ബംഗളൂരു: സർക്കാർ ആശുപത്രികളിലെ ജീവനക്കാർ രോഗികളോട് മോശമായി പെരുമാറിയാൽ അവർക്ക് ശിക്ഷ ലഭിക്കാവുന്ന തരത്തിൽ നിലവിലെ നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രി കെ. സുധാകർ പറഞ്ഞു. തുമകുരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടർമാരോ മറ്റു ജീവനക്കാരോ രോഗികളോട് മോശമായി പെരുമാറിയാൽ അവരെ സർവിസിൽനിന്ന് പിരിച്ചുവിടും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ആവശ്യമെങ്കിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ ഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ല. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രി ജീവനക്കാർ രേഖകൾ ആവശ്യപ്പെടരുത്. ചികിത്സ നൽകിയ ശേഷം രേഖകൾ ശേഖരിക്കാവുന്നതാണ്. ഒരു തരത്തിലും ചികിത്സ നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യാൻ പാടില്ലാത്ത രോഗികൾക്ക് നൽകേണ്ട 76 അടിയന്തര സേവനങ്ങളുണ്ട്. സർക്കാർ ആശുപത്രിയിൽ ചികിത്സ സൗകര്യമില്ലെങ്കിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കണമെന്നും ചെലവ് സർക്കാർ വഹിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.