ബംഗളൂരു: വിദ്യാഭ്യാസ, ആരോഗ്യ രംഗത്തടക്കം കേരള സമാജം നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ബാംഗ്ലൂർ കേരള സമാജം സാന്ത്വന ഭവനം പദ്ധതി പ്രകാരം വയനാട്ടിൽ നിർമിച്ച 14 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ സ്വാഗതം പറഞ്ഞു. കെ.സി. വേണുഗോപാൽ എം.പി, എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാട്, സമാജം ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. 2019ലെ കാലവർഷക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ട വയനാട് ജില്ലയിലെ കല്പറ്റ മുട്ടിൽ പഞ്ചായത്തിലെ 14 കുടുംബങ്ങൾക്കാണ് കേരള സമാജം സാന്ത്വന ഭവനം പദ്ധതിയിലൂടെ വീടുകൾ നിർമിച്ചുനൽകിയത്. അർഹരായ കുടുംബങ്ങൾക്ക് വീട് വെച്ചുനൽകാൻ ലക്ഷ്യമാക്കി കേരള സമാജം ആരംഭിച്ച പദ്ധതിയാണ് സാന്ത്വന ഭവനം. രാഹുൽ ഗാന്ധിയുടെ അഭ്യർഥന പ്രകാരം 11 വീടുകൾ കൂടി വയനാട്ടിൽ നിർമിക്കുമെന്ന് കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണനും ജനറൽ സെക്രട്ടറി റജികുമാറും പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി കർണാടകയിൽ മൂന്നു വീടുകളുടെ നിർമാണം നടക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. സമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജോയന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ്, വി.എൽ. ജോസഫ് എന്നിവർ രാഹുൽ ഗാന്ധിയെ ആദരിച്ചു. കല്പറ്റ ഫ്രൻഡ്സ് ക്രിയേറ്റിവ് മൂവ്മെന്റിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ക്രിയേറ്റിവ് മൂവ്മെന്റിനുള്ള കേരള സമാജത്തിന്റെ ഉപഹാരം കെ.സി. വേണുഗോപാൽ എം.പി ഭാരവാഹികളായ ഷിഹാബ് കച്ചാസ്, സിദ്ദീഖ് വടക്കൻ, ഇസ്മയിൽ, ഷംസുദ്ദീൻ എന്നിവർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.