ബംഗളൂരു: കോൺഗ്രസും ബി.ജെ.പി- ജെ.ഡി-എസ് സഖ്യവും നേർക്കുനേർ ഏറ്റുമുട്ടിയ കർണാടകയിൽ 69.23 ശതമാനം പോളിങ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 12 വരെ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ വിവരപ്രകാരമാണ് ഈ കണക്ക്. കഴിഞ്ഞതവണ ഒന്നാംഘട്ട പോളിങ്ങിൽ കർണാടകയിൽ 68.96 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. ശക്തമായ മത്സരം നടക്കുന്ന മാണ്ഡ്യ മണ്ഡലം ഇത്തവണയും പോളിങ്ങിൽ റെക്കോഡിട്ടു '80.93 ശതമാനം'. 2019ൽ 80.24 ശതമാനമായിരുന്നു മാണ്ഡ്യയിലെ പോളിങ്. ബംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത് എന്നിവിടങ്ങളിൽ കഴിഞ്ഞ തവണത്തേക്കാളും കുറഞ്ഞ വോട്ട് രേഖപ്പെടുത്തി.
പോളിങ്ങിനിടെ ചില അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ എസ്.ജി പാളയയിൽ കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബൈയപ്പനഹള്ളി പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിട്ടു. രാവിലെ ഏഴിന് മന്ദഗതിയിൽ ആരംഭിച്ച പോളിങ് രാവിലെ 11 വരെ 22.34 ശതമാനമാണ് രേഖപ്പെടുത്തിയത്. ഈ സമയം ദക്ഷിണ കന്നടയിൽ 30.98 ശതമാനം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. പല ബൂത്തുകളിലും നീണ്ട ക്യൂ രൂപപ്പെട്ടു. പ്രഭാത നടത്തത്തിനിറങ്ങുന്നവരും മുതിർന്ന പൗരന്മാരുമടക്കം രാവിലെ തന്നെ ബൂത്തിലെത്തി. ബംഗളൂരുവിൽ പൊതുവെ അടുത്തദിവസങ്ങളിൽ പകലിൽ കൂടിയ ചൂട് രേഖപ്പെടുത്തിയതോടെ ചൂടിനെ പ്രതിരോധിക്കാൻ രാവിലെയും വൈകീട്ടുമാണ് പലരും വോട്ടുചെയ്യാനിറങ്ങിയത്. ഇലക്ട്രോണിക് സിറ്റിയിലെ ഒരു ബൂത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം പോളിങ് ഇഴഞ്ഞതോടെ വോട്ടർമാർക്ക് മണിക്കൂറുകളോളം വരിയിൽ നിൽക്കേണ്ടി വന്നു. ഇതോടെ ചിലർ മടങ്ങി. രാവിലെ 11 ഓടെ ബംഗളൂരുവിലെ വോട്ടിങ് ശതമാനം കുറവായിരുന്നു. ബംഗളൂരു സെൻട്രൽ- 19.21%, ബംഗളൂരു സൗത്ത്- 19.81%, ബംഗളൂരു നോർത്ത്- 19.78% എന്നിങ്ങനെയായിരുന്നു നില. ഉച്ചക്ക് ഒന്നായപ്പോഴും പോളിങ്ങിൽ കാര്യമായ മുന്നേറ്റം കണ്ടില്ല. 38.23% ആയിരുന്നു സംസ്ഥാനത്തെ പോളിങ് രേഖപ്പെടുത്തിയത്. ദക്ഷിണ കന്നട- 48.10 %, ഉഡുപ്പി- ചിക്കമഗളൂരു - 46.43 % എന്നീ മണ്ഡലങ്ങളിലായിരുന്നു കൂടുതൽ. കുറവ് ബംഗളൂരു സെൻട്രലിലും; 30.10 %. ബംഗളൂരു സൗത്തിൽ 31.51 % ഉം ബംഗളൂരു നോർത്തിൽ 32.25 % ഉം രേഖപ്പെടുത്തി. വൈകീട്ട് മൂന്നായപ്പോഴേക്കും സംസ്ഥാനത്തെ പോളിങ് ശതമാനം 50.93 ആയി. ദക്ഷിണ കന്നട തന്നെയായിരുന്നു മുന്നിൽ; 58.76 ശതമാനം. ബംഗളൂരു സെൻട്രലിൽ അപ്പോഴും കുറഞ്ഞ പോളിങ് രേഖപ്പെടുത്തി; 40.10 ശതമാനം. ബംഗളൂരു സൗത്തിൽ 40.77 ശതമാനവും ബംഗളൂരു നോർത്തിൽ 41.12 ശതമാനവും ബംഗളൂരു റൂറലിൽ 49.62 ശതമാനവും രേഖപ്പെടുത്തി.
വൈകീട്ട് അഞ്ചായപ്പോൾ കർണാടകയുടെ വോട്ടിങ് ശതമാനം 63.90 എത്തി. ദക്ഷിണ കന്നടയെ മറികടന്ന് മാണ്ഡ്യ മുന്നേറി; 74.87 ശതമാനം. ഉഡുപ്പി- ചിക്കമഗളൂരു, ഹാസൻ മണ്ഡലങ്ങൾ ഒപ്പത്തിനൊപ്പം നിന്നു; 72.13 ശതമാനം. ദക്ഷിണ കന്നട- 71.83, തുമകൂരു- 72.10, കോലാർ- 71.26, ചിക്കബല്ലാപുര- 70.97 എന്നീ മണ്ഡലങ്ങൾ 70 ശതമാനം പോളിങ് പിന്നിട്ടു. ബംഗളൂരു മേഖല അപ്പോഴും പിന്നിലായിരുന്നു. ബംഗളൂരു നോർത്ത്- 50.04, ബംഗളൂരു സൗത്ത്- 49.37, ബംഗളൂരു സെൻട്രൽ- 48.61 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. അതേസമയം, നഗരത്തിലെ ആർ.ആർ നഗർ ഉൾപ്പെടുന്ന സമീപമണ്ഡലമായ ബംഗളൂരു റൂറൽ 61.78 ശതമാനം വോട്ടുകളും രേഖപ്പെടുത്തി.
ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രൽ, ബംഗളൂരു റൂറൽ, ദക്ഷിണ കന്നട, ഉഡുപ്പി -ചിക്കമഗളൂരു, കുടക് -മൈസൂരു, ഹാസൻ, തുമകൂരു, ചിത്രദുർഗ, ചാമരാജനഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലാപുര എന്നീ 14 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച പോളിങ് നടന്നത്. മത്സര രംഗത്തുള്ള 247 സ്ഥാനാർഥികളിൽ 21 വനിതകളും 226 പുരുഷന്മാരുമാണ്. 14 മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികളുണ്ട്. ബി.ജെ.പിയും ജെ.ഡി-എസും സഖ്യമായതിനാൽ 11 സീറ്റിൽ ബി.ജെ.പിയും മൂന്ന് സീറ്റിൽ ജെ.ഡി-എസുമാണ് ജനവിധി തേടിയത്.
1. ബംഗളൂരു നോർത്ത് 53.66 (54.76)
2. ബംഗളൂരു സൗത്ത് 52.94 (53.70)
3. ബംഗളൂരു സെൻട്രൽ 53.33 (54.32)
4. ബംഗളൂരു റൂറൽ 65.72 (64.98)
5. ദക്ഷിണ കന്നട 76.50 (77.99)
6. ഉഡുപ്പി -ചിക്കമഗളൂരു 76.06 (76.07)
7. കുടക് -മൈസൂരു 68.99 (69.51)
8. ഹാസൻ 77.59 (77.35)
9. തുമകൂരു 77.58 (77.43)
10. ചിത്രദുർഗ 72.84 (70.80)
11. ചാമരാജനഗർ 73.10 (75.35)
12. മാണ്ഡ്യ 80.93 (80.59)
13. കോലാർ 77.24 (77.25)
14. ചിക്കബല്ലാപുര 76.14 (76.74)
ബംഗളൂരു: കർണാടകയിൽ മോദി തരംഗമില്ലെന്നും കോൺഗ്രസ് അനുകൂല തരംഗമാണ് സംസ്ഥാനത്തുള്ളതെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് കോൺഗ്രസ് 20 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ഗാരന്റി പദ്ധതികൾ ഇടനിലക്കാരില്ലാതെ ജനങ്ങളിലേക്കെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗം ഭരണഘടന വിരുദ്ധമാണെന്നും പരാജയഭീതിമൂലമാണ് അങ്ങനെ പറഞ്ഞതെന്നും സിദ്ധരാമഹുഡിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾക്ക് യാഥാർഥ്യമെന്തെന്നും കൃത്രിമമായി കെട്ടിച്ചമച്ചതെന്താണെന്നും മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.