എം.ബി. പാട്ടീൽ
ബംഗളൂരു: കല്യാണ കർണാടക മേഖലയിലെ ജില്ല ആസ്ഥാനമായ ബിദറിലേക്കും കലബുറഗിയിലേക്കുമുള്ള വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുമെന്ന് കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി എം.ബി. പാട്ടീൽ. ബംഗളൂരുവിൽനിന്ന് ജൂൺ ഒന്നു മുതൽ വിമാന സർവിസുകൾ ആരംഭിക്കും. ബംഗളൂരു- ബിദർ- ബംഗളൂരു, ബംഗളൂരു-കലബുറഗി-ബംഗളൂരു സെക്ടറുകളിൽ സ്റ്റാർ എയർ സർവിസ് നടത്തും. പദ്ധതിയുടെ പിന്തുണക്കായി സർക്കാർ 28.47 കോടി രൂപ നല്‍കും. രണ്ട് റൂട്ടുകളിലെയും വിമാനങ്ങളുടെ മുൻകൂർ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക നഷ്ടം മൂലം കലബുറഗിയിലേക്കുള്ള വിമാന സർവിസ് നേരത്തെ നിർത്തിവെച്ചിരുന്നു.
കല്യാണ കർണാടക പ്രാദേശിക വികസന ബോർഡിന്‍റെ പിന്തുണയോടെയാണ് ബിദറില്‍ സർവിസുകൾ നടത്തുക. കല്യാണ കർണാടക മേഖലയിലെ വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, കൃഷി, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയുടെ വളർച്ച കണക്കിലെടുത്താണ് സര്‍വിസ് പുനരാരംഭിച്ചത്. ഇത്തരം സംരംഭങ്ങൾ പ്രാദേശിക സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുക മാത്രമല്ല അടിസ്ഥാന സൗകര്യ വികസനത്തിനും കാരണമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ബിദറിലേക്കും കലബുറഗിയിലേക്കും വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കല്യാണ കർണാടക മേഖലയിലെ സഹപ്രവർത്തകരുമായും വിവിധ എയർലൈൻ കമ്പനികളുടെ പ്രതിനിധികളുമായും പാട്ടീൽ അടുത്തിടെ നിരവധി ചർച്ചകൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.