ബംഗളൂരു: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ അന്വേഷണ ഏജൻസികൾ നടത്തുന്ന റെയ്ഡുകൾ അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി കർണാടക പ്രസിഡന്റ് ഡോ. മുഹമ്മദ് സഅദ് ബെൽഗാമി പ്രസ്താവനയിൽ അറിയിച്ചു.
മുസ്ലിംകൾക്കും അധഃസ്ഥിത വിഭാഗങ്ങൾക്കുമെതിരായ സർക്കാറിന്റെ പക്ഷപാതപരവും അടിച്ചമർത്തുന്നതുമായ നടപടികളുടെ തുടർച്ചയാണിത്. ഹിജാബ്, ബാങ്കുവിളി, മസ്ജിദ്, മദ്റസ, വഖഫ്, ബുൾഡോസർ ഇടിച്ചുനിരത്തൽ, മതനിന്ദ, ഈദ്ഗാഹ്, വിദ്വേഷ പ്രസംഗം, രാഷ്ട്രീയ കൊലപാതകങ്ങൾ തുടങ്ങി ഇത്തരത്തിലുള്ള സർക്കാർ നടപടികൾ ഏറെയാണ്. സി.ബി.ഐ, ഇ.ഡി, എൻ.ഐ.എ തുടങ്ങിയ അന്വേഷണ ഏജൻസികൾ അമിതാധികാരം ഉപയോഗിക്കുകയാണ്. അനീതിക്കെതിരെ പോരാടുന്ന പ്രതിപക്ഷത്തെയും മറ്റുള്ളവരെയും അടിച്ചമർത്തുകയാണ്. അതേസമയം, മറ്റുചില സംഘടനകൾ വിദ്വേഷം പരത്തുന്ന തിരക്കിലുമാണ്. വിഷം ചീറ്റുന്ന ഇവർക്കെതിരെ നടപടിയുമില്ല. ജനാധിപത്യവും നീതിയും വലിയ അപകടത്തിലാണെന്ന് ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്.
നിയമത്തിന്റെയും നീതിയുടെയും ഭരണം നിർവഹിക്കുകയാണ് സർക്കാറുകൾ ചെയ്യേണ്ടത്. ഒരാൾക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രമാണ് നടപടിയുണ്ടാകേണ്ടത്. മുഴുവൻ നിരപരാധികളെയും വിട്ടയക്കണം. എല്ലാതരം വിദ്വേഷവും വർഗീയതയും തടയണം. സമാധാനത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.