ബംഗളൂരു: പഴയ വാഹനങ്ങൾക്ക് ഉയർന്ന സുരക്ഷ രജിസ്ട്രേഷൻ പ്ലേറ്റുകൾ (എച്ച്.എസ്.ആര്‍. പി)നിർബന്ധമല്ലെന്ന മാധ്യമ റിപ്പോർട്ടുകൾ ഗതാഗത വകുപ്പ് നിഷേധിച്ചു. ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്‍. പി) ഘടിപ്പിക്കൽ നിര്‍ബന്ധമാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
2018 ഡിസംബർ നാലിലെ വിജ്ഞാപന പ്രകാരം കേന്ദ്രം എച്ച്.എസ്.ആര്‍.പി ഘടിപ്പിക്കൽ നിർബന്ധമാക്കിയിട്ടുണ്ടെന്ന് അഡീഷനൽ ട്രാൻസ്‌പോർട്ട് എൻഫോഴ്‌സ്‌മെന്‍റ് സൗത്ത് കമീഷണർ എം.പി. ഓംകാരേശ്വരി പറഞ്ഞു. ഹൈകോടതിയിൽ ഇത് സംബന്ധിച്ച് കേസ് നടക്കുന്ന സാഹചര്യത്തില്‍ വകുപ്പ് ഉത്തരവ് നടപ്പാക്കിയിട്ടില്ല.
എങ്കിലും കേന്ദ്രത്തിന്‍റെ വിജ്ഞാപനത്തിൽ സ്റ്റേ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. 2023ൽ സമർപ്പിച്ച ഒരു റിട്ട് അപ്പീൽ കോടതി പരിഗണിക്കുകയും കൂടുതൽ നടപടികളെടുക്കുന്നതിൽനിന്ന് സംസ്ഥാനത്തെ വിലക്കുകയും ചെയ്തു. ഒറിജിനൽ എക്യുപ്‌മെന്‍റ് നിർമാതാക്കൾ വഴിയും അവരുടെ അംഗീകൃത ഡീലർമാർ വഴിയും മാത്രമേ വാഹനങ്ങൾ എച്ച്.എസ്.ആര്‍.പികൾ ഘടിപ്പിക്കാവൂ എന്ന ഉത്തരവിനെയാണ് റിട്ട് അപ്പീൽ ചോദ്യം ചെയ്തത്.
ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റുകളുള്ള എല്ലാ ലൈസൻസുള്ള നമ്പർ പ്ലേറ്റ് നിർമാതാക്കൾക്കും പ്ലേറ്റുകൾ ഘടിപ്പിക്കാൻ അനുവാദമുണ്ടെന്ന് അപ്പീലില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.