വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം മന്ത്രി ദിനേശ് ഗുണ്ടുറാവു നിർവഹിക്കുന്നു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കായി നാല് അധിക പരിചരണ കേന്ദ്രങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ടൗൺ ഹാളിൽ ആരോഗ്യ വകുപ്പിന്റെ വിവിധ പദ്ധതിളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ നിലവിൽ രണ്ട് പരിചരണ കേന്ദ്രങ്ങളുണ്ട്. പുത്തൂർ താലൂക്കിലെ പനാജെ, ബെൽത്തങ്ങാടിയിലെ കണിയൂർ, ബണ്ട്വാളിലെ വിട്‌ല, സുള്ള്യയിലെ ബെല്ലാരെ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
2026-27 സാമ്പത്തിക വർഷത്തിൽ ഈ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനായി സർക്കാർ 1.26 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും ജൂൺ ഒന്ന് മുതൽ സൗകര്യങ്ങൾ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ സൗജന്യമായി വിദഗ്ധ ചികിത്സ നൽകുന്നതിന് സ്വകാര്യ മെഡിക്കൽ കോളജുകളുമായി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഈ കരാർ പ്രകാരം ബണ്ട്വാൾ താലൂക്ക് ആശുപത്രി എ.ജെ മെഡിക്കൽ കോളജുമായും മൂഡ്ബിദ്രി കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ആൽവാസ് മെഡിക്കൽ കോളജുമായും വിട്‌ല കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെ യെനെപോയ മെഡിക്കൽ കോളജുമായും ബന്ധിപ്പിച്ചു. നിയമസഭ സ്പീക്കർ യു.ടി. ഖാദർ മുഖ്യാതിഥിയായി. ഗവ.വെൻലോക്ക് ആശുപത്രിയിലെ പുതിയ ഔട്ട്പേഷ്യന്റ് വിഭാഗം കെട്ടിടത്തിന്റെ ആദ്യ ഘട്ടം നിരവധി പദ്ധതികൾ പരിപാടിയിൽ ഉദ്ഘാടനം ചെയ്തു.
70 കോടി രൂപ ചെലവിൽ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്, ആദ്യ ഘട്ടത്തിൽ 35 കോടി രൂപയുടെ പ്രവൃത്തികൾ ആരംഭിച്ചു.വെൻലോക്ക് ആശുപത്രിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.