ബംഗളൂരുവിലെ കൈലാഷ് ആശ്രമത്തിലെ ജയേന്ദ്ര പുരി മഹാസ്വാമി, ആദിചുഞ്ചനഗിരി മഠം, മൈസൂർ ശാഖ ഉപാധ്യക്ഷൻ സോമനാഥേശ്വര സ്വാമി, കഗിനെലെ മഠം, മൈസൂർ ശാഖ ഉപദേഷ്ടാവ് പുരുഷോത്തമാനന്ദപുരി സ്വാമി എന്നിവർ കുംഭമേള ഉദ്ഘാടനം ചെയ്യാൻ ബോട്ടിൽ യാത്ര ചെയ്യുന്നു
ബംഗളൂരു: ആറു വർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന 13ാം കുംഭമേള മൈസൂരു ടി. നരസിപുരിൽ തുടങ്ങി. ബംഗളൂരു കൈലാസ ആശ്രമത്തിലെ ജയേന്ദ്ര പുരി മഹാസ്വാമി, മൈസൂരു ആദിചുഞ്ചനഗിരി മഠം ശാഖാ മഠാധിപതി സോമനാഥേശ്വര സ്വാമി, മൈസൂരു കഗിനെലെ മഠം ശാഖാ മഠം പുരുഷോത്തമാനന്ദപുരി സ്വാമി എന്നിവർ കാവേരി നദി, കപില, ഗുപ്ത ഗാമിനി സംഗമസ്ഥാനത്ത് പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് സന്ന്യാസിമാർ നദിയുടെ മധ്യത്തിലേക്ക് പോയി നന്ദീശ്വരന്റെ പ്രതിമയുള്ള ഗരുഡകംബം സ്ഥാപിച്ചു.
കുംഭമേളയുടെ ആരംഭം അടയാളപ്പെടുത്തുന്നതിനായി പ്രത്യേക പൂജകൾ അർപ്പിച്ചു. മൂന്ന് ദിവസം ഭക്തർ സംഗമസ്ഥാനത്ത് പുണ്യസ്നാനം നടത്തും. ടി. നരസിപൂരിലെ കുംഭമേള മൂന്ന് വർഷത്തിലൊരിക്കലാണെങ്കിലും ഈ വർഷം ആറ് വർഷത്തെ ഇടവേളക്കുശേഷമാണ് നടക്കുന്നത്.
കോവിഡ്19 നിയന്ത്രണങ്ങൾ കാരണം 2022ലെ കുംഭമേള നടന്നിരുന്നില്ല. പുലർച്ചെ മുതൽതന്നെ എത്തിയ ഭക്തർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയ ശേഷം ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് കാണാമായിരുന്നു.ഭക്തർ ആഴക്കടലിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാൻ നദിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് കുംഭമേള ആരംഭിച്ചതോടെ കബിനി അണക്കെട്ടിൽനിന്ന് വെള്ളം നദിയിലേക്ക് തുറന്നുവിട്ടതിനാൽ ത്രിവേണി സംഗമത്തിലെ ജലനിരപ്പ് വർധിച്ചു.
കുളിക്കടവുകളിൽ സോപ്പും ഷാംപൂവും ഉപയോഗിക്കരുതെന്നും മാലിന്യങ്ങളും വസ്ത്രങ്ങളും നദിയിലേക്ക് വലിച്ചെറിയരുതെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. നദിയിലെ വസ്ത്രങ്ങളും പൊങ്ങിക്കിടക്കുന്ന കളകൾ നീക്കം ചെയ്യാൻ എല്ലാ കുളിക്കടവുകളിലും അധികൃതർ വ്യത്യസ്ത ടീമുകൾ രൂപവത്കരിച്ചിട്ടുണ്ട്. ഭക്തരുടെ സൗകര്യാർഥം വിവിധ സ്ഥലങ്ങളിൽ താൽക്കാലിക വസ്ത്രം മാറൽ മുറികളും മൊബൈൽ ടോയ്ലറ്റുകളും സജ്ജീകരിച്ചു. കുളിക്കടവുകൾക്ക് സമീപം ബഹളവും തിക്കിലും തിരക്കും ഒഴിവാക്കാൻ കയറാനും ഇറങ്ങാനും പ്രത്യേക പോയന്റുകൾ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.