ബംഗളൂരു: കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഇ.എ) നടത്തിയ റിക്രൂട്ട്മെന്റ് പരീക്ഷയിൽ ക്രമക്കേട് നടത്തിയ 18 പേർ അറസ്റ്റിൽ. കലബുറഗിയിൽനിന്ന് ഒമ്പതുപേരെയും യാദ്ഗിറിൽനിന്ന് ഒമ്പതുപേരെയുമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
പരീക്ഷയെഴുതുന്നവർക്ക് ബ്ലൂ ടൂത്ത് വഴിയും മറ്റും പുറത്തുനിന്ന് ഉത്തരങ്ങൾ എത്തിച്ചുകൊടുത്തവരാണ് ഇതിൽ അഞ്ചുപേർ. വിവിധ ബോർഡുകളിലും കോർപറേഷനുകളിലുമുള്ള ഫസ്റ്റ് ഡിവിഷനൽ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്കാണ് ശനിയാഴ്ച പരീക്ഷ നടത്തിയത്. മുമ്പ് പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിൽ നടന്ന വൻക്രമക്കേടിലെ സൂത്രധാരനായ ആർ.ഡി. പാട്ടീലിന് പുതിയ ക്രമക്കേടിലും പങ്കുണ്ട്.
ഇയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പരീക്ഷഹാളിൽ കെ.ഇ.എ അധികൃതർ പരിശോധന നടത്തവേയാണ് ഒരു ഉദ്യോഗാർഥിക്ക് ബ്ലൂടൂത്തിലൂടെ പുറത്തുനിന്ന് ഉത്തരങ്ങൾ കിട്ടുന്നത് കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് സംഘത്തിലെ മറ്റുള്ളവരും പിടിയിലാകുന്നത്. എട്ട് കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.
അഫ്സൽപുരിൽ നിന്നുള്ള ത്രിമൂർത്തി എന്നയാളാണ് ബ്ലൂ ടൂത്ത് വഴി പുറത്തുനിന്ന് ഉത്തരങ്ങൾ വാങ്ങിയത്. ഇയാളുടെ ചെവിയിൽ ബ്ലൂ ടൂത്തും വയറിൽ റിസീവറും ഘടിപ്പിച്ച നിലയിലായിരുന്നു.
പരീക്ഷാകേന്ദ്രത്തിന്റെ പുറത്തുനിന്ന് ത്രിമൂർത്തിയുടെ സഹോദരനായ അംബരീഷാണ് ഉത്തരങ്ങൾ കൈമാറിയിരുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആർ.ഡി. പാട്ടീലിന്റെ കൂട്ടാളികളാണ് തങ്ങൾക്ക് ഉത്തര സൂചികകൾ നൽകിയതെന്ന കാര്യം വെളിപ്പെടുത്തിയത്.
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ക്രമക്കേടാണ് സബ്ഇൻസ്പെക്ടർ പരീക്ഷയിൽ നടന്നത്.
39 കാരനായ ആർ.ഡി. പാട്ടീലായിരുന്നു ഇതിലെ സൂത്രധാരൻ. ഇയാൾക്കെതിരെ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട 16 കേസുകളാണുള്ളത്. സിവിൽ കരാറുകാരനായ ഇയാൾ കോൺഗ്രസിന്റെ അഫ്സൽപുർ കമ്മിറ്റി മുൻ പ്രസിഡന്റ് ഡി. മഹന്ദേശിന്റെ സഹോദരനാണ്. പാട്ടീൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ അഫ്സൽപുർ മണ്ഡലത്തിൽനിന്ന് മത്സരിച്ചിരുന്നു.
545 എസ്.ഐമാരുടെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ മൂന്നിന് നടന്ന പരീക്ഷയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച വൻ ക്രമക്കേട് നടന്നത്. ആകെ 54,287 പേരാണ് പരീക്ഷ എഴുതിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ഉദ്യോഗാർഥിയാണ് ക്രമക്കേട് നടന്നുവെന്ന് പരാതി നൽകിയത്. തുടർന്നാണ് സി.ഐ.ഡി അന്വേഷണം ഏറ്റെടുത്തത്.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷയുടെ ഫലം ഏപ്രിൽ 29ന് സർക്കാർ പിൻവലിച്ചിരുന്നു. പ്രധാന രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ഉദ്യോഗാർഥികൾ തുടങ്ങിയവരടക്കം പങ്കാളികളായ വൻക്രമക്കേടാണ് നടന്നതെന്നാണ് സി.ഐ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
പൊലീസ് എഡി.ജി.പി അമൃത് പോളടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഈ ക്രമക്കേടിൽ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.