ബംഗളൂരു കൂട്ടബലാത്സംഗം; കൗൺസിലറുടെ മകനടക്കം അഞ്ച് പേർ അറസ്റ്റിൽ

ബംഗളൂരു: അമൃതഹള്ളിയിൽ പത്തൊമ്പതുകാരിയെ വില്ലയിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൗൺസിലറുടെ മകനുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. നിഖിൽ, ഡിക്സൺ, അനിരുദ്ധ്, മോഹിത്, ശ്രാവൺ എന്നിവരാണ് പിടിയിലായത്. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ വെച്ചാണ് സംഭവം നടന്നത്. 

ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് വില്ലയിലെത്തിച്ചാണ് പെൺകുട്ടിയെ പീഡനത്തിരയാക്കിയത്. പാർട്ടി ആഘോഷിക്കാനെന്ന വ്യാജേന വില്ലയിലെത്തിച്ച പെൺകുട്ടിയെ നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും അബോധാവസ്ഥയിലായ തന്നെ രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി. പൊലീസിൽ പരാതി നൽകിയതോടെ സമാന പരാതിയുമായി 19 പേർ രംഗത്തു വന്നിട്ടുണ്ട്. ബംഗളൂരുവിലെ പ്രമുഖ കോളജിൽ നിന്നുള്ള വിദ്യാർഥികളെ ലക്ഷ്യമിട്ട പ്രതികൾ ഇവരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുകയും ചെയ്തായി പരാതിയിൽ പറയുന്നുണ്ട്.

നിലവിൽ കേസിൽ ഏഴ് പേർ സാക്ഷികളായിട്ടുണ്ട്. അനിരുദ്ധിന്റെ പിതാവാണ് ദാവൻഗരെ കൗൺസിലർ. പെൺകുട്ടിയെ പീഡിപ്പിച്ച വില്ല ബുക്ക് ചെയ്തത് അനിരുദ്ധ് ആണെന്നാണ് പൊലീസ് പറയുന്നത്. കോൺട്രാക്ടറായ അനിരുദ്ധിനോട് ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെയും മറ്റ് രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി നിഖിൽ പെൺകുട്ടിയെ ലുലു മാളിന് സമീപം കൊണ്ടുവിട്ടത് മോഹിത്തിൻ്റെ കാറിലായിരുന്നു. 

നിഖിലിൻ്റെ സുഹൃത്തുക്കളായ ശ്രാവണും മോഹിത്തും കേസിൽ പങ്കാളികളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഈ സംഘം പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. ഫോട്ടോഷൂട്ട്, മോഡലിങ്, പാർട്ടി എന്നിവയുടെ പേരുപറഞ്ഞ് ഇവരെ ക്ഷണിക്കും. തുടക്കത്തിൽ വിശ്വാസം നേടാനായി പബ്ബുകളിലും കഫേകളിലും വെച്ച് കാണുകയും മാന്യമായി പെരുമാറുകയും ചെയ്യും. സൗഹൃദം ശക്തമാകുമ്പോൾ പാർട്ടിക്കെന്ന പേരിൽ വില്ലകളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. മറ്റു പ്രതികൾക്ക് ഇത്തരം കാര്യങ്ങൾക്കായി നിഖിൽ പണം നൽകിയിരുന്നതായും വിവരമുണ്ട്. 

Tags:    
News Summary - Bengaluru gang rape; Five people including councilor's son arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.