ബംഗളൂരു: ബാംഗ്ലൂർ കവിക്കൂട്ടത്തിന്റെ ‘കാവ്യഭൂമി’ പരിപാടിയിൽ ഒ.എൻ.വി അനുസ്മരണവും പുസ്തകപ്രകാശനവും കവിയരങ്ങും നടത്തി. കവി രാജൻ കൈലാസ് മുഖ്യാതിഥിയായിരുന്നു. ‘കവിതയുടെ വർത്തമാനകാലം’ വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. ഗദ്യമായാലും പദ്യമായാലും ഹൃദയത്തിൽ സ്പർശിക്കുന്ന രണ്ടു വരിയെങ്കിലും കവിതയിലുണ്ടെങ്കിൽ നമുക്കൊപ്പം സഞ്ചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിലെ എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളി ഒ.എൻ.വി അനുസ്മരണവും കാവ്യഭൂമി പരിപാടിയും ഉദ്ഘാടനം ചെയ്തു. രാജൻ കൈലാസിന്റെ ‘മാവ് പൂക്കാത്ത കാലം’ കവിത സമാഹാരത്തിന്റെ രണ്ടാം പതിപ്പും രമ പിഷാരടിയുടെ കവിത സമാഹാരമായ ‘ഗൂഢം’, ഇന്ദുലേഖ കൃഷ്ണ വാസുകിയുടെ ‘അവൾ ഒരു കടൽദൂരം’ എന്നീ കൃതികളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.
ഇന്ദിര ബാലൻ, രമ പിഷാരടി എന്നിവർ പുസ്തകങ്ങൾ സ്വീകരിച്ചു. ‘ബാംഗ്ലൂർ നാദം’ ചീഫ് എഡിറ്റർ സലിം കുമാർ പുസ്തകാവലോകനം നടത്തി. രുഗ്മിണി സുധാകരൻ, എൻ.കെ. ശാന്ത, എം.ബി. മോഹൻദാസ്, ശ്രീദേവി ഗോപാൽ, മൗലിക ജി. നായർ എന്നിവർ കവിതാലാപനം നടത്തി. സിന്ധു ഗാഥ അതിഥികളെ പരിചയപ്പെടുത്തി. മലയാളം മിഷന്റെ മുഖ്യ പ്രവർത്തകനായ ഭാഷാമയൂരം പുരസ്കാര ജേതാവ് കെ. ദാമോദരനെയും ‘എ ബെർത്ഡേ’ എന്ന ഷോർട്ട് ഫിലിമിന് രാജ്യാന്തര അംഗീകാരം നേടിയ കെ.കെ. പ്രേംരാജിനെയും ഗായകൻ എം.ബി. മോഹൻദാസിനെയും പരിപാടിയിൽ ആദരിച്ചു. രവികുമാർ തിരുമല, റോയ് ജോയ് എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ ഇന്ദിര ബാലൻ, ഡോ. കെ.കെ. സുധ, അനിത നാഥ്, എസ്. സംഗീത, അനിത ദാസ്, അനിൽ മിത്രാനന്ദപുരം, സിന്ധു ഗാഥ, ഹസീന, സലിം കുമാർ, രമ പിഷാരടി എന്നിവർ കവിതകളാലപിച്ചു. അനിൽ മിത്രാനന്ദപുരം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.