജീവന് ഭീഷണിയുണ്ടെന്നും എസ്.ഐടി.ക്ക് മുന്നിൽ ഹാജരാകാൻ പൊലീസ് സംരക്ഷണയിൽ പോകുമെന്നും മനാഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊലീസ് സംരക്ഷണം നൽകുമെന്ന് കമീഷണറും അറിയിച്ചിരുന്നു. തിങ്കളാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നത്.
വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിനെ തുടർന്ന് ഓണവും നബിദിനവും കണക്കിലെടുത്ത് രണ്ടു ദിവസം കഴിഞ്ഞ് ഹാജരാകാൻ മനാഫ് അനുമതി തേടിയിരുന്നു. ഇത് അംഗീകരിച്ചാണ് തിങ്കളാഴ്ച ഹാജാരാകാൻ അനുവാദം നൽകിയത്.
ധർമസ്ഥലയിൽ ഒരുപാട് സ്ത്രീകൾ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നും, അവർക്ക് നീതി നേടികൊടുക്കുന്നതിനു വേണ്ടിയാണ് വിഷയത്തിൽ ഇടപെട്ടതെന്നും യൂ ട്യൂബ് വീഡിയോയിലൂടെ മനാഫ് പറഞ്ഞു. ധർമസ്ഥല കേസ് സത്യസന്ധമാണ്. പലരേയും അവിടെ ബലാത്സംഗം ഉൾപ്പെടെ ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ട്. ആർക്കും നീതി ലഭിച്ചില്ല. കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തലയോട്ടിയുടെ വിശ്വാസത തീരുമാനിക്കേണ്ടത് എസ്.ഐ.ടിയാണ്. ശുചീകരണ തൊഴിലാളി മൊഴിമാറ്റിയതാണ് ഇപ്പോൾ പ്രശ്നമായത്- മനാഫ് പറഞ്ഞു.
ശുചീകരണ തൊഴിലാളി മൊഴിമാറ്റിയെങ്കിലും അവിടെ നിന്നും ലഭിച്ച അസ്ഥികൂടങ്ങൾ ചോദ്യചിഹ്നമാണ്. ഞങ്ങളുടെ പിന്നിൽ ഒരു ഗൂഢാലോചനയുമില്ലെന്നും. വിദേശ ഫണ്ടോ, സഹായമോ ഒന്നുമില്ല -അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടേത് ഉൾപ്പെടെ നൂറിലേറെ മൃതദേഹം ധർമസ്ഥലയിൽ കുഴിച്ചിട്ടെന്ന സാക്ഷി ചിന്നയയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും പൊതുശ്രദ്ധയിലെത്തുന്നത്. പിന്നാലെ, ധർമസ്ഥല വിഷയത്തിൽ മനാഫ് നിരന്തരം വീഡിയോകൾ പുറത്തു വിട്ടിരുന്നു.
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ലോറിയുടെ ഉടമയായിരുന്നു മനാഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.