കെ.ജെ.ജോർജ്, ഈശ്വരപ്പ
ബംഗളൂരു: കർണാടക നിയമസഭയിൽ എക്സൈസ് മന്ത്രിക്കെതിരെ ബുധനാഴ്ച അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് ആർ. അശോക നേരത്തെ രാജിവെച്ച രണ്ട് മന്ത്രിമാരുടെ പേരുകൾ പറഞ്ഞ് അഴിമതിയിൽ കൂട്ടിക്കെട്ടിയെന്ന് നിരീക്ഷണം.
നിലവിൽ ഊർജ മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ്, ബി.ജെ.പി മന്ത്രിയായിരുന്ന കെ.എസ്. ഈശ്വരപ്പ എന്നിവർ രാജിവെച്ച സംഭവമാണ് പരാമർശിച്ചത്. ഇത് തെറ്റിദ്ധാരണാ ജനകമാണെന്നാണ് നിരീക്ഷണം. ഗ്രാമവികസന മന്ത്രിയായിരുന്ന ഈശ്വരപ്പ 2022 ഏപ്രിലിൽ രാജിവെച്ചത് കുപ്രസിദ്ധമായ 40 ശതമാനം കമീഷൻ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു.
എന്നാൽ ജോർജിന്റെ രാജിക്ക് ഏതെങ്കിലും അഴിമതി സ്പർശം ഉണ്ടായിരുന്നില്ല.മംഗളൂരു ഐ.ജി ഓഫിസിൽ ഡിവൈ.എസ്.പി ആയിരിക്കെ എം.കെ. ഗണപതി മടിക്കേരി ലോഡ്ജിൽ 2016 ജൂലൈ ഏഴിന് ആത്മഹത്യ ചെയ്തിരുന്നു.
തൊട്ടുമുമ്പ് പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ ആഭ്യന്തരമന്ത്രിയായ വേളയിൽ കെ.ജെ. ജോർജും മുൻ അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇന്റലിജൻസ്) എ.എം. പ്രസാദും മുൻ ലോകായുക്ത ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പ്രണബ് മൊഹന്തിയും തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ആരോപിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ മടിക്കേരി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് മന്ത്രി കെ.ജെ. ജോർജ് രാജിവെച്ചു. കേസ് അന്വേഷിച്ച സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ക്ലീൻ ചിറ്റ് നൽകിയതിനെത്തുടർന്ന് ജോർജ് മന്ത്രിസഭയിൽ തിരിച്ചെത്തുകയും ചെയ്തു.
ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള ചുമതലയുള്ള മന്ത്രി കെ.ജെ. ജോർജിനെ സ്വന്തം നേതാവായ അഴിമതി മന്ത്രിക്ക് ഒപ്പം ചേർത്ത അശോക അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ചെലവാക്കാനുള്ള അഴിമതിപ്പണ റിസർവ് ബാങ്കാണ് കർണാടക എന്നും പറഞ്ഞു വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.