സിദ്ധരാമയ്യ, എച്ച്.വൈ.മേത്തി, ശിവശങ്കരപ്പ
ബംഗളൂരു : മുതിർന്ന കോൺഗ്രസ് എംഎൽഎമാരുടെ നിര്യാണത്തെത്തുടർന്ന് ബാഗൽകോട്ട്, ദാവണഗെരെ സൗത്ത് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് കോൺഗ്രസ് സജ്ജമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു.
കോൺഗ്രസ് എം.എൽ.എമാരായ എച്ച്. വൈ. മേത്തി, ഷാമണൂർ ശിവശങ്കരപ്പ എന്നിവരുടെ മരണത്തെ തുടർന്നാണ് ബാഗൽകോട്ട്, ദാവൺഗരെ സൗത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അതിന് ഞങ്ങൾ തയ്യാറാണ്. സ്ഥാനാർഥികളെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും.
ബാഗൽകോട്ടിൽ അന്തരിച്ച എച്ച്.വൈ. മേത്തിയുടെ കുടുംബാംഗങ്ങളിൽ ശക്തരായ സ്ഥാനാർഥികളുണ്ടെന്ന് പറയുന്നു. അഭിലാഷങ്ങൾ ഉണ്ടാകുന്നതിൽ തെറ്റില്ല. ഞങ്ങൾ (സംസ്ഥാന നേതാക്കൾ) എല്ലാ വശങ്ങളും പരിഗണിച്ച് സ്ഥാനാർഥിയെ ശിപാർശ ചെയ്യും. ഹൈകമാൻഡ് അന്തിമ തീരുമാനം എടുക്കും. ഉപതെരഞ്ഞെടുപ്പ് തീയതി ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിച്ചേക്കും.
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനും പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിന് ആവശ്യമായ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനുമായി സംസ്ഥാന കോൺഗ്രസ് അടുത്തിടെ രണ്ട് മണ്ഡലങ്ങൾക്കുമായി സ്റ്റിയറിംഗ് കമ്മിറ്റികൾ രൂപവത്കരിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബാഗൽകോട്ടിൽ കോൺഗ്രസിൻ്റെ മേതി ബിജെപിയുടെ വീരണ്ണ ചരന്തിമഠത്തെ 5878 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.
ദാവൻഗെരെ സൗത്തിൽ കോൺഗ്രസിൻ്റെ ശിവശങ്കരപ്പ 27,888 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയുടെ ബിജി അജയ് കുമാറിനെ പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.