മൈസൂരു റെയിൽവേ ഓഫിസ്

മൈസൂരു-കുശാൽനഗർ റെയിൽപാത; നടപടികൾ മുന്നോട്ട്

ബംഗളൂരു: നിർദിഷ്ട മൈസൂരു-കുശാൽനഗർ റെയിൽപാതയുമായി ബന്ധപ്പെട്ട നടപടികളുമായി മൈസൂരു റെയിൽവേ ഡിവിഷൻ മുന്നോട്ട്. 88 കിലോമീറ്ററാണ് മൈസൂരുവിൽനിന്ന് കുശാൽനഗറിലേക്കുള്ള ദൂരം. രണ്ടു മണിക്കൂറാണ് റോഡുമാർഗമുള്ള യാത്രാസമയം. റെയിൽപാത വരുന്നതോടെ ഇതിനേക്കാൾ കുറഞ്ഞ സമയംകൊണ്ട് മൈസൂരുവിൽനിന്ന് കുശാൽനഗറിലെത്താൻ സാധിക്കും.

കർണാടകയിൽ റെയിൽവേ ശൃംഖലയില്ലാത്ത ഏക ജില്ലയാണ് കുടക്. റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇതിനു പരിഹാരമാകും. കുടകിലേക്കുള്ള വിനോദസഞ്ചാരികൾക്കും റെയിൽപാത പ്രയോജനകരമാകും. 2023 മാർച്ചോടെ പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) റെയിൽവേ ബോർഡിനു സമർപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

2018-19 ബജറ്റിലാണ് മൈസൂരു-കുശാൽനഗർ റെയിൽപാത കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. 1854 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ്. 2022-23 ബജറ്റിൽ പദ്ധതിക്കായി 1000 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ബെലഗോള, യെൽവാല, ബിലിക്കെരെ, ഹുൻസൂർ, പെരിയപട്ടണ തുടങ്ങി ഒമ്പതു സ്റ്റേഷനുകളാണുണ്ടാകുക.

അതേസമയം, പദ്ധതിക്കെതിരെ പരിസ്ഥിതിപ്രവർത്തകർ എതിർപ്പുയർത്തുന്നുണ്ട്. പാത കടന്നുപോകുന്ന മേഖലയിൽ വൃക്ഷങ്ങൾ മുറിക്കണമെന്നതാണ് എതിർപ്പിനു കാരണം. കേന്ദ്ര സർക്കാറിന്‍റെ അനുമതിയുള്ള പദ്ധതിയായതിനാൽ എതിർപ്പ് കാര്യമാക്കാതെ മുന്നോട്ടുപോകാൻതന്നെയാണ് അധികൃതരുടെ തീരുമാനം. സർവേയുടെ പുരോഗതി വിലയിരുത്താൻ മൈസൂരു-കുടക് എം.പി പ്രതാപസിംഹയുടെ നേതൃത്വത്തിൽ മൈസൂരു റെയിൽവേ ഡിവിഷൻ ഉദ്യോഗസ്ഥരുടെ യോഗം ഈയടുത്ത് ചേർന്നിരുന്നു. സർവേയുടെ പുരോഗതി സംബന്ധിച്ച കാര്യങ്ങൾ ഉദ്യോഗസ്ഥർ എം.പിയെ അറിയിച്ചിട്ടുണ്ട്.

നിലവിൽ, പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കണ്ടെത്താൻ അന്തിമസർവേ പുരോഗമിക്കുകയാണ്. ഏകദേശം 522 ഹെക്ടർ ഭൂമി വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. സർവേ പൂർത്തിയാക്കി ഡി.പി.ആർ സമർപ്പിച്ചശേഷം സ്ഥലമേറ്റെടുക്കൽ ആരംഭിക്കും.

Tags:    
News Summary - Mysore-Kushalnagar Railway; Proceedings Go ahead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.