വിദ്യാർഥികൾ ആശുപത്രിയിൽ
ബംഗളൂരു: കലബുറുഗി ജില്ലയിലെ ദണ്ഡോതി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന മൊറാർജി ദേശായി ന്യൂനപക്ഷ റെസിഡൻഷ്യൽ ഹോസ്റ്റലിലെ 45 വിദ്യാർത്ഥികളെ ഭക്ഷ്യ വിഷബിധയെത്തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ഹോസ്റ്റലിൽ വിളമ്പിയ ചോറും സാമ്പാറും കഴിച്ചതിനു തൊട്ടുപിന്നാലെയാണ് വിദ്യാർത്ഥികൾ ഛർദ്ദിക്കാൻ തുടങ്ങിയതെന്നാണ് പ്രാഥമിക വിവരം. മലിനമായ കുടിവെള്ളമോ ഗുണനിലവാരമില്ലാത്ത ഭക്ഷണമോ ആകാം കാരണമെന്ന് ജില്ല സാമൂഹികക്ഷേമ അധികൃതർ പറഞ്ഞു. ആറ് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഹോസ്റ്റലിൽ താമസ സൗകര്യം.
ആദ്യം അവശത അനുഭവപ്പെട്ട വിദ്യാർത്ഥികളെ ദണ്ഡോതിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. നിരവധി വിദ്യാർത്ഥികൾക്ക് കൂടുതൽ വൈദ്യസഹായം ആവശ്യമായി വന്നതിനാൽ 35 ലധികം പേരെ പിന്നീട് ചിറ്റാപൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾക്ക് അസുഖം ബാധിച്ചതായി അറിഞ്ഞതോടെ മാതാപിതാക്കൾ ഹോസ്റ്റലിൽ കൂട്ടത്തോടെ എത്തി.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ സംഗമേഷ് ഹോസ്റ്റലിലും ആശുപത്രിയിലും സന്ദർശനം നടത്തി സ്ഥിതിഗതികൾ പരിശോധിച്ചു, വിദ്യാർത്ഥികളുടെ ചികിത്സ നിരീക്ഷിച്ചു. കുട്ടികളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് തഹസിൽദാർ നാഗയ്യ ഹിരേമത്ത് പറഞ്ഞു. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലബോറട്ടറി വിശകലനത്തിനായി ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പ്ളുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.