ബംഗളൂരു: സർവകലാശാലയുടെ മാനസികാരോഗ്യ നയങ്ങൾ അവലോകനം ചെയ്യാൻ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി ഏകാംഗ സമിതിയെ നിയമിച്ചു. മാർച്ചിൽ യൂനിവേഴ്സിറ്റിയിലെ ദ്രുവ് ജൈൻ എന്ന വിദ്യാർഥി അട്ടിഗുപ്പെ മെട്രോ സ്റ്റേഷനിൽ ട്രെയിനിനു മുമ്പിൽ ചാടി മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് സയൻസിലെ ഡോ. സഞ്ജീവ് ജെയിൻ ആണ് സമിതിയിലുള്ളത്. യൂനിവേഴ്സിറ്റിയിലെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധനക്ക് വിധേയമാക്കും. യൂനിവേഴ്സിറ്റി വൈസ് ചാൻസലറായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡുമായി കൂടിയാലോചിച്ചാണ് സ്വതന്ത്ര വിദഗ്ധ സമിതി രൂപവത്കരിച്ചതെന്ന് എൻ.എൽ.എസ്.ഐ.യു വൈസ് ചാൻസലർ ഡോ സുധീർ കൃഷ്ണസ്വാമി പറഞ്ഞു.
വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും രക്ഷിതാക്കൾക്കും പൂർവ വിദ്യാർഥികൾക്കും അവരുടെ ആശങ്കകളും നിർദേശങ്ങളും നേരിട്ടോ ഓൺലൈൻ വഴിയോ സമിതിയെ അറിയിക്കാം. വിദ്യാർഥിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പഠനവുമായി ബന്ധപ്പെട്ട അമിത സമ്മർദം വിദ്യാർഥിയുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ത്യയിലെ ഏറ്റവും മികച്ച ലോ യൂനിവേഴ്സിറ്റിയാണ് ബംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.