കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതിരോധ മന്ത്രി
രാജ്നാഥ് സിങ്ങും ബംഗളൂരുവിൽ
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രശംസ. ബംഗളൂരുവിൽ ആരംഭിച്ച ആഗോള നിക്ഷേപ സംഗമം ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാനുള്ള സിദ്ധരാമയ്യയുടെ ഉദാരമായ പ്രവൃത്തി അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രജ്ഞത വാചാലമായി പ്രഖ്യാപിക്കുന്നുവെന്ന് രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ലോകായുക്തയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ഒന്നാം പ്രതിയാക്കി ചുമത്തിയ കേസുകൾ, ഇതുയർത്തി ബി.ജെ.പി-ജെ.ഡി.എസ് സഖ്യം നടത്തുന്ന പ്രചാരണങ്ങൾ, മന്ത്രിസഭ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാർട്ടിയിലെ കരുനീക്കങ്ങൾ എന്നിങ്ങനെ സിദ്ധരാമയ്യ അർധപ്രതിരോധത്തിലായ വേളയിലാണ് അപ്രതീക്ഷിത ഊർജം. രാജ്യത്തിന്റെ ഐക്യം, സമഗ്രത, പുരോഗതി എന്നിവക്ക് എപ്പോഴും നമ്മുടെ ഏറ്റവും ഉയർന്ന മുൻഗണനയായിരിക്കണം നൽകേണ്ടതെന്ന് രാജ്നാഥ് സിങ് തുടർന്നു.
തങ്ങൾ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽപെട്ടവരാണ്, രാഷ്ട്രീയ എതിരാളികളുമാണ്. എന്നിട്ടും ക്ഷണിക്കാനുള്ള സിദ്ധരാമയ്യയുടെ ഉദാരമായ പ്രവൃത്തി അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രജ്ഞതയെ വാചാലമായി പ്രഖ്യാപിക്കുന്നു. ഇത് നമ്മളെയെല്ലാം ബന്ധിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങളുടെ ആത്മാവിൽ സ്പർശിക്കുന്നു.
രാഷ്ട്രീയ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ ദേശീയ താൽപര്യങ്ങൾക്കായി നാം ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നാണ് അദ്ദേഹത്തിന്റെ ക്ഷണവും വിവേകപൂർണമായ സ്വീകാര്യതയും കാണിക്കുന്നത്. ശനിയാഴ്ച ബംഗളൂരുവിൽ എത്തിയപ്പോഴാണ് സിദ്ധരാമയ്യയുടെ പരിക്ക് അറിഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ കാലിന് പരിക്കേറ്റത് പരാമർശിച്ച് മന്ത്രി പറഞ്ഞു. ആഗോള നിക്ഷേപ സംഗമത്തിൽ എന്നിട്ടും അദ്ദേഹം എത്തിയത് ഏറെ സന്തോഷം പകരുന്നു. രാഷ്ട്രീയത്തിൽ നിങ്ങളുടെ കാലുകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. എല്ലായിടത്തും നിങ്ങൾക്ക് തടസ്സങ്ങൾ നേരിടേണ്ടിവരുമെന്നതിനാൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം.
സിദ്ധരാമയ്യ ഒരു പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ്. വഴിയിലെ എല്ലാ തടസ്സങ്ങളെയും സുരക്ഷിതമായി മറികടക്കുന്നു. ഈ പരിക്കിൽനിന്ന് അദ്ദേഹം വളരെ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. കർണാടകയിലെ കോൺഗ്രസ് സർക്കാറും നരേന്ദ്ര മോദിയുടെ പുരോഗമന പാതയിലാണെന്ന സൂചനയും രാജ്നാഥ് നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നിക്ഷേപക ഉച്ചകോടി നടത്തുന്ന പാരമ്പര്യത്തിന് അദ്ദേഹമാണ് തുടക്കമിട്ടത്.
ഇന്ന് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും അദ്ദേഹത്തിന്റെ സംരംഭത്തെ സ്വീകരിച്ചു. ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നല്ല വികാസമാണ്. മുൻകാലങ്ങളിൽ നിക്ഷേപകർ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് ചുവപ്പുനാടയായിരുന്നു.
കാലം മാറി. ഇന്ന് ഇന്ത്യ നിക്ഷേപകർക്ക് ചുവപ്പുനാട സമ്മാനിക്കുന്നില്ല. പകരം, തങ്ങൾ അവർക്കായി ചുവപ്പു പരവതാനി വിരിക്കുന്നു. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സമവായം നിക്ഷേപകരുടെ അനിശ്ചിതത്വം കുറക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. കർണാടകയിൽ നിക്ഷേപം നടത്താൻ ക്ഷണിക്കുമ്പോൾ ഏറ്റവും ആകർഷകമായ മൂല്യ നിർദേശങ്ങളിലൊന്ന് ബംഗളൂരുവാണ്.
ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമെന്ന നിലയിൽ ബംഗളൂരു ഇന്ത്യയുടെ ഭാവി സൃഷ്ടിക്കുക മാത്രമല്ല ദേശീയ, ആഗോള തലത്തിൽ അതിന്റെ നവീകരണവും പുരോഗതിയും പങ്കിടുകയും ചെയ്യുന്നുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.