കരിമ്പ് കർഷകർക്ക് സർക്കാർ 300 കോടി രൂപ ധനസഹായം അനുവദിച്ചു

ബംഗളൂരു: 2025-26 സീസണിലെ കരിമ്പ് കർഷകർക്ക് സാമ്പത്തിക സഹായമായി സംസ്ഥാന സർക്കാർ 300 കോടി രൂപ ധനസഹായം അനുവദിച്ചു. സംസ്ഥാനത്തുടനീളമുള്ള പഞ്ചസാര ഫാക്ടറികളിലേക്ക് കരിമ്പ് വിതരണം ചെയ്ത കർഷകർക്ക് ടണ്ണിന് 50 രൂപ നേരിട്ട് നല്‍കുമെന്ന് മന്ത്രി ശിവാനന്ദ് പാട്ടീൽ ബുധനാഴ്ച പറഞ്ഞു.

ന്യായമായ വിലക്ക് പുറമേ ടണ്ണിന് 100 രൂപ നൽകാനുള്ള സംസ്ഥാനത്തിന്‍റെ നീക്കത്തിന്‍റെ ഭാഗമായാണ് സഹായം. ഇതിന്‍റെ ചെലവ് സർക്കാറും പഞ്ചസാര ഫാക്ടറികളും തുല്യമായി പങ്കിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നവംബർ എട്ടിന് വിധാൻ സൗധയിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത പഞ്ചസാര ഫാക്ടറി ഉടമകളുടെയും കരിമ്പ് കർഷകരുടെയും യോഗത്തിൽ എഫ്.ആർ.പിക്ക് പുറമേ ടണ്ണിന് 100 രൂപ നല്‍കുമെന്ന് തീരുമാനമെടുത്തിരുന്നതായി മന്ത്രി പറഞ്ഞു.

പഞ്ചസാര ഫാക്ടറികൾ സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ കരിമ്പ് വികസന കമീഷണർ ഡെപ്യൂട്ടി കമീഷണർമാർക്ക് ഫണ്ട് നൽകും. വിതരണം ചെയ്യുന്ന കരിമ്പിന്‍റെ അളവിനെ അടിസ്ഥാനമാക്കി ടണ്ണിന് 50 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ആവുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതുപോലെ പഞ്ചസാര ഫാക്ടറി മാനേജ്‌മെന്‍റുകൾ അര്‍ഹതയുള്ള കർഷകർക്ക് ടണ്ണിന് 50 രൂപ വീതം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡെപ്യൂട്ടി കമീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ 521 ലക്ഷം മെട്രിക് ടൺ കരിമ്പ് കൊയ്യാൻ കഴിഞ്ഞു. ഈ സീസണിൽ ഏകദേശം 600 ലക്ഷം മെട്രിക് ടൺ കൊയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കരിമ്പ് കൃഷിയുടെ വിശദാംശങ്ങൾ നൽകിക്കൊണ്ട് മന്ത്രി പറഞ്ഞു.

2025-26 സീസണിൽ 81 പഞ്ചസാര ഫാക്ടറികൾ ക്രഷിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും അതിൽ 29 എണ്ണം പ്രക്രിയ പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് ആദ്യ വാരത്തോടെ ക്രഷിങ് സീസൺ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും 600 ലക്ഷം മെട്രിക് ടൺ ക്രഷിങ് നടത്തുമെന്ന് കണക്കാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം കണക്കാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Government sanctioned Rs 300 crore financial assistance to sugarcane farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.