താരാനാഥ്
മംഗളൂരു: ഗ്രാമപഞ്ചായത്ത് യോഗങ്ങളിൽ തുളു ഭാഷ ഉപയോഗിക്കുന്നതിന് നിയമപരമായ നിയന്ത്രണമില്ലെന്ന് കർണാടക തുളു സാഹിത്യ അക്കാദമി വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് ജനറൽ ബോഡി യോഗങ്ങളിലെ ചർച്ചകളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് തുളു ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അത്തരം വേദികളിൽ പ്രാദേശിക ഭാഷകളുടെ ഉപയോഗം പരിമിതപ്പെടുത്തുന്ന ഒരു നിയമപരമായ വ്യവസ്ഥയും നിലവിലില്ലെന്നും അക്കാദമി പ്രസിഡന്റ് താരാനാഥ് ഗാട്ടി കപിക്കാട് പറഞ്ഞു.
യശസ്വി നാഗരിക സേവാ സംസ്ഥേ ദക്ഷിണ കന്നട ജില്ല പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് ഈ വിശദീകരണം.
പഞ്ചായത്ത് യോഗങ്ങളിൽ തുളു ഭാഷയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും കന്നടക്ക് മുൻഗണന നൽകണമെന്നും ജില്ല അധികാരികളോട് ആവശ്യപ്പെട്ടായിരുന്നു നിവേദനം. ഇത് പരിഗണിച്ച് ജില്ല പഞ്ചായത്ത് സി.ഇ.ഒ താലൂക്ക് തല പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർമാർക്ക് ‘നിയമങ്ങൾക്കനുസൃതമായി’ നടപടിയെടുക്കാൻ നിർദേശം നൽകി കത്ത് നൽകിയിരുന്നു.
ജില്ല പഞ്ചായത്ത് സി.ഇ.ഒയുടെ കത്തിൽ തുളുവിന് യാതൊരു വിലക്കും വ്യക്തമായി പരാമർശിക്കുന്നില്ല. കന്നട മാത്രം സംസാരിക്കുന്ന നടപടിക്രമങ്ങൾ നിർബന്ധമാക്കുന്നില്ല. ഇത് അവ്യക്തതയിലേക്ക് നയിക്കുകയും തുളുഭാഷ വക്താക്കൾക്കിടയിൽ ആശങ്കകൾക്ക് കാരണമാവുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ യോഗങ്ങളിൽ തുളു ഉപയോഗിക്കുന്നത് ഈ പ്രദേശത്ത് വളരെക്കാലമായി നിലനിൽക്കുന്ന രീതിയാണ്. കർണാടകയിലുടനീളം പഞ്ചായത്ത് അംഗങ്ങൾ പലപ്പോഴും അവരുടെ മാതൃഭാഷയിലാണ് സംസാരിക്കുന്നത്. ഇതിന് നിയമപരമായ തടസ്സമില്ല. പ്രാദേശിക സമൂഹങ്ങളുടെ ഭാഷാപരമായ അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന ഏതെങ്കിലും തെറ്റായ വ്യാഖ്യാനം തടയുന്നതിന് കത്ത് പിൻവലിക്കണമെന്ന് താരാനാഥ് ജില്ല പഞ്ചായത്ത് സി.ഇ.ഒയോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ഭരണഘടന ചട്ടക്കൂട് ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെ ഉയർത്തിപ്പിടിക്കുന്നു. എല്ലാ ഭാഷകളെയും ബഹുമാനിക്കുകയെന്നത് നമ്മുടെ ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടനയുടെ ആത്മാവിന്റെയും കേന്ദ്രബിന്ദുവാണ്.
ദക്ഷിണ കന്നട, ഉഡുപ്പി എന്നീ തീരദേശ ജില്ലകളിൽ വ്യാപകമായി സംസാരിക്കുന്ന ദ്രാവിഡ ഭാഷയായ തുളു ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 22 ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടുന്നില്ലെങ്കിലും മേഖലയിലെ സാംസ്കാരിക, സാമൂഹിക ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും താരാനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.