ബംഗളൂരു: ശിവാജിനഗർ നിയോജകമണ്ഡലത്തിലെ നിരവധി ക്രിസ്ത്യൻ മതവിശ്വാസികളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കിയെന്ന് ആരോപണം. തെറ്റുതിരുത്തി പുതിയ പട്ടിക തയാറാക്കണമെന്ന് ആവശ്യെപ്പട്ട് ബാംഗ്ലുർ അതിരൂപത വക്താവ് ജെ.എ. കാന്ത്രാജ് സംസ്ഥാന ഇലക്ടറൽ ഓഫിസർക്ക് കത്ത് നൽകി.
അന്തിമ വോട്ടർ പട്ടിക സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ക്രിസ്ത്യൻ സമുദായത്തിലെ നിരവധിയാളുകളുെട പേരുകൾ വെട്ടിയതായി ബോധ്യമായതായി കത്തിൽ പറയുന്നു. 9,195 പേരുകൾ കാണാനില്ല. ഇതിൽ പട്ടികജാതി, പിന്നാക്ക വിഭാഗങ്ങൾ, മുസ്ലിംകൾ എന്നിവരും ഉൾപ്പെടും. ആകെയുള്ള 193 ബൂത്തുകളിൽ 91 എണ്ണത്തിലാണ് ഇത്തരത്തിൽ വ്യാപകമായി പേരുകൾ വെട്ടിയതായി കണ്ടെത്തിയത്.
ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലെ ബൂത്തുകളാണിവ. ഇത് ഞെട്ടിപ്പിക്കുന്നതാണ്. മറ്റ് നിയോജകമണ്ഡലങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടാകുമെന്നും ക്രമക്കേടിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് നടപടികളിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അതിരൂപത വക്താവ് പറഞ്ഞു.
ഉചിതമായ നടപടികൾ സ്വീകരിച്ച് അർഹരായ എല്ലാവരെയും ഉൾെപ്പടുത്തിയുള്ള പുതിയ പട്ടിക പുറത്തിറക്കണം. എല്ലാ ന്യൂനപക്ഷ സമുദായങ്ങൾക്ക് വേണ്ടിയുമാണ് ഈ ആവശ്യമെന്നും കത്തിൽ പറയുന്നു. ബി.ബി.എം.പി പരിധിയിലുള്ള ശിവാജിനഗർ, മഹാദേവപുര, ചിക്പേട്ട് നിയോജകമണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക ജനുവരി 15നാണ് പുറത്തിറക്കിയത്.
സ്വകാര്യസ്ഥാപനം വോട്ടർമാരുടെ ഡേറ്റ ചോർത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഈ മൂന്നു മണ്ഡലങ്ങളിലെയും പട്ടിക വൈകിയത്. ശിവാജി നഗറിലെ വോട്ടർ പട്ടികയെപ്പറ്റി 2022 ഒക്ടോബറിൽ തന്നെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിയുണ്ട്.
ന്യൂനപക്ഷ ജനവിഭാഗം കൂടുതലായി താമസിക്കുന്ന ശിവാജി നഗർ നിയോജകമണ്ഡലത്തിലെ 9,000 വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്ന് വെട്ടിയെന്ന് മണ്ഡലം എം.എൽ.എയും കോൺഗ്രസ് നേതാവുമായ റിസ്വാൻ അർഷാദ് അടുത്തിടെ ആരോപിച്ചിരുന്നു. 9195 വോട്ടർമാരുടെ വിവരങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യെപ്പട്ടിരുന്നു. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ 9195 വോട്ടർമാരിൽ 8000 പേരുകളെങ്കിലും പട്ടികയിൽനിന്ന് നീക്കിയിട്ടുണ്ടെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.