കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടക്കൽ രവി, ചെറുശ്ശേരി കുട്ടൻ
മുംബൈ: കഴിഞ്ഞ പത്തു വർഷമായി വസായി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന വസായ് ഫൈൻ ആർട്സ് സൊസൈറ്റി 2025-26 വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ ശാസ്ത്രീയ കലാരംഗത്തെ മൂന്ന് പ്രമുഖ കലാകാരൻമാർക്ക് ഈ വർഷത്തെ ആജീവനാന്ത പുരസ്കാരം നൽകും.
പഞ്ചവാദ്യത്തിലെ തിമില വിദഗ്ധനും പ്രമാണിയും ഗുരുവുമായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കഥകളി-പഞ്ചവാദ്യ മേഖലകളിലെ മദ്ദള വിദ്വാനും കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിലെ മദ്ദള വിഭാഗ തലവനുമായ കോട്ടക്കൽ രവി, പാണ്ടിമേള ചെണ്ടയിലെ ഇടംതലയിൽ അറിയപ്പെടുന്ന പ്രമാണിയായ ചെറുശ്ശേരി കുട്ടൻ എന്നിവാർക്കാണ് പുരസ്കാരം.
ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന വസായി ഫൈൻ ആർട്സ് ഫെസ്റ്റിവലിലാണ് പുരസ്കാരം നൽകുന്നത്. ശാസ്ത്രീയ കലാരംഗത്ത് നീണ്ടകാലം നൽകിയ സംഭാവനകൾക്കാണ് ഈ കലാകാരൻമാരെ ആദരിക്കുന്നത്.
കരിയന്നൂർ നാരായണൻ നമ്പൂതിരി പഞ്ചവാദ്യ ഗുരുവായതോടൊപ്പം നിരവധി പുസ്തകങ്ങളുടെയും രചയിതാവാണ്. കോട്ടക്കൽ രവി മദ്ദളത്തിലൂടെ കഥകളി ലോകത്ത് നിറമൊഴുക്കി. ചെറുശ്ശേരി കുട്ടൻ നിരവധി ഉത്സവങ്ങളിൽ പാണ്ടിമേള ചെണ്ട വിദഗ്ധനായി തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.