സ്നേഹമയി കൃഷ്ണ
ബംഗളൂരു: സ്ത്രീക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിന് സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എൽ.ഐ.സി കോളനി നിവാസിയും പരാതിക്കാരിയുമായ ബി.എൻ. പവിത്ര (37) ഡിസംബർ അഞ്ചിന് തന്‍റെ വീട്ടിലേക്ക് സ്നേഹമയി കൃഷ്ണയുടെ ഒരു കത്ത് ലഭിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു.
സ്നേഹമയി കൃഷ്ണ തന്‍റെ ഭർത്താവിന്‍റെ മരണത്തെക്കുറിച്ചും അഭിഭാഷകനായ രഘുവിനെതിരെയും അപകീർത്തികരമായ പരാമര്‍ശങ്ങള്‍ കത്തില്‍ ഉന്നയിച്ചിരുന്നു. ഭർത്താവിന്‍റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മഹാലക്ഷ്മിപുരം പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതി പിന്‍വലിക്കണമെന്നും ബംഗളൂരു സർവകലാശാലയിലെ മുൻ പ്രഫസർ മൈലാരപ്പ ബി.സിക്കെതിരെ ഫയൽ ചെയ്ത കേസുകൾ പിൻവലിക്കാൻ സമ്മർദം ചെലുത്തുന്ന ഒരു ഭീഷണിക്കുറിപ്പും കത്തിനൊപ്പം ഉണ്ടായിരുന്നതായി പരാതിക്കാരി ആരോപിച്ചു.
ഇത് തന്‍റെ കുടുംബത്തിന് പ്രയാസം സൃഷ്ടിച്ചുവെന്നും കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുകയും മനസ്സമാധാനം നഷ്ടപ്പെടുത്തിയെന്നും പവിത്ര പറഞ്ഞു. പരാതിയില്‍ പരാമര്‍ശിച്ച വ്യക്തികൾ മോശം ഭാഷ ഉപയോഗിക്കുകയും ജീവന് ഭീഷണി മുഴക്കുകയും ചെയ്തതായും അവർ ആരോപിച്ചു.
തുടര്‍ന്ന് ഇവര്‍ക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ പവിത്ര 24ാമത് എ.സി.എം.എം കോടതിയിൽനിന്ന് അനുമതി നേടിയ ശേഷം കോടതി നിർദേശപ്രകാരം സ്നേഹമയി കൃഷ്ണക്കും മൈലരപ്പക്കുമെതിരെ ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. മൈസൂരു നഗര വികസന അതോറിറ്റി(മുഡ)യിൽനിന്ന് നിയമവിരുദ്ധമായി പ്ലോട്ടുകൾ വാങ്ങിയതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി എന്നിവർക്കെതിരെ പരാതികൾ നൽകിയതിലൂടെയും ആരോപണങ്ങൾ ഉന്നയിച്ചതിലൂടെയും കൃഷ്ണ മുമ്പ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.