കാർ ഡീലർ കൊല്ലപ്പെട്ട കേസിൽ അഞ്ചു പേർ അറസ്റ്റിൽ

മൈസൂരു: ഉദയഗിരിയിൽ നിന്നുള്ള സെക്കൻഡ് ഹാൻഡ് കാർ ഡീലർ മുഹമ്മദ് ശുഐബിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചു പേരെ ശ്രീരംഗപട്ടണ പൊലീസ് അറസ്റ്റ് ചെയ്തതായി മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. വി.ജെ. ശോഭ റാണി അറിയിച്ചു. മൈസൂരു ഉദയഗിരി നിവാസികളായ ഖാലിഖ് അഹമ്മദ്(31), സയ്യിദ് ശുഐബ് (28), മുഹമ്മദ് സെയ്ഫ്(33) മസൂദ് അഹമ്മദ്(30), റിഹാൻ അഹമ്മദ് ഖാൻ(29) എന്നിവരാണ് അറസ്റ്റിലായത്.

മരിച്ച മുഹമ്മദ് ശുഐബിന്റെ മാതാവ് സുൽത്താന ബീഗത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ മാസം മൂന്നിന് രാത്രി എട്ടരയോടെ ശ്രീരംഗപട്ടണ താലൂക്കിലെ ഗഞ്ചമിലെ നിമിഷാംബ ക്ഷേത്രത്തിന് സമീപം നടന്ന കൊലപാതകം അന്വേഷിക്കാൻ ഡിവൈ.എസ്.പി കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ കുമാർ, വിനോദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം രൂപവത്കരിച്ചതായി എസ്.പി പറഞ്ഞു. മുഹമ്മദ് ശുഐബിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ സയ്യിദ് ശുഐബ് ഒരു മാസം മുമ്പ് മാരകായുധങ്ങൾ വാങ്ങിയിരുന്നു. മെയ് ഒന്നിന് ഉദയഗിരിയിൽ തന്നെ ആക്രമിച്ച് കൊല്ലാൻ പദ്ധതിയിട്ടിരുന്നു.

എന്നാൽ മുഹമ്മദ് ശുഐബ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. പിറ്റേന്ന്, സയ്യിദ് ശുഐബ് പുതിയ സിം കാർഡ് വാങ്ങി സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിനെക്കുറിച്ച് സംസാരിക്കാൻ മുഹമ്മദ് ശുഐബിനെ അജ്ഞാത സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഉറുദുവിൽ സംസാരിച്ചാൽ മുഹമ്മദ് ശുഐബിന് സംശയം തോന്നുമെന്ന് അറിയാമായിരുന്ന പ്രതി കന്നടയിൽ സംസാരിക്കുകയും ഗഞ്ചമിലെ നിമിഷാംബ ക്ഷേത്രത്തിന് സമീപം വരാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ അന്ന് മുഹമ്മദ് ശുഐബ് എത്തിയില്ല, അടുത്ത ദിവസം (മെയ് മുന്ന്) രാത്രി എത്തിയപ്പോൾ സംഘം ആക്രമിച്ച് ക്ഷേത്രത്തിന് 20-30 മീറ്റർ ചുറ്റളവിൽ ക്രൂരമായി കൊലപ്പെടുത്തിയെന്ന് എസ്പി പറഞ്ഞു. മരിച്ച മുഹമ്മദ് ശുഐബിനെതിരെ ഉദയഗിരി പൊലീസ് സ്റ്റേഷനിൽ കവർച്ച കേസുകൾ ഉൾപ്പെടെ നാല് കേസുകളും ദേവരാജ, നരസിംഹരാജ (എൻആർ) പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്.പി അറിയിച്ചു.

Tags:    
News Summary - Five people arrested in car dealer murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.