ബി.ഇ.എല്ലിലെ മിസൈൽ ഇന്റഗ്രേഷൻ പദ്ധതി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം
ചെയ്യുന്നു
ബംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ മിസൈൽ ഇന്റഗ്രേഷൻ പദ്ധതി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ആകാശ് മിസൈൽ സംവിധാനത്തിന്റെ മൂന്നും നാലും റെജിമെന്റ് കോംബാറ്റ് സിസ്റ്റങ്ങൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുകയും ‘മൗണ്ടൻ ഫയർ കൺട്രോൾ റഡാർ’ പുറത്തിറക്കുകയും ചെയ്തു.
പുണെയിലെ സെന്റര്‍ ഓഫ് എക്സലൻസ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഡിയോ കോൺഫറൻസിങ്ങിലൂടെ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ പുതിയ എ.ഐ പോളിസിയും പ്രകാശനം ചെയ്തു. പ്രതിരോധ മേഖലയിൽ ഇന്ത്യ കൈവരിച്ച സ്വയം പര്യാപ്തതയെ അദ്ദേഹം പ്രശംസിച്ചു. എയർ ഡിഫൻസ്, ആന്റി ഡ്രോൺ സംവിധാനങ്ങൾ എന്നിവയില്‍ തദ്ദേശീയമായ കണ്ടുപിടിത്തങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഓപറേഷൻ സിന്ദൂർ’ സമയത്ത് ഇന്ത്യ വികസിപ്പിച്ച എയർ ഡിഫൻസ് സംവിധാനങ്ങൾ ശത്രുപക്ഷത്തിന്റെ ഭീഷണികളെ ഫലപ്രദമായി നേരിട്ടു. ക്വിക്ക് റിയാക്ഷൻ സർഫസ് ടു എയർ മിസൈൽ (ക്യു.ആര്.എസ്.എ.എം), ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എ.എം.സി.എ), പ്രോജക്ട് കുശ തുടങ്ങിയ സുപ്രധാന ദേശീയ പ്രതിരോധ പദ്ധതികളിൽ ബെൽ നടത്തുന്ന ഗവേഷണങ്ങളെ അദ്ദേഹം അവലോകനം ചെയ്തു. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും അക്കാദമിക് രംഗവും ഒത്തുചേർന്ന് പ്രവർത്തിച്ച് ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് മുന്നേറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആധുനിക യുദ്ധമുറകളിൽ നിർമിത ബുദ്ധിയും ക്വാണ്ടം കമ്പ്യൂട്ടിങ്ങും വഹിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.