‘ഞാൻ മുൻ എംപിയുടെയും മുൻ പ്രധാനമന്ത്രിയുടെയും ചെറുമകൻ’; പൊലീസിനോട് തട്ടിക്കയറി പ്രജ്വൽ രേവണ്ണ
ബംഗളൂരു: കൂട്ട ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ജെഡിഎസ് എം.പി പ്രജ്വൽ രേവണ്ണ പൊലീസുകാരോട് തട്ടിക്കയറിയതായി ആക്ഷേപം.പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ബാരക്കിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിനിടെയാണിത്.
ആരോടാണ് നിങ്ങൾ സംസാരിക്കുന്നത്? ഞാൻ ഒരു മുൻ എം.പിയും മുൻ പ്രധാനമന്ത്രിയുടെ ചെറുമകനുമാണ്. എന്നെ കുടുക്കാനും ജാമ്യം റദ്ദാക്കാനുമാണ് നിങ്ങൾ ശ്രമിക്കുന്നത്. ഞാൻ ഒന്നും വെളിപ്പെടുത്തില്ല, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോളൂ എന്നാണ് പ്രജ്വൽ പൊലീസിനോട് പറഞ്ഞത്. ഈ വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മുൻ മന്ത്രി എച്ച്.ഡി.രേവണ്ണ എം.എൽ.എയുടെ മകനായ പ്രജ്വൽ കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാര സ്വാമിയുടെ സഹോദര പുത്രൻ കൂടിയാണ്.
ജയിൽ ബാരക്കിൽ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ച കേസിലെ പ്രതികളായ പ്രജ്വൽ രേവണ്ണ, പ്രതാപ് റൈ എന്നിവരെ പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി. രണ്ടാം എ.സി.ജെ.എം ജഡ്ജി സന്ദീപ് പാട്ടീൽ ഇരുവരെയും വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടു.
ജയിലിനുള്ളിലെ കുറ്റവാളികൾക്ക് പുറത്തുള്ള റൗഡിസംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നും ജയിലിലെ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി സി.സി.ബി സംഘം ആഗസ്റ്റ് 11-നാണ് പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ റെയ്ഡ് നടത്തിയത്. ഈ പരിശോധനയിലാണ് പ്രജ്വൽ രേവണ്ണ കഴിഞ്ഞിരുന്ന ബാരക്കിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തത്.
കടുത്ത സുരക്ഷയുള്ള ജയിൽ ബാരക്കിലേക്ക് മൊബൈൽ ഫോൺ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ജയിൽ ഡി.ജി.പി അലോക് കുമാർ ഉത്തരവിട്ടിട്ടുണ്ട്. ഡി.ഐ.ജി ജിനേന്ദ്ര ഖാൻഗാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.