മന്ത്രി എച്ച്.കെ. പാട്ടീൽ
ബംഗളൂരു: വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (വി.ബി-ജി റാം ജി പദ്ധതി) നടപ്പാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നാരോപിച്ച് സംസ്ഥാനത്ത് പഴയ തൊഴിലുറപ്പ് പദ്ധതിയായ എം.ജി.എൻ.ആർ.ഇ.ജി.എ നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യവുമായി കർണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും.
എം.ജി.എൻ.ആർ.ഇ.ജി.എക്ക് പകരമായി 2025 ഡിസംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ വി.ബി.ജി റാം ജി പാസാക്കിയത്. വി.ബി.ജി റാം ജി ആക്ട് നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. കൂടാതെ ബദൽ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ പൊതുതാൽപര്യം കണക്കിലെടുത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എം.ജി.എൻ.ആർ.ഇ.ജി.എ) തുടരാന്‍ അനുവദിക്കണമെന്ന് മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഗ്രാൻഡുകൾ അനുവദിക്കുകയോ പുതിയ കർമ്മ പദ്ധതി പ്രഖ്യാപിക്കുകയോ ചെയ്യാതെ മുടങ്ങിക്കിടക്കുന്നതോ പാതിവഴിയില്‍ എത്തിയതോ ആയ എം.ജി.എൻ.ആർ.ഇ.ജി.എ പദ്ധതികള്‍ തുടരാൻ മാത്രമേ കേന്ദ്രം അനുവദിച്ചിട്ടുള്ളൂ.
അതിനാലാണ് ഈ വർഷത്തെ കർമ്മ പദ്ധതി തയ്യാറാക്കാൻ സംസ്ഥാന സർക്കാറിനോട് അനുമതി തേടി കോടതിയെ സമീപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി. വിഷയം സംബന്ധിച്ച് സംസ്ഥാനം ഇതിനകം പ്രമേയം പാസാക്കിയിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ഗ്രാമവികസന മന്ത്രി കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും പാട്ടീൽ പറഞ്ഞു.നിലവിലുള്ള ചട്ടക്കൂടിന് കീഴിൽ ഈ വർഷത്തെ കർമപദ്ധതി രൂപവത്കരിക്കുന്നതിനും നടപ്പാക്കുന്നതിനും സംസ്ഥാനം അനുമതി തേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.