മംഗളൂരു: ദേർളകട്ട മേഖലയിലെ വിവിധ സ്വകാര്യ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ബസുകളിൽ പൊലീസിന്‍റെ മിന്നൽ പരിശോധന. ഉള്ളാൾ, കൊണാജെ പൊലീസ് സംയുക്തമായി ബീരി, കൊട്ടേക്കർ, അസൈഗോളി എന്നിവിടങ്ങളിൽ കേരളത്തിലേക്ക് പോകുന്ന കോളജ് ബസുകൾ തടഞ്ഞുനിർത്തിയാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കോളജ് ബസുകൾ തടഞ്ഞുനിർത്തി 87 വിദ്യാർഥികളെ പരിശോധനക്ക് വിധേയമാക്കി. എല്ലാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു, ഇത് വളരെ നല്ല സംഭവവികാസമാണെന്ന് പൊലീസ് വിശേഷിപ്പിച്ചു. ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്വകാര്യ ബസുകളിലും കോളജ് ബസുകളിലും യാത്ര ചെയ്യുന്ന വിദ്യാർഥികളെയും പരിശോധിച്ചു. മേഖലയിലെ വിവിധ സ്വകാര്യ എൻജിനീയറിങ്, മെഡിക്കൽ, ഡിപ്ലോമ, പാരാമെഡിക്കൽ കോളജുകളിൽ നിന്നുള്ള വിദ്യാർഥികളെയും പരിശോധനയിൽ ഉൾപ്പെടുത്തി.
ഇതുവരെ 103 വിദ്യാർഥികളെ പരിശോധിച്ചു, അതിൽ 101 പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. ഏകദേശം 10 പരിശോധനകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ഒരു വിദ്യാർഥി പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചതായി ആരോപണമുണ്ട്. ഈ വിദ്യാർഥിക്കെതിരെ നിയമാനുസൃത നടപടി സ്വീകരിച്ചുവരികയാണ്. ശേഷിക്കുന്ന എല്ലാ വിദ്യാർഥികളുടെയും പരിശോധന നെഗറ്റീവ് ആണ്. കൊണാജെ, ഇനോലി, നടുപ്പടവ്, ഡെർലക്കട്ടെ പ്രദേശങ്ങളിലെ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ വലിയൊരു പങ്കും മലയാളികളാണെന്ന് പൊലീസ് പറഞ്ഞു. ഈ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് പോകുന്ന പത്തോളം ബസുകൾ വിവിധ സ്ഥലങ്ങളിൽ നിർത്തി പരിശോധിച്ചു.
സൗത്ത് ഡിവിഷൻ എ.സി.പിയുടെ മേൽനോട്ടത്തിലും ഉള്ളാൾ, കൊണാജെ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും ഇത്തരം മിന്നൽ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
പൊലീസ്, ഭരണകൂടം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമൂഹം, മാധ്യമങ്ങൾ എന്നിവയുടെ സജീവ പിന്തുണയോടെ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ നടത്തുന്ന നിരന്തര ശ്രമങ്ങൾ നല്ല ഫലങ്ങൾ നൽകുന്നുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. മയക്കുമരുന്ന് രഹിത മംഗളൂരു, മയക്കുമരുന്ന് രഹിത വിദ്യാഭ്യാസ കാമ്പസുകൾ നിർമിക്കാനുള്ള കൂട്ടായ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.