ബംഗളൂരു: സമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി ചിന്നസ്വാമി സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറിലെ സീനിയർ സൂപ്പർവൈസർ ആണെന്ന് അവകാശപ്പെട്ട് ടെക്കിയിൽ നിന്ന് 1.46 ലക്ഷം രൂപ തട്ടിയെടുത്തു. ബി. നാരായണപുര നിവാസിയായ 25 കാരനില്‍ നിന്നാണ് പണം തട്ടിയെടുത്തത്. സുമിത് ബിസ്വാളാണ് പ്രതി. ഐ.പി.എൽ ടിക്കറ്റും ഭക്ഷണ കൂപ്പണുകളും നാല്‍കാമെന്ന് പറഞ്ഞാണ് തുക കൈപ്പറ്റിയത്. ഇരയുടെയും അമ്മയുടെയും അക്കൗണ്ടിൽ നിന്ന് ഒന്നിലധികം തവണ യു.പി.ഐ ഇടപാടുകളിലൂടെ പണം ട്രാൻസ്ഫർ ചെയ്യാൻ പ്രതി നിര്‍ബന്ധിച്ചു. തുക ലഭിച്ചതിന് ശേഷം പ്രതി ടിക്കറ്റുകൾ എത്തിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല.
തുടര്‍ന്നു മഹാദേവപുര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. മത്സരത്തിനുള്ള ടിക്കറ്റ് മാത്രമല്ല സുഹൃത്തുക്കൾക്ക് ഭക്ഷണ കൂപ്പണുകളും വി.ഐ.പി ആനുകൂല്യങ്ങളും പ്രതി വാഗ്ദാനം ചെയ്തതായി പരാതിക്കാരൻ പറഞ്ഞു. സ്റ്റേ്ഡിയത്തില്‍ ഗേറ്റ് നമ്പർ 10 ന് സമീപം വരാൻ ആവശ്യപ്പെടുകയും അതുമായി ബന്ധപ്പെട്ട് ഒരു ഇ-മെയിൽ സന്ദേശം അയക്കുകയും ചെയ്തു. തുടക്കത്തില്‍ 3,700 രൂപയുടെ രണ്ട് ടിക്കറ്റുകൾ വാങ്ങാനാണ് ഇര തീരുമാനിച്ചിരുന്നത്. സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ, അധിക ഐ.ഡി. കാർഡുകൾ, ഭക്ഷണ കൂപ്പണുകൾ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ പറഞ്ഞു കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു.
സ്വന്തം അക്കൗണ്ടിലെ പരിധി കഴിഞ്ഞപ്പോള്‍ അമ്മയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പണമിടപാട് നടത്തി. ഏകദേശം 1.46 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായി ഇര പോലീസിനോട് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽഅന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനും ബാങ്ക് ഇടപാടുകളും ആശയവിനിമയ രേഖകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകള്‍ പരിശോധിക്കാനും അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.