ഡി.കെ. ശിവകുമാര്‍ പൊലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍

പരാതി പരിഹാരത്തിന് പ്രത്യേക സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് പ്രത്യേക സെക്രട്ടേറിയറ്റ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ബംഗളൂരുവിലെത്തുന്ന ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും കേൾക്കാൻ ഒരു മന്ത്രിയെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവും അഴിമതിരഹിതവുമായ സര്‍ക്കാര്‍ എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നതിന്‍റെ ഭാഗമായി വിധാൻസൗധയിൽ ജനറൽ സെക്രട്ടറി, സെക്രട്ടറി, എല്ലാ ജില്ല ഇൻ ചാർജ് സെക്രട്ടറിമാർ, അഡീഷനൽ പൊലീസ് ഡയറക്ടർ ജനറൽ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, വനം ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ദിവസവും വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ആരെങ്കിലും അവരെ നേരില്‍ കാണുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും വേണം. അവരുടെ ആവശ്യങ്ങൾ നിയമപരമാണോ നിയമവിരുദ്ധമാണോ എന്ന് നിർണയിക്കേണ്ടത് അത്യാവശ്യമാണ്. ഉദ്യോഗസ്ഥർ അവരെ കാണുകയും വസ്തുതകൾ കേൾക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും വേണം. എന്നതിനാല്‍ പ്രത്യേക സെക്രട്ടേറിയറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപമുഖ്യമന്ത്രി ജി പരമേശ്വര, മന്ത്രി രാമലിംഗ റെഡ്ഡി, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, പൊലീസ് ഡയറക്ടർ ജനറൽ എംഎ സലീം, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുതിയ സർക്കാർ പ്രവർത്തനം ആരംഭിച്ചതായും സർക്കാറിന്‍റെ മുൻഗണനകളെയും നിർദേശങ്ങളെയും കുറിച്ച് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ജാതിയുടെയോ മതത്തിന്‍റെയോ പേരിലുള്ള സ്വാധീനം സർക്കാർ വെച്ചുപൊറുപ്പിക്കില്ല. സമ്മർദത്തിന് വഴങ്ങരുതെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ വികാരങ്ങളോടും ആശങ്കകളോടും ഉദ്യോഗസ്ഥർ സുതാര്യമായി പ്രതികരിക്കണം. എല്ലാം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം.

വിവേചന ബുദ്ധിയോടെ പ്രവര്‍ത്തിക്കണം. എല്ലാ പ്രശ്‌നങ്ങൾക്കും ഒരു പരിഹാരമുണ്ട്. പ്രശ്‌നങ്ങളോട് പോസിറ്റിവ് മനോഭാവവും സമീപനവും ഉണ്ടായിരിക്കണം. ചരിത്രം വായിക്കാനോ എഴുതാനോ തനിക്ക് ഇഷ്ടമല്ല എന്നും ചരിത്രം സൃഷ്ടിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ പ്രവര്‍ത്തിച്ചതിന്‍റെ തെളിവുകൾ നാം ഇവിടെ അവശേഷിപ്പിക്കണം. അവസരം ലഭിക്കുമ്പോഴെല്ലാം അങ്ങനെ ചെയ്തിട്ടുണ്ട്. ഈ സർക്കാറും അതേ രീതിയില്‍ പ്രവർത്തിക്കും. ഉദ്യോഗസ്ഥർ ഉത്തരവാദിത്തമുള്ളവരാണ്. മനസ്സാക്ഷി അനുസരിച്ചു പ്രവര്‍ത്തിക്കണം. മന്ത്രിമാരിൽനിന്നോ, എം.എൽ.എമാരിൽനിന്നോ, തന്‍റെ സ്വന്തം ഓഫിസിൽ നിന്നോ ഉള്ള സമ്മർദങ്ങൾക്ക് വഴങ്ങരുത്. നിയമത്തിന്‍റെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കണം.

ആരും വോട്ടവകാശം നഷ്ടപ്പെടുത്തരുതെന്ന് സ്പെഷൽ ഇന്‍റന്‍സീവ് റിവിഷനെക്കുറിച്ച് ശിവകുമാർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചതുപോലെ, വലിയൊരു വിഭാഗം ആളുകളുടെ വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു. എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആവശ്യമുള്ളിടത്തെല്ലാം ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ജില്ല ചുമതലയുള്ള സെക്രട്ടറിമാരോടും അവരുടെ വകുപ്പുകളിലെ തീർപ്പാക്കാത്ത എല്ലാ പ്രവൃത്തികളുടെയും പട്ടിക നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള സാമ്പത്തിക ചട്ടക്കൂടിനുള്ളിൽ തങ്ങളുടെ ജില്ലകൾക്കായി ഏറ്റെടുക്കാൻ കഴിയുന്ന പുതിയ സംരംഭങ്ങൾ 25 ദിവസത്തിനുള്ളിൽ അവർ കണ്ടെത്തി വിശദാംശങ്ങൾ സമർപ്പിക്കണം. കമ്പനികൾ സി.എസ്.ആർ ഫണ്ടുകൾ ശരിയായി ഉപയോഗിക്കുന്നുണ്ടോ, എൻ.ജി.ഒകൾ ഉൾപ്പെട്ടിട്ടുണ്ടോ, പണം എങ്ങനെ ചെലവഴിക്കുന്നു എന്നിവ സർക്കാർ അറിയേണ്ടതുണ്ടെന്ന് പറഞ്ഞ ശിവകുമാർ രേഖകൾ പ്രകാരം 8,000 കോടി രൂപ സി.എസ്.ആർ ഫണ്ടുകൾ കർണാടകക്കുള്ളിൽ ചെലവഴിക്കണമെന്ന് പറഞ്ഞു.

ഒരു പുതിയ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി നയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അധികാരികൾ വ്യവസായങ്ങളെ തിരിച്ചറിയുകയും ഏതൊക്കെ കമ്പനികളാണ് ലാഭകരമെന്ന് നിർണ്ണയിക്കുകയും നിർബന്ധിത രണ്ട് ശതമാനം സി‌.എസ്‌.ആർ ഫണ്ടുകൾ എവിടെയാണ് ചെലവഴിക്കുന്നതെന്ന് നിരീക്ഷിക്കുകയും ചെയ്യണം. പ്രാഥമിക സ്കൂളുകൾ നിർമിക്കുന്നതിനും വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ ഔദ്യോഗികമായി പിന്തുണ അഭ്യർത്ഥിക്കും. കോൺഗ്രസ് പ്രകടന പത്രികയിൽ പ്രത്യേക എൻ.ആർ.ഐ സെക്രട്ടേറിയറ്റ് സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്തു നിന്നുള്ള നിരവധി നിക്ഷേപകർ കർണാടകയിൽ താൽപ്പര്യമുള്ളവരാണെന്ന് പറഞ്ഞു. ഓരോ താലൂക്കിലും റൗഡികളെ നിരീക്ഷിക്കാൻ ഒരു സമർപ്പിത സ്ക്വാഡ് ഉണ്ടായിരിക്കണമെന്ന് പൊലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ കണ്ടെത്തുന്നതിനും നിരീക്ഷണം നിലനിർത്തുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി ഓരോ താലൂക്കിലും ഏകദേശം പത്ത് കോൺസ്റ്റബിൾമാരെ വിന്യസിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Karnataka Chief Minister announces special secretariat for grievance redressal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.