സുൽത്താൻ ബത്തേരി-തണ്ണീർഭാവി പാലത്തിൽ ഘടിപ്പിച്ചിരിക്കുന്ന ബോ സ്ട്രിംഗ് ഗർഡർ
മംഗളൂരു: ഗുരുപുര (ഫാൽഗുനി) നദിക്ക് കുറുകെ സുൽത്താൻ ബത്തേരിയിൽ നിന്ന് തണ്ണീർഭാവിയിലേക്കുള്ള പാലത്തിന്റെ നിർമാണ പുരോഗതി ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു വെള്ളിയാഴ്ച പരിശോധിച്ചു. ആഗസ്റ്റ് അവസാന വാരമോ സെപ്റ്റംബർ ആദ്യമോ പാലം ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പാലത്തിന്റെ പണി വേഗത്തിലാക്കിയിട്ടുണ്ട്. ബോ സ്ട്രിംഗ് ഗർഡറിന്റെ ജാക്കിംഗ് ജൂണിൽ ആരംഭിക്കും. 64 കോടി രൂപ ചെലവിലാണ് പാലം പണിയുന്നത്. ദേശീയ ജലപാത 43 അനുശാസിക്കുന്ന വ്യവസ്ഥകൾ പ്രകാരമാണ് പാലം നിർമിച്ചിരിക്കുന്നത്, നദിയിൽ ബോട്ടുകളുടെ ചലനത്തിന് തടസ്സമുണ്ടാവില്ല.
എല്ലാ തരം വാഹനങ്ങൾക്കും പാലത്തിൽ പ്രവേശനം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. തണ്ണീർഭാവി ബ്ലൂ-ഫ്ലാഗ് ബീച്ചും പരിസര പ്രദേശങ്ങളും ഉൾപ്പെടെയുള്ള തീരദേശ മേഖലയിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാൻ പാലം സഹായിക്കും. 285 മീറ്റർ നീളവും 80 മീറ്റർ വീതിയുമുള്ള പാലം പൂർത്തിയാകുന്നതോടെ കുളൂർ, പണമ്പൂർ വഴിയുള്ള ജല സർവീസുകളെയോ ദീർഘമായ റോഡ് യാത്രകളെയോ ആശ്രയിക്കുന്ന അവസ്ഥ മാറി തണ്ണിർഭാവി മേഖലയിലേക്കും മംഗളൂരു നഗരത്തിലെ പ്രധാന പ്രദേശങ്ങളിലേക്കും നേരിട്ട് ബന്ധം സാധ്യമാവും. പ്രദേശത്തെ 4,000 കുടുംബങ്ങൾക്കും അനേകം വിനോദ സഞ്ചാരികൾക്കും ഈ പദ്ധതി പ്രയോജനപ്പെടും.
സുൽത്താൻ ബത്തേരി-തണ്ണീർഭാവി പാലത്തിന്റെ നിർമാണം പരിശോധിക്കാൻ എത്തിയ ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു
നിലവിൽ പ്രധാനമായും മഴക്കാലത്ത് നഗരത്തിലേക്ക് എത്തുന്നതിന് കണക്റ്റിവിറ്റി തടസ്സങ്ങൾ നേരിടുന്നു, മെഡിക്കൽ അത്യാഹിതങ്ങൾ, രാത്രി യാത്ര എന്നിവക്ക്. നിലവിൽ നദിക്ക് കുറുകെ യാത്ര ചെയ്യാൻ നിവാസികൾ പ്രധാനമായും ആശ്രയിക്കുന്നത് ഫെറി സർവീസുകളെയാണ്. നിലവിലുള്ള ഫെറി സർവീസുകൾ രാത്രി സമയങ്ങളിലും മഴക്കാലത്തും മോശം കാലാവസ്ഥയിലും പ്രവർത്തിക്കുന്നില്ല. ഫെറി കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ, ഏകദേശം 15 കിലോമീറ്റർ ദൂരം കുളൂർ വഴി നിലവിലുള്ള റോഡ് റൂട്ടിലൂടെ സഞ്ചരിക്കാൻ താമസക്കാർ നിർബന്ധിതരാകുന്നു. ഗതാഗതക്കുരുക്ക് കാരണം നിലവിലെ റോഡ് യാത്രയിൽ നഗരത്തിലെത്താൻ ഏകദേശം 30 മുതൽ 35 മിനിറ്റ് വരെ എടുക്കുമെന്ന് നാട്ടുകാർ പറഞ്ഞു. പാലം പൂർത്തിയാകുന്നതോടെ മംഗളൂരു നഗരത്തിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.