ബംഗളൂരു: കർണാടകയുടെ തീരദേശ മനോഹാരിതയുടെ അനന്ത സാധ്യതകൾക്ക് മാനവികതയുടെ അഭാവം തടസ്സമാവുകയാണെന്ന് നിയമസഭ സ്പീക്കർ യു.ടി. ഖാദർ. താൻ പ്രതിനിധാനം ചെയ്യുന്ന മംഗളൂരു മണ്ഡലം ഉൾപ്പെട്ട തീര ജില്ലയായ ദക്ഷിണ കന്നടയെ പിറകോട്ട് നയിക്കുന്ന സാമുദായിക ശൈഥില്യം നിയമസഭയിൽ സൂചിപ്പിക്കുകയായിരുന്നു സ്പീക്കർ. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും സന്ദർശകർക്ക് സ്വാഗതാർഹമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും തീരദേശ കർണാടകയിൽ സാമുദായിക ഐക്യം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
തീരദേശം പ്രകൃതിയാൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്നും വിഭവങ്ങളുടെയും സൗകര്യങ്ങളുടെയും സവിശേഷമായ സംയോജനം വാഗ്ദാനം ചെയ്യുന്നുവെന്നും ഖാദർ പറഞ്ഞു. വിമാനത്താവളം, തുറമുഖം, മെഡിക്കൽ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമ്പന്നമായ ആത്മീയ പൈതൃകം തുടങ്ങി നിരവധി ആകർഷണങ്ങൾ ഈ മേഖലക്കുണ്ട്. എന്നാൽ, സാമുദായിക ഐക്യം നിലനിർത്തിയാൽ മാത്രമേ ഈ മേഖലയുടെ സാധ്യതകൾ പൂർണമായി സാക്ഷാത്കരിക്കാൻ കഴിയു.
ഇവിടെ നമ്മൾ നേരിടുന്ന ഒരേയൊരു വെല്ലുവിളി സാമുദായിക ഐക്യത്തിന്റെ പ്രശ്നമാണ്.നമ്മൾ നിരന്തരം സംഘർഷങ്ങളിൽ മുഴുകിയാൽ ആരും നമ്മുടെ പ്രദേശം സന്ദർശിക്കില്ല. ടൂറിസം മെച്ചപ്പെടുത്താൻ സർക്കാർ എത്ര സൗകര്യങ്ങൾ ഒരുക്കിയാലും, ഭയം കാരണം ആളുകൾ ഇവിടെ സന്ദർശിക്കില്ല. ഭയത്തോടെയല്ല, സ്നേഹത്തോടെയാണ് ആളുകൾ ഇവിടെ വരുന്നതെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് ഖാദർ കൂട്ടിച്ചേർത്തു.
അതേസമയം, തീരദേശ ടൂറിസം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ടൂറിസം മന്ത്രി എച്ച്.കെ. പാട്ടീൽ പങ്കുവെച്ചു. കർണാടക സർക്കാർ റഷ്യയുമായി സീപ്ലെയിനുകൾ വാങ്ങുന്നതിനായി ചർച്ച ആരംഭിക്കുന്ന പ്രക്രിയയിലാണെന്നും ഇത് സംസ്ഥാനത്തിന്റെ തീരദേശ ടൂറിസത്തെ ഗണ്യമായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ജലവിമാനങ്ങൾ വിന്യസിക്കുന്നതിനായി 320 കിലോമീറ്റർ തീരപ്രദേശത്തും ഉൾനാടൻ ജലപാതകളിലുമായി 40 നോഡുകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും പാട്ടീൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.