കലാവേദിയുടെ ആഭിമുഖ്യത്തിൽ മാറത്തഹള്ളി കലാഭവനിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ പൊതുപരിപാടി ഉദ്ഘാടനം ചെയ്യുന്നു

സ്നേഹത്തിന്റെ പൂവിടലാണ് ഓണം- ആല​ങ്കോട് ലീലാകൃഷ്ണൻ

ബംഗളൂരു: യഥാർഥമായ ഓണം സ്നേഹത്തിന്റെ പൂവിടലാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. മാറത്തഹള്ളി കലാഭവനിൽ കലാവേദി സംഘടിപ്പിച്ച ഓണാഘോഷത്തിൽ പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിംസാശൂന്യമായ, സ്നേഹാർദ്രമായ ലോകമാണ് ഓണം വിഭാവനം ചെയ്യുന്നത്. കേരളത്തിൽ ഇപ്പോൾ കാമുകിക്ക് കാമുകൻ നൽകുന്നത് പ്രേമക്കത്തല്ല, ​പ്രേമക്കുത്താണ്.

അവനവന് രൂപപ്പെടാനുള്ളതല്ല, മറ്റുവർക്കുവേണ്ടി വിശാലപ്പെടാണ് ഓണം നൽകുന്ന സന്ദേശം. എല്ലാവർക്കും പങ്കുവെക്കലാണ് ജീവിതം. ശുദ്ധമായ അറിവുണ്ടെങ്കിൽ എല്ലാവരും ഒന്നാണെന്ന ചിന്തയുണ്ടാവും. കേരളത്തിലൊക്കെ ഓണാഘോഷം ഔദ്യോഗിക ചടങ്ങുകളിൽ ഒതുങ്ങുമ്പോൾ പ്രവാസികൾ ഗംഭീരമായി ആഘോഷിക്കുന്നു.

ഉപരിവർഗത്തിനുവേണ്ടി സമത്വ വ്യവസ്ഥകൾ അട്ടിമറിക്കപ്പെട്ട ചരിത്രമാണ് ലോകത്തിന്റേത്. ലോകം മുഴുവൻ മലയാളികളുള്ളതിനാൽ ലോകമെമ്പാടുമുള്ള മാനവോത്സവം കൂടിയായി ഓണം മാറുകയാണ്. ഇനി വരുന്ന തലമുറക്കും അവകാശപ്പെട്ടതാണ് ഓണം. വരും തലമുറക്കായി നമ്മൾ ഓണത്തെ കരുതി​വെക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ പൂക്കള മത്സരം, ചിത്രരചനാ മത്സരം, കലാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, തുടര്‍ന്ന് ഓണസദ്യ എന്നിവ നടന്നു. പൊതുപരിപാടിയില്‍ സിനിമാ നടിയും നര്‍ത്തകിയുമായ രചന നാരായണന്‍ കുട്ടി, സിനിമാ തിരക്കഥാകൃത്ത് ദിലീപ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജി.വിജയകുമാര്‍ മുഖ്യാതിഥിയെയും ടി.രമേശ്, എ. മധുസൂദനന്‍ എന്നിവര്‍ വിശിഷ്ടാതിഥികളെയും പരിചയപ്പെടുത്തി. കലാവേദി പ്രസിഡന്റ് ആര്‍.കെ.എന്‍. പിള്ള സ്വാഗതവും ജനറല്‍ സെക്രട്ടറി കെ.പി. പത്മകുമാര്‍ നന്ദിയും പറഞ്ഞു. ട്രഷറർ എ. മധുസൂദനൻ, ജോ.സെക്രട്ടറി രഞ്ജിത് എന്നിവർ സന്നിഹിതരായി.

മികച്ച വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ കൈമാറി. ആലപ്പുഴയില്‍ നിന്നുള്ള 25 അംഗ ഇപ്റ്റ നാട്ടരങ്ങ് ടീമിന്റെ നാട്ടരങ്ങ്, മെഗാ ഫോക്ക് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പാട്ടുകളിയാട്ടം, അഞ്ജലി പത്മകുമാർ നയിച്ച ക്ലാസിക്കൽ നൃത്തം, പിന്നണി ഗായകരായ അഫ്സൽ, അഖില എന്നിവർ നയിച്ച കണ്ണൂർ അമ്മ ഓർക്കസ്ട്രയുടെ ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.

Tags:    
News Summary - Onam -Alankot Leelakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.