കർഷകർ സർവേ സംഘത്തെ തടയുന്നു

മണ്ഡലഹള്ളിയിൽ കൃഷിഭൂമി ഏറ്റെടുക്കൽ; സർവേ സംഘത്തെ കർഷക സ്ത്രീകൾ ചൂലുമായി വളഞ്ഞു

ബംഗളൂരു: ബിഡദിയിലെ മണ്ഡലഹള്ളി ഗ്രാമത്തിൽ തിങ്കളാഴ്ച സ്ത്രീകൾ ചൂലുമായി പ്രതിഷേധിക്കുകയും ഔദ്യോഗിക വാഹനങ്ങളും സർവേ ഉദ്യോഗസ്ഥരേയും തടയുകയും ചെയ്തു. 18,133 കോടി രൂപ ചെലവിൽ 9600 ഏക്കറിൽ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജിബിഎ) ആസൂത്രണം ചെയ്ത ടൗൺഷിപ്പ് പദ്ധതിക്കാണ് കൃഷി ഭൂമി ഏറ്റെടുക്കുന്നത്. ബംഗളൂരുവിലെ തിരക്ക് കുറക്കുന്നതിനായി റെസിഡൻഷ്യൽ, വ്യാവസായിക, സാങ്കേതിക കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം . നിർദിഷ്ട ടൗൺഷിപ് പദ്ധതി ഭൂമി സർവേയുമായി മുന്നോട്ടുപോകുന്നതിനുമുമ്പ് ഡെപ്യൂട്ടി കമ്മീഷണറുടെ രേഖാമൂലമുള്ള അനുമതി ഉദ്യോഗസ്ഥർ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് കർഷകർ സർക്കാർ സർവേ സംഘത്തെ തടഞ്ഞത്.

ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതിപത്രം കാണിക്കാനാവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥരുടെ വാഹനം വളഞ്ഞത്. കർഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ട പച്ച ഷാളുകൾ ധരിച്ച സ്ത്രീകൾ വാഹനത്തിൽ ചൂലുകൊണ്ട് അടിച്ചുകൊണ്ട് തങ്ങളുടെ രോഷം പ്രകടിപ്പിച്ച നാടകീയമായ ഏറ്റുമുട്ടൽ ബൈരമംഗല, കഞ്ചുഗരനഹള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഗ്രാമങ്ങളിൽ കനത്ത പൊലീസ് സാന്നിധ്യത്തിനിടയിലാണ് അരങ്ങേറിയത്. ടൗൺഷിപ്പ് പദ്ധതിയുടെ ഭാവി തീരുമാനിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ യോഗം വിളിക്കുമെന്ന് എംഎൽഎ എച്ച് സി. ബാലകൃഷ്ണ കർഷക നേതാക്കൾക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്. വാഗ്ദാനം ചെയ്ത യോഗം നടക്കുന്നതിന് മുമ്പ് കനത്ത പൊലീസ് സംരക്ഷണത്തിൽ സർവേ ഉദ്യോഗസ്ഥരെ അയച്ചതിലൂടെ സർക്കാർ ആ ഉറപ്പ് ലംഘിച്ചുവെന്ന് കർഷകർ ആരോപിച്ചു.

ഡെപ്യൂട്ടി കമ്മീഷണറുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സർവേ നടത്താൻ കർഷകർ വിസമ്മതിച്ചതിനെത്തുടർന്ന് മണിക്കൂറുകളോളം സംഘർഷം നീണ്ടു. പൊലീസ് ഉദ്യോഗസ്ഥർ വളഞ്ഞപ്പോൾ പ്രതിഷേധക്കാർ വാഹനം ഘെരാവോ ചെയ്യുകയും ഭൂമി ഏറ്റെടുക്കൽ പ്രക്രിയക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സർവേയും പൊലീസ് ഉദ്യോഗസ്ഥരേയും ഉടൻ പിൻവലിക്കണമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വാഗ്ദാനം ചെയ്ത യോഗം വിളിക്കണമെന്നും ഫലഭൂയിഷ്ഠവും, ജലസേചന സൗകര്യമുള്ളതും ബഹുവിള കൃഷിഭൂമി എന്ന് അവർ വിശേഷിപ്പിക്കുന്ന ഭൂമി സംരക്ഷിക്കാൻ പോരാടുന്ന കർഷകരുടെ പരാതികൾ കേൾക്കണമെന്നും കര്‍ണാടക പ്രാന്ത റൈത്ത സംഘ (കെപിആര്‍എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.യശവന്ത സർക്കാറിനോട് ആവശ്യപ്പെട്ടു. സർവേ തുടർന്നാൽ, നിർദ്ദിഷ്ട ടൗൺഷിപ്പ് പദ്ധതിയെ എതിർക്കുന്നവരെ പിന്തുണച്ച് പ്രക്ഷോഭം ശക്തമാക്കുമെന്നും കർണാടകയിലുടനീളമുള്ള കർഷകരെ അണിനിരത്തുമെന്നും കെപിആർഎസ് മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിനിടെ കെംപഷെട്ടിദൊഡ്ഡി ഗ്രാമത്തിലെ കൃഷ്ണപ്പ എന്ന കർഷകന് പൊലീസ് മർദനമേറ്റതായും മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Acquisition of agricultural land in Mandalahalli; Farmer women surrounded the survey team with brooms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.