വൈസ് ചാൻസലർമാരുടെ സമ്മേളന വേദിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവർണർ തവാർചന്ദ് ഗെഹ് ലോട്ടിനെ ഹസ്തദാനം ചെയ്യുന്നു
ബംഗളൂരു: അടുത്ത മാസം ആറിന് അവതരിപ്പിക്കുന്ന കർണാടക ബജറ്റിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൂടുതൽ ശക്തമായ പിന്തുണ നൽകണമെന്ന് ഗവർണർ തവാർചന്ദ് ഗെഹ് ലോട്ട് സംസ്ഥാന സർക്കാറിനോട് അഭ്യർഥിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പുമായും കർണാടക ഉന്നത വിദ്യാഭ്യാസ കൗൺസിലുമായും സഹകരിച്ച് ലോക് ഭവൻ സംഘടിപ്പിച്ച കർണാടക സ്റ്റേറ്റ് പബ്ലിക് യൂനിവേഴ്സിറ്റീസ് വൈസ് ചാൻസലർമാരുടെ സമ്മേളനം 2026ൽ അധ്യക്ഷത വഹിക്കുകയായിരുന്നു ഗവർണർ. പൊതു യൂനിവേഴ്സിറ്റികൾക്ക് ഘടനാപരവും സുസ്ഥിരവുമായ സാമ്പത്തിക സഹായം ആവശ്യമാണെന്ന് ഗവർണർ ഊന്നിപ്പറഞ്ഞതായി ലോക് ഭവൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.പരിമിതമായ ആഭ്യന്തര വരുമാന സ്രോതസ്സുകളുള്ള സർവകലാശാലകൾക്ക് പ്രത്യേക സാമ്പത്തിക പരിചരണവും ഘടനാപരമായ ബജറ്റ് പിന്തുണയും ആവശ്യമാണ്. സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്തതിൽ ഗവർണർ സംതൃപ്തി പ്രകടിപ്പിച്ചു.
കർണാടക സ്റ്റേറ്റ് ഡോ. ഗംഗുബായ് ഹങ്കൽ മ്യൂസിക് ആൻഡ് പെർഫോമിങ് ആർട്സ് യൂനിവേഴ്സിറ്റി, സമ്പൂർണാനന്ദ് സംസ്കൃത യൂനിവേഴ്സിറ്റി, കന്നട യൂനിവേഴ്സിറ്റി, കർണാടക ജനപദ യൂനിവേഴ്സിറ്റി, ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ ദീർഘകാല ഒഴിവുകൾ നികത്തണമെന്നും അവയുടെ വികസനത്തിന് മതിയായ സാമ്പത്തിക വ്യവസ്ഥകൾ നൽകണമെന്നും ഗവർണർ പ്രത്യേകം ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസത്തെ പുതിയ ദിശയിലേക്ക് നയിക്കാനുള്ള കർണാടകയുടെ സന്നദ്ധതയെ സമ്മേളനത്തിലെ ചർച്ചകൾ പ്രതിഫലിപ്പിക്കുന്നു. സർക്കാർ സ്ഥാപനങ്ങളിലെ പ്രവേശനം വർധിപ്പിക്കണം. ഉയർന്ന ഫീസ് നൽകി വിദ്യാർഥികൾ സ്വകാര്യ സർവകലാശാലകളെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം.പ്രവേശനവും പരീക്ഷകളും ഫലപ്രഖ്യാപനവും കൃത്യസമയത്ത് ഉറപ്പാക്കുന്നതിന് അക്കാദമിക് കലണ്ടറുകൾ കർശനമായി പാലിക്കണം. വൈസ് ചാൻസലർമാരും രജിസ്ട്രാർമാരും തമ്മിലുള്ള മെച്ചപ്പെട്ട ഏകോപനം, അക്കാദമിക് ജീവനക്കാരുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തൽ, വർത്തമാനകാല ആവശ്യങ്ങൾക്കനുസൃതമായി പാഠ്യപദ്ധതി അപ്ഡേറ്റുകൾ, തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കൽ എന്നിവ മുൻഗണനകളാവണം.കാമ്പസുകളിൽ ഗുണനിലവാരം, ശുചിത്വം, പച്ചപ്പ് എന്നിവ മെച്ചപ്പെടുത്തേണ്ടതുണ്ട്. ‘മാതാവിന് ഒരു മരം’ പോലുള്ള സംരംഭങ്ങൾ സജീവമായി നടപ്പാക്കാവുന്നതാണ്. ജില്ല, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനായി കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ സർവകലാശാലകൾ സന്നദ്ധമാവണം. നിശ്ചിത സമയപരിധിക്കുള്ളിൽ കേന്ദ്ര, യു.ജി.സി മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നതിൽ സർവകലാശാലകൾ ജാഗരൂകരാവണം. അക്കാദമിക്, വിദ്യാർഥി കൈമാറ്റത്തിനായി സർവകലാശാലകൾ അന്താരാഷ്ട്ര സഹകരണങ്ങൾ വികസിപ്പിക്കണം. ദേശീയ റാങ്കിങ് മെച്ചപ്പെടുത്തുകയും ഫാക്കൽറ്റി ക്ഷാമവും അടിസ്ഥാന സൗകര്യ വിടവുകളും പരിഹരിക്കുകയും വേണ്ടതുണ്ട്.
സംസ്ഥാന പിന്തുണയോടെ സാമ്പത്തിക പരിമിതികൾ മറികടക്കുന്നതിനുള്ള മാർഗമായി കേന്ദ്ര പദ്ധതികളും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടുകളും പ്രയോജനപ്പെടുത്താൻ നിർദേശിക്കപ്പെട്ടു. സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനായി വാർഷിക ബിരുദദാന ചടങ്ങുകളിൽ സർവകലാശാലകൾ ഇന്ത്യൻ പരമ്പരാഗത വസ്ത്രധാരണത്തിന് മുൻഗണന നൽകണമെന്ന് ഗവർണർ പറഞ്ഞു. വന്ദേമാതരം, ജനഗണമന, നാദഗീതം എന്നീ കൃതികളുടെ ആലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാമ്പത്തിക പരിമിതികൾ ഭരണഘടനാ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽനിന്ന് സർവകലാശാലകളെ തടയരുത് -മുഖ്യമന്ത്രി
ബംഗളൂരു: സാമ്പത്തികം ഉൾപ്പെടെ പരിമിതികൾ നമ്മുടെ ഭരണഘടനാ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽനിന്ന് സർവകലാശാലകളെ തടഞ്ഞുകൂടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വൈസ്ചാൻസലർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ മനോഭാവം, യുക്തിസഹമായ ചിന്ത, സാമൂഹിക നീതി എന്നിവ പ്രോത്സാഹിപ്പിക്കുന്ന കാമ്പസ് അന്തരീക്ഷം സൃഷ്ടിക്കാൻ മുഖ്യമന്ത്രി വൈസ് ചാൻസലർമാരോട് അഭ്യർഥിച്ചു. അത്തരം ശ്രമങ്ങളില്ലാതെ ഭരണഘടനയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ കഴിയില്ല. സാമ്പത്തിക പ്രതിസന്ധി, കുറഞ്ഞ പ്രവേശന അനുപാതം, സർവകലാശാലകളിലെ ശാസ്ത്രീയ മനോഭാവത്തിന്റെ അഭാവം എന്നിവ ഏറെ ആശങ്കജനകമാണ്. ഭരണപരവും വിഭവപരവുമായ പരിമിതികൾക്കപ്പുറം വൈസ് ചാൻസലർമാർ തങ്ങളുടെ ഭരണഘടനാ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കണം. സംസ്ഥാനത്തെ മിക്ക സർവകലാശാലകളും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ട്. ഘടനാപരമായ പരിഷ്കാരങ്ങളും നൂതനമായ വിഭവ സമാഹരണവും ആവശ്യമാണ്. ഇന്ന്, ഏറ്റവും പ്രധാനമായി എല്ലാ സർവകലാശാലകളും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നു. മൈസൂരു സർവകലാശാല പോലും ഗുരുതരമായ സാമ്പത്തിക സമ്മർദം നേരിടുകയാണ്.
മൈസൂരു സർവകലാശാലയിലെ വിരമിച്ച ജീവനക്കാർ പെൻഷൻ സഹായം തേടി തന്നെ സമീപിച്ചിരുന്നു. മൈസൂരു സർവകലാശാലക്ക് പെൻഷൻ നൽകണമെന്നാണ് അവർ അഭ്യർഥിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകറുമായി വിഷയം ചർച്ച ചെയ്യുകയും പരിശോധിക്കാൻ കമ്മിറ്റി രൂപവത്കരിക്കാൻ സമ്മതിക്കുകയും ചെയ്തു.
കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചശേഷം തീരുമാനമെടുക്കാമെന്ന് മന്ത്രി നിർദേശിച്ചു. അതിനോട് താൻ യോജിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി സർവകലാശാലകൾ ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സിദ്ധരാമയ്യ, സ്ഥാപനങ്ങൾ ഇതര ഫണ്ടിങ് സ്രോതസ്സുകൾ തേടണമെന്ന് പറഞ്ഞു.
കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടുകളെക്കുറിച്ച് ഗവർണർ നടത്തിയ പരാമർശം സ്പർശിച്ച് മുഖ്യമന്ത്രി പറഞ്ഞു, ‘സി.എസ്.ആറിന് കീഴിൽ ലഭ്യമായ ഫണ്ടുകൾ ഉണ്ട്. അത് കേന്ദ്ര നിയമനിർമാണത്തിന്റെ പിന്തുണയോടെ ആ ഫണ്ടുകൾ ഉപയോഗിക്കാൻ കഴിയും. ഉദാഹരണമായി, സോഫ്റ്റ്വെയർ വ്യവസായി അസിം പ്രേംജി സർക്കാർ സ്ഥാപനങ്ങളിലെ യോഗ്യരായ വിദ്യാർഥികൾക്ക് സി.എസ്.ആർ പിന്തുണയിലൂടെ പ്രതിവർഷം 30,000 രൂപ നൽകാൻ മുന്നോട്ട് വന്നതായി മുഖ്യമന്ത്രി അറിയിച്ചു. കർണാടകയുടെ മൊത്തം ഉന്നത വിദ്യാഭ്യാസ പ്രവേശന അനുപാതം (ജി.ഇ.ആർ) ഏകദേശം 39 ശതമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത് നിരവധി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവും നിരവധി വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവുമാണ്. വൈസ് ചാൻസലർമാർ പ്രവേശനം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സർവകലാശാലകൾ ബിരുദധാരികളെ മാത്രമല്ല, ഉത്തരവാദിത്തമുള്ള പൗരന്മാരെയും സൃഷ്ടിക്കണം. ബിരുദധാരികൾ ഭരണഘടനക്ക് അനുസൃതമായി പ്രവർത്തിക്കണം. ‘നമ്മൾ എന്ത് വ്യക്തിപരമായ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരായാലും, അവ വീട്ടിൽ ഉപേക്ഷിക്കണം. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ജാതിരഹിതവും വർഗരഹിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഭരണഘടന ആഹ്വാനം ചെയ്യുന്നു. ഭരണഘടനാപരമായ രീതിയിൽ നാം പെരുമാറണം’ -മുഖ്യമന്ത്രി പറഞ്ഞു.
കാമ്പസുകളിൽ ജാതി സംഘർഷങ്ങൾ ഉണ്ടാകാൻ അനുവദിക്കരുത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സമൂഹം ജാതിരഹിതമായ ഒരു ക്രമം നേടിയിട്ടില്ല. ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികൾക്കുപോലും പലപ്പോഴും യുക്തിസഹമായ ചിന്താശേഷി ഇല്ലെന്നത് ആശങ്കയുളവാക്കുന്നു. ബി.എ, ബി.എസ്സി, എം.എ, എം.എസ്സി, പിഎച്ച്.ഡി പോലും പഠിച്ച പലരും ശാസ്ത്രീയവും യുക്തിസഹവുമായ ചിന്തകൾ വികസിപ്പിച്ചിട്ടില്ല. സാമൂഹിക വിഷയങ്ങളിൽ കൂടുതൽ ആഴത്തിലുള്ള അക്കാദമിക ചർച്ചകൾ സർവകലാശാലകളിൽ നടക്കുന്നില്ലെങ്കിൽ, മറ്റെവിടെയാണ് അവ നടക്കുകയെന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ബിരുദങ്ങളോ ജോലിയോ നേടുന്നതിനപ്പുറം, വിശാലമായ സാമൂഹിക വെല്ലുവിളികളെ നേരിടാൻ വിദ്യാഭ്യാസം സഹായിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.