ഹാസൻ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക അതിക്രമ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിയുടെ പ്രവർത്തനം സ്വതന്ത്രവും നിഷ്പക്ഷവുമാണെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ വാർത്തക്കുറിപ്പിൽ പറഞ്ഞു.സംസ്ഥാന സർക്കാർ അന്വേഷണത്തിൽ ഇടപെടുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. കാര്യക്ഷമമായും സത്യസന്ധതയോടെയും പ്രവർത്തിക്കുന്ന പ്രഗല്ഭരായ പൊലീസ് ഉദ്യോഗസ്ഥരാണ് എസ്.ഐ.ടി തലപ്പത്തുള്ളത്.അതേസമയം, കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നത് തന്റെ സർക്കാർ നയമാണ്. നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് രാജ്യംവിട്ട പ്രതി പ്രജ്വൽ രേവണ്ണയെ തിരിച്ചെത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാറും സഹകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗളൂരു: പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വിഡിയോകളുടെ 25,000 പെൻഡ്രൈവുകൾ ഹാസൻ മണ്ഡലം ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് വിതരണം ചെയ്തതായി മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസിന്‍റെ സഹായത്തോടെയാണ് വിഡിയോ പ്രചരിപ്പിച്ചത്. കേസ് സി.ബി.ഐക്ക് വിടണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു.
ലൈംഗിക അതിക്രമ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ജെ.ഡി.എസ് എം.എൽ.എ എച്ച്.ഡി രേവണ്ണയുടെ ജാമ്യഹരജിയിൽ വിധി ബുധനാഴ്ചത്തേക്ക് മാറ്റി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രത്യേക കോടതി മുമ്പാകെയാണ് എം.എൽ.എ ജാമ്യ ഹരജി നൽകിയത്. ശനിയാഴ്ച അറസ്റ്റിലായ ഇദ്ദേഹത്തെ കൊറമംഗള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈമാസം എട്ട് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ എസ്.ഐ.ടിക്ക് കൈമാറിയിരുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എച്ച്.ഡി. രേവണ്ണ എം.എൽ.എയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പരിശോധന നടത്തി. വൈകീട്ട് 4.15ന് വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആറോടെ ഡിസ്ചാർജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.