ബംഗളൂരു: ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിന്‍റെ അതിർത്തി ഗ്രാമങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വനം വകുപ്പ് ‘കാടിന മിത്ര’ (കാടിന്‍റെ കൂട്ടുകാര്‍) എന്ന പദ്ധതി ആരംഭിച്ചു. കാടിനടുത്തുള്ള പ്രദേശങ്ങളില്‍ പെട്രോളിങ്ങിന് ഗ്രാമീണരുടെ സേവനം ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഹെഡിയാല, മൊള്യൂർ, നുഗു, എൻ. ബെഗൂർ വനമേഖലകൾ സെൻസിറ്റീവ് മേഖലകളുടെ ഗണത്തില്‍ പെടുന്നവയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മേഖലയില്‍ കടുവയുടെയും ആനയുടെയും ആക്രമണങ്ങളിൽ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം തെരഞ്ഞെടുത്ത ഗ്രാമീണരെയും പട്രോളിങ് നടത്തുന്നതിനായി ഉപോയോഗിക്കും. വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെയുടെ നിർദേശപ്രകാരം ബന്ദിപ്പൂരിലെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എസ്. പ്രഭാകരൻ ‘കാടിന മിത്ര’ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് വന്യജീവി വിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു.
പദ്ധതിയുടെ ഭാഗമായി സംഘർഷ സാധ്യതയുള്ള മേഖലയില്‍ പ്രദേശത്തെ ഗ്രാമങ്ങളിൽ നിന്നും പരിചയസമ്പന്നരായ 50 കർഷകരെ ദിവസവേതനത്തിന്‍റെ അടിസ്ഥാനത്തിൽ ‘കാടിന മിത്ര’ യായി നിയമിച്ചിട്ടുണ്ട്.
കടുവ, ആന എന്നിവയുടെ സഞ്ചാര സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തുകയാണ് ഇവരുടെ പ്രധാന ദൗത്യം. കടുവയുടെ ആക്രമണം കൂടുതലുള്ള മേഖലയില്‍ വകുപ്പ് ടൈഗർ റാപ്പിഡ് റെസ്‌പോൺസ് ഫോഴ്‌സിന്‍റെ ബാനറിൽ 25 അധിക പട്രോളിങ് യൂനിറ്റുകൾ രൂപവത്കരിച്ചു. ഓരോ യൂനിറ്റിലും രണ്ട് ‘കാടിന മിത്ര’ വളണ്ടിയർമാരും രണ്ട് വനം വകുപ്പ് ജീവനക്കാരും ഉൾപ്പെടും. ഈ നാലംഗ സംഘങ്ങൾ സെൻസിറ്റീവ് പ്രദേശങ്ങളിൽ പട്രോളിങ് നടത്തുകയും വന്യമൃഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് കടക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുകയും ചെയ്യും. ടൈഗർ റാപ്പിഡ് റെസ്‌പോൺസ് ഫോഴ്‌സിലെ അംഗങ്ങൾക്ക് ജാക്കറ്റുകൾ, ബാറ്റണുകൾ, വാക്കത്തികൾ, ടോർച്ചുകൾ, ഉച്ചഭാഷിണികൾ, പടക്കങ്ങൾ, വാക്കി-ടോക്കികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. അതിർത്തിക്കടുത്ത് മൃഗങ്ങളെ കണ്ടാൽ അവയെ കാട്ടിലേക്ക് തിരികെ തുരത്തിവിടാന്‍ ഈ ഉപകരണങ്ങള്‍ ഇവര്‍ക്ക് സഹായകമാവും. കൂടാതെ അപകടഘട്ടങ്ങളില്‍ ആശയവിനിമയത്തിനും അധിക ഉദ്യോഗസ്ഥരെ സജ്ജമാക്കുന്നതിനും വാക്കി-ടോക്കികൾ സഹായിക്കും.
പെട്രോളിങ്ങിന് പുറമേ വനാതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്രാമങ്ങളിൽ സംഘങ്ങൾ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
വനപ്രദേശങ്ങളിലേക്ക് കടക്കുകയോ അതിർത്തിയോട് ചേർന്ന് കന്നുകാലികളെ മേക്കുകയോ ചെയ്യരുതെന്നും കൃഷിയിടങ്ങൾക്ക് സമീപം കടുവയുടെ അടയാളങ്ങൾ കണ്ടാൽ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാനും ഗ്രാമവാസികൾക്ക് നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.